ADVERTISEMENT

മലപ്പുറം∙ ഇഹലോകത്തും പരലോകത്തും തന്നെ തോൽപ്പിക്കാൻ മുസ്‌ലിം ലീഗിനോ ലീഗ് നേതാവ് കെ.എം.ഷാജിക്കോ കഴിയില്ലെന്ന് കെ.ടി.ജലീൽ എംഎൽഎ. മലപ്പുറം ജില്ലയിലെ ഏതു മണ്ഡലത്തിലും തനിക്കെതിരെ മത്സരിക്കാൻ ഷാജി വെല്ലുവിളിച്ചതിനു മറുപടി പറയുകയായിരുന്നു ജലീൽ. ലീഗിൽനിന്ന് തന്നെ പുറത്താക്കാന്‍ കരുക്കൾ നീക്കിയത് ഷാജിയാണെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ജലീൽ‌ വ്യക്തമാക്കി.

കെ.ടി.ജലീലിന്റെ പോസ്റ്റിന്റെ പൂർണരൂപം:

‘‘ ഷാജീ, പരലോകത്തും എന്നെ തോൽപ്പിക്കാനാവില്ല! ഡോ. എം.കെ.മുനീർ പ്രസിഡന്റും ഞാൻ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയിൽ ട്രഷറർ ആയിരുന്നു കെ.എം.ഷാജി. മലപ്പുറം ജില്ലയിലെ ഏത് മണ്ഡലത്തിലാണെങ്കിലും എന്നെ മൽസരിക്കാൻ അദ്ദേഹം വെല്ലുവിളിച്ചതായി കേട്ടു. ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയിൽ 2006ൽ ഇടതുപക്ഷ രഥത്തിലേറി തുടങ്ങിയ തേരോട്ടം 18 വർഷം പിന്നിട്ടു. 2026 ആകുമ്പോൾ 20 വർഷം പൂർത്തിയാകും.

39-ാമത്തെ വയസ്സിൽ സ്വന്തം നാടായ കുറ്റിപ്പുറത്ത് ചരിത്ര വിജയം. 49-ാം വയസ്സിൽ തദ്ദേശ സ്വയം ഭരണ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് മന്ത്രി. 52-ാം വയസ്സിൽ കേരളത്തിന്റെ പ്രഥമ ഉന്നതവിദ്യാഭ്യാസ മന്ത്രി. 2021ൽ ഒരു ചാരിറ്റി മാഫിയാ തലവനെ ഇറക്കി നാലാമങ്കത്തിൽ മുട്ടുകുത്തിക്കാൻ ബിജെപിയുമായി ചേർന്ന്  ലീഗ്-കോൺഗ്രസ്സാതികൾ നടത്തിയ 18 അടവിനെയും അതിജീവിച്ച്, അങ്കത്തട്ടിൽ മിന്നുന്ന നാലാം ജയം ’’

‘‘ മലപ്പുറത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ  നാല് തവണ തുടർച്ചയായി ജയിക്കുന്ന ആദ്യ ഇടതുപക്ഷക്കാരൻ. ആ എന്നെയാണ് താമരശ്ശേരി ചുരമിറങ്ങി വന്ന് ഷാജി കെ. വയനാട് വെല്ലുവിളിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അഴീക്കോട്ട് ചെന്ന് മത്സരിക്കാൻ, എന്റെ പഴയ സുഹൃത്ത് വെല്ലുവിളിച്ചിരുന്നു. അതേ അഴീക്കോട്ട് ഷാജി തോറ്റ് തുന്നം പാടിയത് കന്നി മൽസരത്തിനിറങ്ങിയ സുമേഷിനോടാണ്. ലീഗിൽ നിന്ന് എന്നെ പുറത്താക്കാൻ ഷാജി കരുക്കൾ നീക്കിയത് എന്നെക്കാൾ മുൻപ് എംഎൽഎ ആവുക എന്ന ദുർലാക്കോടെയാണ്. 

