ADVERTISEMENT

ന്യൂഡൽഹി∙ മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ ഉത്തരവിനെ വിമർശിച്ച് സുപ്രീംകോടതി. കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ചോദിച്ചു. ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം.

മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ആശങ്കയെന്നും സന്യാസി മഠങ്ങളിൽ കുട്ടികളെ അയക്കുന്നതിൽ നിർദേശമുണ്ടോയെന്നും ബാലാവകാശ കമ്മിഷനെയും ഉത്തർപ്രദേശ് സർക്കാരിനെയും നിശിതമായി വിമർശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞു.

മദ്രസകളിൽനിന്ന് വിദ്യാർഥികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്തരവുകൾ യുപി സർക്കാർ പുറപ്പെടുവിച്ചിരുന്നു. അങ്ങനെ നിർബന്ധം പിടിക്കാനാവില്ല. 

മതപഠനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. മതേതരത്വം എന്നത് ജീവിക്കുക ജീവിക്കാൻ അനുവദിക്കുക എന്നതാണ്. വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ഉരുക്കുമൂശയാണ് നമ്മുടെ രാജ്യം. അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾ പൂട്ടണമെന്നായിരുന്നു ബാലാവകാശ കമ്മിഷന്റെ നിർദേശം. യുപി, ത്രിപുര സർക്കാരുകൾ ഇതിനുള്ള നടപടികളിലേക്കും കടന്നിരുന്നു. മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും നൽകുന്ന ധനസഹായം അവസാനിപ്പിക്കണമെന്നും കമ്മിഷൻ നിർദേശം നൽകി. ഈ നിർദേശങ്ങൾ കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ വിമർശനം.

English Summary:

Supreme Court criticizes Child Rights Commission order against Madrasa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com