ADVERTISEMENT

2014, ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിന്റെ പുതിയ ബാച്ചിൽ ചേരാനായി കേരളത്തിൽനിന്ന് എത്തിയ വിദ്യാർഥി അർജുൻ തോമസിനോട് അധ്യാപകരിലൊരാൾ ഒരു ആവശ്യം പറഞ്ഞു. ഫെയ്സ്ബുക്കിൽ നിന്റെ പോസ്റ്റ് കണ്ടിരുന്നു, ക്യാംപസിൽ നീ വന്ന ആ ലംബോർഗിനി, അത് എനിക്കൊന്ന് ഓടിച്ചു നോക്കാൻ തരാമോ, എന്റെ ബിഎംഡബ്ല്യു നീയും എടുത്തോ. അർജുൻ ചിരിച്ചു കൊണ്ട് തന്റെ ക്യാമറ പുറത്തെടുത്തു, അതിൽ കാണിച്ചു കൊടുത്തു തന്റെ ‘ലംബോർഗിനി’ കാർ. 1:10 സ്കെയിൽ മോഡൽ. സാറും ഞെട്ടി, കുട്ടികളും ഞെട്ടി. 

2024, @arjun_photographi എന്ന ഇൻസ്റ്റ പേജിൽ വന്ന ഒരു വിഡിയോയുടെ കാഴ്ചക്കണക്ക് 35 ലക്ഷമാണ്. നല്ല മഴയിൽ വാഗമണ്ണിലെ മലയുടെ തുഞ്ചത്ത് ചെന്നു നിൽക്കുന്ന ജീപ്പുകൾ. വെളളക്കെട്ടിലൂടെ പായുന്ന ഡിഫൻഡർ, പാറക്കെട്ടിലൂടെ വലിഞ്ഞു കയറുന്ന വില്ലീസ്!! അതിലൊന്നിലും ഡ്രൈവർ ഇല്ലായിരുന്നു, ക്യാമറയും റിമോട്ട് കൺട്രോൾ യൂണിറ്റുമായി അതിനു ചുറ്റും ഓടി നടക്കുന്നത് പഴയ അർജുൻ തന്നെ. 

അന്നത്തെ അർജുനും ഇന്നത്തെ അർജുനും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അമ്മ പിറന്നാൾ സമ്മാനമായി കൊടുത്ത കാനൻ ഇഒഎസ് 550ഡി ക്യാമറയും ഒരു 1:64 സ്കെയിലിലുള്ള ബീറ്റിൽ കാറുമായിരുന്നു അന്നു കൈയിലുണ്ടായിരുന്നതെങ്കിൽ ഇന്ന് ലോകപ്രശസ്ത ക്യാമറ കമ്പനിയായ നിക്കോണിന്റെ ‘ക്രിയേറ്റർ’ എന്ന പദവിയും 800ലേറെ സ്കെയിൽ മോഡൽ വാഹനങ്ങളുമാണ് അർജുന്റെ കൈവശം ഉള്ളത്. അതിൽ തന്നെ 400 എണ്ണം, ലോകത്തുതന്നെ നൂറോ ഇരുന്നൂറോ മാത്രമിറക്കുന്ന ലിമിറ്റഡ് എഡിഷനും. പ്രഫഷനൽ വെഡിങ് ഫൊട്ടോഗ്രഫറും മിനിയേച്ചർ ഓട്ടമൊട്ടീവ് ഫൊട്ടോഗ്രഫറും കൂടിയാണിപ്പോൾ അർജുൻ തോമസ്. ട്യൂസ്ഡേ ലൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ. വയസ്സ് 34. 

ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിന്റെ ക്യാംപസിൽ ലംബോർഗിനിയുടെ 1:10 സ്കെയിൽ മോഡൽ ഉപയോഗിച്ച് അർജുൻ എടുത്ത ചിത്രം.
ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിന്റെ ക്യാംപസിൽ ലംബോർഗിനിയുടെ 1:10 സ്കെയിൽ മോഡൽ ഉപയോഗിച്ച് അർജുൻ എടുത്ത ചിത്രം.