മിസ്റ്റർ ഷാജീ, ആ സ്വപ്നം പൂവണിഞ്ഞില്ല. ഞാൻ കുറ്റിപ്പുറത്തുനിന്ന് ജയിച്ച് നിയമസഭയിൽ എത്തിയ തിരഞ്ഞെടുപ്പിൽ, 28000 വോട്ടിന് ഇരവിപുരത്ത് തോറ്റ് തുന്നം പാടി വീട്ടിലിരിക്കാനായിരുന്നു ടിയാന്റെ വിധി ’’ 

‘‘ 2011ൽ ഷാജി എംഎൽഎയായി സഭയിലെത്തിയ കാലത്ത് ലീഗിലെ എൻ.ഷംസുദ്ദീൻ എംഎൽഎയെ സാക്ഷിയാക്കി നിയമസഭക്കകത്ത് വെച്ച് ഷാജിയോട് ഞാൻ പറഞ്ഞു: ‘എന്നെക്കാൾ മുൻപ് എംഎൽഎയാകാനാണ് നീ എന്നെ ലീഗിൽ നിന്ന് പുറത്താക്കിച്ചത്. എന്നിട്ടെന്തായി? നിന്നെക്കാൾ മുൻപ് ഞാൻ സഭയിൽ എത്തി. നീ എഴുതി വെച്ചോ! നിന്നെക്കാൾ മുൻപ് ഞാൻ മന്ത്രിയുമാകും’. അതും യാഥാർത്ഥ്യമായി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു വിരമിക്കാനുള്ള തീരുമാനം ഞാൻ സ്വയം പ്രഖ്യാപിച്ച ശേഷമാണ്, വയനാട്ടുകാരന്റെ പുതിയ വെല്ലുവിളി. എന്റെ ചെലവിൽ മലപ്പുറത്ത് മത്സരിക്കാൻ തൽക്കാലം മിനക്കെടേണ്ട.

രണ്ടു തവണ തന്നെ വിജയിപ്പിച്ച അഴീക്കോട്ട്, അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ത്രാണിയില്ലാത്ത ഷാജി, ആദ്യം കണ്ണുവെച്ചത് കാസർകോട്ടാണ്. അവിടത്തുകാർക്ക് ഷാജിയെ ശരിക്ക് അറിയാമെന്നുള്ളത് കൊണ്ട് അവർ ഒറ്റയടിക്ക് ‘നോ’ പറഞ്ഞു. പിന്നെ നോക്കിയത് കൊടുവള്ളിയാണ്. അവിടം വിട്ട് മുനീർ സാഹിബ് എങ്ങോട്ട് പോകും? അപ്പോഴാണ് ടിയാന്റെ മനസ്സിൽ മലപ്പുറത്തേക്ക് വരാനുള്ള മോഹം കലശലായത് ’’ 

‘‘ റിങിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച മുഹമ്മദലി ക്ലേയെ ‘ഇടിമൽസരത്തിന്’ വെല്ലുവിളിച്ച ധാരാസിംഗിനെ പോലെയായി ഷാജിയുടെ പോർവിളി. നാല് അവസരം തന്നിട്ട് നാലിലും തോറ്റവരുടെ അട്ടഹാസം പരിഹാസ്യമാണ്.  ഇഹലോകത്ത് എന്നെ തോൽപ്പിക്കാൻ ഷാജിക്കോ ഷാജിയുടെ പാർട്ടിക്കോ ആയില്ല. എന്നെ അടിയറവ് പറയിക്കൽ, അത്രക്ക് നിർബന്ധമാണെങ്കിൽ പരലോകത്ത് ഒരു കൈ നോക്കാം. അവിടെയും പക്ഷെ, എന്നെ ജയിക്കാൻ ഷാജിക്കോ ലീഗിനോ ആവില്ല ’’.

English Summary:

K.T. Jaleel vs. K.M. Shaji: Political Rivalry Heats Up in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com