ADVERTISEMENT

ദുരന്തങ്ങളുടെ കാഴ്ചകൾ വായനക്കാരിലേക്ക് എത്തിക്കുക ഫൊട്ടോഗ്രഫർമാരുടെ ജോലിയുടെ ഭാഗമാണ്. ചില കാഴ്ചകൾ ചിലപ്പോൾ ദിവസങ്ങളോളം അവരുടെ ഉള്ളിലുണ്ടാകും. കാലം പിന്നീട് അവയ്ക്കു മുകളിൽ പുതിയ ഫ്രെയിമുകൾ നിറയ്ക്കും. പക്ഷേ, മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിൽ നിന്നും ചിത്രങ്ങൾ പകർത്തിയവരുടെ  മനസ്സിൽ നിന്നു ചില കാഴ്ചകൾ ഒരിക്കലും മായില്ല. ദുരന്തസ്ഥലത്ത് നിന്ന് ആദ്യദിവസം മുതൽ ചിത്രങ്ങൾ പകർത്തിയ മലയാള മനോരമ ഫൊട്ടോഗ്രഫർമാർ അവരുടെ ഉള്ളിലുടക്കിയ കാഴ്ചകൾ പങ്കുവയ്ക്കുന്നു.....

തിരികെ വഴിയില്ല

ചിത്രം: എം.ടി.വിധുരാജ് / മനോരമ
ചിത്രം: എം.ടി.വിധുരാജ് / മനോരമ

ദുരന്തം നടന്നതിന്റെ ആദ്യദിവസം ഉച്ചയോടെയാണ് മുണ്ടക്കൈയിൽ എത്തുന്നത്. ഉച്ചയാണെങ്കിലും കനത്ത മഴയും മഞ്ഞുമായി ഇരുൾ മൂടിയ അന്തരീക്ഷം. ആംബുലൻസുകളുടെ സൈറണും കുത്തിയൊലിച്ചു പോകുന്ന മഴവെള്ളത്തിന്റെ ശബ്ദവും മാത്രം. രക്ഷാപ്രവർത്തനം അപ്പോഴേക്കും ആരംഭിച്ചിരുന്നു. മുണ്ടക്കൈ പാലം ഉണ്ടായിരുന്നതിന്റെ സമീപത്തെ ഒരു കെട്ടിടത്തിന്റെ മുകളിലേക്കാണ് ആദ്യം കയറിയത്. പാതി തകർന്ന കെട്ടിടത്തിന്റെ ഉള്ളിലാകെ ചെളിയും കല്ലുകളും നിറഞ്ഞിരുന്നു. മുകളിൽ നിന്നും ക്യാമറയിലൂടെ ആദ്യം കണ്ട കാഴ്ച രക്ഷാപ്രവർത്തകർ കെട്ടിയ വടത്തിലൂടെ ഒരു മൃതദേഹം ഇക്കരയെത്തിക്കുന്നതാണ്.  പുരുഷനോ സ്ത്രീയോ എന്നറിയില്ല. പാലവും വഴിയും ഉണ്ടായിരുന്നിടത്തു കൂടി മലവെള്ളം കുതിച്ചൊഴുകുന്നു. രക്ഷാപ്രവർത്തകർ വടത്തിൽ തൂങ്ങി അങ്ങോട്ടേക്കു പോകുന്നു. പരുക്കേറ്റവരും മരിച്ചവരുമായ നാട്ടുകാരെ അതേ വടത്തിലൂടെ മറുകരയിലേക്കു കൊണ്ടു വരുന്നു. ജീവിതകാലം മുഴുവൻ അവർ നടന്ന വഴികൾ ഇല്ലാതായതോടെ തിരികെ ഇങ്ങനെയൊരു അന്ത്യയാത്ര. - എം.ടി. വിധുരാജ്