2013 ൽ മെക്കാനിക്കൽ എൻജിനീയറിങ് പഠനകാലത്തുണ്ടായ പരാജയത്തിൽ തകർന്നു പോയ അർജുനെ കരകയറ്റാനാണ് അമ്മ ജെസി തോമസ് ഒരു ക്യാമറ വാങ്ങി നൽകിയത്. അതും സെന്റ്.ആന്റണീസിനോടുള്ള പ്രാർഥനയുടെ ബലവും കൂടി ആയപ്പോൾ അർജുൻ കരകയറി, നടന്നും നീന്തിയും ഒന്നുമല്ല, ഓടിത്തന്നെ. നഷ്ടമായ പേപ്പറുകൾ എഴുതിയെടുക്കുമ്പോഴും കോട്ടയത്തെ ചെളിവെള്ളക്കെട്ടുകളിലും ചെറിയ കുന്നിൻ പ്രദേശത്തുമൊക്കെ കാറും ക്യാമറയുമായി അർജുൻ ഉണ്ടായിരുന്നു. 

ഇപ്പോഴും അർജുൻ വെള്ളക്കെട്ടും ചരിത്രസ്മാരകങ്ങളും ആകാശംമുട്ടുന്ന കെട്ടിടങ്ങളും തേടി പോകുന്നുണ്ട്, ക്യാമറയും കാറും ഒപ്പവുമുണ്ട്, പക്ഷേ പോകുന്നത് വിദേശ രാജ്യങ്ങളിലേക്കും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുമാണ് എന്നു മാത്രം. പ്രഫഷനൽ ഫൊട്ടോഗ്രഫിയിലൂടെ ഉണ്ടാക്കുന്ന വരുമാനത്തിൽ ഏറിയ പങ്കും തന്റെ ഇഷ്ടങ്ങൾക്കായി ചിലവഴിക്കുന്ന അർജുന്റെ കാഴ്ചപ്പാടും അങ്ങനെ തന്നെ. ഇഷ്ടങ്ങൾക്കായി ജീവിക്കുക. 

യുഎഇയിലെ ഹട്ടാ ഡാമിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 1:18 സ്കെയിൽ ലാൻഡ് ക്രൂയ്സർ.
യുഎഇയിലെ ഹട്ടാ ഡാമിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 1:18 സ്കെയിൽ ലാൻഡ് ക്രൂയ്സർ.

അർജുന്റെ കോട്ടയം അടിച്ചിറയിലെ സ്റ്റുഡിയോയിൽ ഒരു വലിയ മുറി ഗാരിജാണ്. അവിടെ 800ലേറെ കുഞ്ഞൻകാറുകളാണ് ഷൂട്ടിനു റെ‍ഡി ആയി ഇരിക്കുന്നത്. മെക്കാനിക്കൽ ജോലിക്കുള്ള വർക്‌ഷോപ്പ് ഇവിടുണ്ട്. അടുക്കളയിലെ സിങ്കാണ് സർവീസ് സ്റ്റേഷൻ. വാഹനങ്ങളുടെ മോഡിഫിക്കേഷനും മറ്റുമായി പല കേന്ദ്രങ്ങൾ അർജുന്റെ സുഹൃത്തുക്കളുടേതായുണ്ട്. ടയർ മാറൽ മുതൽ റീ പെയിന്റിങ് വരെയുള്ള കാര്യങ്ങൾ പല സ്ഥലങ്ങളിലായി ചെയ്യുന്നു. ചിലർ അർജുന് ഫോട്ടോഷൂട്ടിനായി പുത്തൻ വാഹനങ്ങൾ നിർമിച്ചു കൊടുക്കുന്നു. സ്കെയിൽ മോഡൽ കാറുകൾ ശേഖരിക്കുന്നവരെ അസൂയപ്പെടുത്തുന്ന 1:8 BMW E36, 1:18 Ferrari F40, 1:18 Porsche 911 Gt3 Rs, 1:18 BMW (E46), Defender, 1:18 Toyata Supra Ignition Model, 1:18 Benz G Wagon, Nissan Skyline R34 തുടങ്ങി ലിമിറ്റഡ് എഡിഷൻ കാറുകൾ ഇൗ ഗാരിജിൽ ഓട്ടത്തിനു തയാറാണ്. 

