ADVERTISEMENT

തൃശൂർ∙ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങൾ. ഹൈക്കോടതി നിർദേശങ്ങൾ പാലിച്ച് പൂരം നടത്താനാവില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പകൽ ആനയെ എഴുന്നള്ളിക്കാനാവില്ല എന്നതുൾപ്പെടെയുള്ള കോടതി നിർദേശങ്ങൾ തൃശൂർ പൂരത്തിൽ പ്രായോഗികമല്ലെന്നും ദേവസ്വങ്ങൾ കൂട്ടിച്ചേർത്തു.

തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും എഴുന്നള്ളിപ്പും ഘടകപൂരങ്ങളായ കണിമംഗലം ശാസ്താവിന്റേതുൾപ്പെടെയുള്ള എഴുന്നള്ളിപ്പുകളും പകലാണ് നടക്കുക. കോടതി നിർദേശം പാലിക്കുകയാണെങ്കിൽ ഇവ നടക്കില്ല. ഡിസംബർ എട്ടിന് തൃശൂരിൽ ഡിസംബർ എട്ടിന് പ്രതിഷേധ കൺവൻഷൻ നടത്തുമെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ ഉൽസവാഘോഷ കമ്മിറ്റി ഭാരവാഹികളെല്ലാം കൺവൻഷനിൽ പങ്കെടുക്കും. സുപ്രീംകോടതിയെ സമീപിക്കുന്നതടക്കം വിഷയത്തിൽ നിയമപരമായി എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നും സംസ്ഥാന സർക്കാർ ഇടപെട്ട് ഇളവുകൾ നൽകാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളും കൺവൻഷൻ ചർച്ചചെയ്യും.

എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ 3 മീറ്റർ അകലം, പൊതുവഴിയിൽ രാവിലെ 9നും വൈകിട്ട് 5നും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾ പാടില്ല, രാത്രി പത്തുമണിക്കും രാവിലെ നാലിനും ഇടയിൽ ആനകളെ യാത്ര ചെയ്യിക്കരുത്, ദിവസത്തിൽ 8 മണിക്കൂർ വിശ്രമം, തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്, ദിവസം 30 കിലോമീറ്ററിൽ കൂടുതൽ നടത്തുകയോ 125 കി.മീയിൽ കൂടുതൽ വാഹനത്തിൽ കൊണ്ടുപോകരുത് തുടങ്ങി ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗരേഖ ഹൈക്കോടതി നവംബറിൽ പുറത്തിറക്കിയിരുന്നു.

തീവെട്ടികളിൽനിന്ന് 5 മീറ്റർ ദൂരപരിധി ഉറപ്പാക്കണമെന്നും ആനകളുടെ 8 മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ, വെടിക്കെട്ട് സ്ഥലത്തുനിന്നും 100 മീറ്റർ മാറിയേ ആനയെ നിർത്താവൂ തുടങ്ങിയ നിർദേശങ്ങളും മാർഗരേഖയിലുണ്ട്. വർഷത്തിൽ 1600ലേറെ ഉൽസവങ്ങൾ നടക്കുന്ന ജില്ലയിൽ ഈ നിർദേശങ്ങൾ പ്രായോഗികമല്ലെന്ന് ദേവസ്വങ്ങൾ പറഞ്ഞു.

English Summary:

Thrissur Pooram : Thrissur Pooram festival faces potential cancellation as the Thiruvambadi and Paramekkavu Devaswoms deem the High Court's directives on elephant processions impractical for the celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com