ബാക്കിയായവർ 

ചിത്രം: വിഷ്ണു വി.നായർ / മനോരമ
ചിത്രം: വിഷ്ണു വി.നായർ / മനോരമ

ചുരൽമലയിലും മുണ്ടക്കൈയിലും ഉരുൾ ബാക്കിവച്ചവർക്ക് പക്ഷേ, നഷ്ടങ്ങൾ മാത്രമേ ബാക്കിയുള്ളു. ഉറ്റവർ, വീട്...എങ്ങും നഷ്ടപ്പെടലുകളുടെ വേദന മാത്രം. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർ പരിചയക്കാരെ കാണുമ്പോഴാണ് പലപ്പോഴും പൊട്ടിക്കരച്ചിലുകളിലേക്കു പോകുന്നത്. കൂട്ടുകാരികൾ കാണാൻ വന്നപ്പോൾ കരഞ്ഞുപോയ ഈ പെൺകുട്ടിയെ കണ്ടതു മേപ്പാടിയിലെ ക്യാംപിൽ വച്ചാണ്.  നഷ്ടങ്ങൾ മാത്രം ബാക്കിയുള്ളവരിൽ ഒരാൾ...... - വിഷ്ണു വി.നായർ  

ഇനിയും പുഴ ഒഴുകട്ടെ.. 

ചിത്രം: ജിതിൻ ജോയൽ ഹാരിം / മനോരമ
ചിത്രം: ജിതിൻ ജോയൽ ഹാരിം / മനോരമ

പഴയൊരു കാഴ്ചയാണിത്. അഞ്ചു വർഷം വയനാട്ടിൽ ജോലി ചെയ്ത കാലയളവിൽ പലപ്പോഴും മുണ്ടക്കൈയിലും ചൂരൽമലയിലുമൊക്കെ പോയിട്ടുണ്ട്. മനോഹരമായ പ്രകൃതിദൃശ്യങ്ങളുമായിട്ടായിരുന്നു മടക്കയാത്രകൾ. അത്തരമൊരു യാത്രയിൽ 2023 ജൂലൈ ഏഴിനാണ് വെള്ളാർമല ജിഎച്ച്എസ്എസിൽ എത്തിയത്. സ്കൂൾ ഗ്രൗണ്ടിനോടു ചേർന്ന ഒഴുകുന്ന പുഴയിൽ മഴക്കാലത്ത് വെള്ളം പൊങ്ങുന്നതിന്റെ ഫോട്ടോ എടുക്കുകയായിരുന്നു ലക്ഷ്യം. ഇത്തവണത്തെ യാത്രയിൽ അവിടെ എത്തിയപ്പോൾ ആ പുഴ അവിടെ ഉണ്ടായിരുന്നില്ല. സ്കൂൾ കെട്ടിടം തകർന്നിരിക്കുന്നു. പഴയ ഫോട്ടോ എടുത്തു നോക്കിയപ്പോൾ ആദ്യം ചിന്തിച്ചത് ചിത്രത്തിലുള്ള ആ കുട്ടിയെ കുറിച്ചാണ്. അവൻ എവിടെയായിരിക്കും..? -  ജിതിൻ ജോയൽ ഹാരിം 

അടയാളങ്ങൾ 

ചിത്രം: വിബി ജോബ് / മനോരമ
ചിത്രം: വിബി ജോബ് / മനോരമ

ജീവിതം പെട്ടെന്ന് നിലച്ചു പോയതിന്റെ കാഴ്ചകൾ മാത്രമേ ചുരൽമലയിലും മുണ്ടക്കൈയിലും ഇപ്പോഴുള്ളു. ഉരുൾ നിശ്ചലമാക്കിയ ജീവിതങ്ങളുടെ അടയാളങ്ങൾ പോലെ നിലച്ചു പോയ ക്ലോക്കുകൾ തകർന്നു കിടക്കുന്ന ഭിത്തികളിൽ ഉണ്ട്. ജീവിതം മുന്നോട്ടു പോയെ പറ്റു എന്നതു പോലെ ചില ക്ലോക്കുകൾ ഓടുന്നു. ജോലി കഴിഞ്ഞു വന്നവർ ഭിത്തികളിലെ ആണികളിൽ തൂക്കിയ ഐഡി കാർഡുകളും മറ്റും അതുപോലെ കിടക്കുന്ന വീടുകളും കണ്ടു. ചൂരൽമല ഹൈസ്കൂൾ ഉണ്ടായിരുന്നതിനു സമീപത്തെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിലാണ് ഈ പാവക്കുട്ടിയെ കണ്ടത്. ഒരു കുഞ്ഞു മോനോ മോളോ ആ രാത്രി നെഞ്ചോട് ചേർത്ത് ഉറങ്ങിയതാകാം ഇതിനെ. ഉരുൾ പാതിവഴിയിൽ ജീവിതം അവസാനിപ്പിച്ച കുട്ടികളെയാണ് ഈ പാവക്കുട്ടി ഓർമിപ്പിച്ചത്. - വിബി ജോബ് 

