ADVERTISEMENT

ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്കു സമീപം ഡ്രോൺ ആക്രമണം നടന്നതായി ഇസ്രയേൽ. ആക്രമണം നടന്ന സമയം നെതന്യാഹു വസതിയിലുണ്ടായിരുന്നില്ലെന്നും ആർക്കും പരുക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താവ് പറ‍ഞ്ഞു. ലബനനിൽനിന്നും വിക്ഷേപിച്ച ഒരു ഡ്രോൺ കെട്ടിടത്തിൽ ഇടിച്ചു തകർന്നതായും രണ്ടെണ്ണം വെടിവച്ചിട്ടതായും ഇസ്രയേൽ അധികൃതർ അറിയിച്ചു.

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. ആശുപത്രികൾക്കു നേരെ ഇസ്രയേൽ ആക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചു. മധ്യഗാസയിലെ അഭയാർഥി ക്യാംപിനുനേരെ നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൻപതിലേറെ റോക്കറ്റുകൾ ലബനനിൽനിന്ന് വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഇതിൽ മിക്കവയും വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതായും സൈന്യം അവകാശപ്പെട്ടു. തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഹിസ്ബുല്ല ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ‘ഹമാസ് ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ജീവനോടെ തന്നെ ഉണ്ടാകുമെന്നും’ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു.

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് ഉന്നതനേതാവ് യഹ്യ സിൻവർ (62) കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ആയത്തുല്ല അലി ഖമനയിയുടെ പ്രതികരണം. യഹ്യ കൊല്ലപ്പെട്ടതിനെ തുടർന്ന് രൂക്ഷമായ പോരാട്ടമാണ് മേഖലയിൽ നടക്കുന്നത്. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയിലൂടെയാണു കൊല്ലപ്പെട്ടത് യഹ്യ സിൻവർ ആണെന്നു സ്ഥിരീകരിച്ചത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയ സിൻവറിന്റെ മൃതദേഹത്തിന്റെ ഫോട്ടോയും വിഡിയോയും ഇസ്രയേൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 

English Summary:

A drone was launched towards Israeli prime minister Benjamin Netanyahu’s home in Caesarea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com