കരയാൻ കണ്ണീരില്ല

ചിത്രം: സജീഷ് ശങ്കർ / മനോരമ
ചിത്രം: സജീഷ് ശങ്കർ / മനോരമ

കരഞ്ഞു  കരഞ്ഞു കണ്ണീർ വറ്റിയവരെയാണ് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ ഹിന്ദു ശ്മശാനത്തിൽ കണ്ടത്. ജോലി ആവശ്യത്തിനും മറ്റുമായി പുറത്തുണ്ടായിരുന്നവരാണ് മിക്ക വീടുകളിലും ഉരുളിൽ നിന്നു രക്ഷപ്പെട്ടത്. കുടുംബത്തിലെ എല്ലാവരും മരിച്ച വീടുകളിൽ ഓരോത്തരെയായി സംസ്കാരത്തിനായി കൊണ്ടു വരുമ്പോൾ രക്ഷപ്പെട്ടവർക്ക് കണ്ണീരും ഓർമകളും മാത്രം ബാക്കി. കരയാൻ പോലും ബാക്കി വയ്ക്കാതെ ഉരുൾ എല്ലാവരെയും കൊണ്ടു പോയ വീടുകളുമുണ്ട്. അവിടെ കണ്ട കണ്ണീർ വറ്റിയ മുഖങ്ങൾ ഒരിക്കലും മനസ്സിൽ നിന്നു മായില്ല. - സജീഷ് ശങ്കർ 

എത്ര പേർ 

ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് / മനോരമ
ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് / മനോരമ

ദുരന്തത്തിന്റെ രണ്ടാം ദിവസം രാവിലെ ആറരയോടെയാണ് മുണ്ടക്കൈയിലേക്കു പോകുന്ന വഴിയിലുള്ള എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന പാടികളിൽ എത്തിയത്. വീടുകൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അവിടെ ഒരു ഇറക്കത്തിലാണ് ഈ വീൽചെയർ കണ്ടത്. നടക്കാൻ കഴിയാത്ത ഒരാളെ ഉരുൾ വന്നപ്പോൾ രക്ഷപ്പെടുത്താനായി വീൽചെയറിൽ കൊണ്ടു പോയതായിരിക്കാം. രോഗികളും അംഗപരിമിതരുമായ എത്ര പേർ ഉരുൾ വന്നപ്പോൾ രക്ഷപ്പെടാൻ ആവാതെ മലവെള്ളപ്പാച്ചിലിൽ പെട്ടുപോയിരിക്കാം. - ആറ്റ്ലി ഫെർണാണ്ടസ് 

വേദനയിലമർന്ന്...

ചിത്രം: ധനേഷ് അശോകൻ / മനോരമ
ചിത്രം: ധനേഷ് അശോകൻ / മനോരമ

മനസ്സിനെ മരവിപ്പിച്ച ഒരുപാട് കാഴ്ചകൾ മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിൽ നിന്നും കണ്ടെങ്കിലും ഒറ്റപ്പെട്ട പോയ ഈ നായയുടെ ദൈന്യതയും മനസ്സിൽ വല്ലാതെ തട്ടി.   ഉരുൾപൊട്ടലിൽ ഒലിച്ചുപോയ ചൂരൽമലയിലെ വീടിന്റെ മുന്നിലാണ് ഇവനെ കണ്ടത്. തറ മാത്രം ബാക്കിയുള്ള വീട്ടിൽ ഉറ്റവരെ കാത്തിരിക്കുകയായിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായി രണ്ടു ദിവസമായിട്ടും ഇതേ സ്ഥലത്തു നിന്ന് മാറാതെയുള്ള കാത്തിരിപ്പ്.  രക്ഷാപ്രവർത്തകർ നൽകുന്ന ഭക്ഷണം ചിലപ്പോൾ കഴിക്കും. യജമാനൻ എപ്പോഴെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാകാം ഈ കാത്തിരിപ്പ്. - ധനേഷ് അശോകൻ

English Summary:

Heartbreaking sights of Wayanad landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com