ദുബായ് ബുർജ് ഖലീഫ ടവറിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 1:18 സ്കെയിൽ ബെൻസ് എഎംജി എ45.
ദുബായ് ബുർജ് ഖലീഫ ടവറിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 1:18 സ്കെയിൽ ബെൻസ് എഎംജി എ45.

മിനിയേച്ചർ കാറുകൾ ഉൾപ്പെടുത്തിയുള്ള വെഡിങ് ഷൂട്ടാണ് പുതിയ ട്രെൻഡായി അർജുൻ അവതരിപ്പിക്കുന്നത്. മാതാപിതാക്കളുടെ വിവാഹത്തിന് അവർ എത്തിയ വെള്ള അംബാസഡർ കാറിന്റെ ഓർമയ്ക്ക് മക്കളും വെള്ള അംബാസഡറിൽ എത്തിയപ്പോൾ അർജുൻ എത്തിയത് തന്റെ കൈയിലൊതുങ്ങിയ വെള്ള അംബാസഡറുമായി, ഒറിജിനൽ മഞ്ഞകളറിൽ നിന്നും റീപെയിന്റ് ചെയ്ത് വെള്ളയാക്കി മാറ്റി. എങ്ങനെ അങ്ങനെ ആക്കാതിരിക്കും. വണ്ടി ഒരു പാഷനായി പോയില്ലേ, പാഷനല്ലേ ജീവിതം. 

ഒറിജിനലിനെ തോൽപിക്കും കു‍ഞ്ഞന്മാർ 

കൃത്യമായ അളവിലും വിശദാംശങ്ങളിലും സൃഷ്ടിക്കപ്പെട്ട യഥാർഥ കാറുകളുടെ കുഞ്ഞൻ രൂപങ്ങളാണ് സ്കെയിൽ മോഡൽ കാറുകൾ. യഥാർഥ വാഹനത്തിന്റെ അനുപാതങ്ങളെയും വിശദാംശങ്ങളെയും ഇവ കൃത്യമായി പ്രതിനിധീകരിക്കുന്നു. നീളം, വീതി, ഉയരം എന്നിവ യഥാർഥ കാറിന് ശരിയായ അനുപാതത്തിലാണ് ഉണ്ടാവുക. ഹെഡ് ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ബംപറുകൾ, ചക്രങ്ങൾ, എൻജിൻ ഭാഗങ്ങൾ, ഇന്റീരിയർ സവിശേഷതകൾ എന്നിവ പോലും കൃത്യമായിരിക്കും. നിറങ്ങൾ, മെറ്റീരിയലുകൾ എന്നിവയുൾപ്പെടെ യഥാർഥ കാറിന്റെ രൂപം ആവർത്തിക്കുന്നവ ആയിരിക്കും. 

1:18,1:24,1:43, അല്ലെങ്കിൽ 1:64 എന്നീ അളവുകൾ യഥാർഥ കാറുമായുള്ള മിനിയേച്ചർ മോഡലിന്റെ അനുപാതത്തെ സൂചിപ്പിക്കുന്നു. പ്ലാസ്റ്റിക്, മെറ്റൽ അല്ലെങ്കിൽ ഇവയുടെ സംയോജനം പോലുള്ള വിവിധ വസ്തുക്കൾ കൊണ്ടാണ് മോഡലുകൾ നിർമിക്കുന്നത്. തുറക്കുന്ന വാതിലുകൾ, ട്രങ്ക്, ഹുഡ്, റിയലിസ്റ്റിക് ഇന്റീരിയർ, എൻജിൻ ഘടകങ്ങൾ എന്നിവ പോലുള്ള സങ്കീർണമായ വിശദാംശങ്ങൾ പോലും സ്കെയിൽ മോഡലുകളിൽ കാണും. അപൂർവമോ പരിമിതമോ ആയ എഡിഷൻ മോഡലുകൾക്ക് വളരെയധികം ആവശ്യക്കാരുണ്ട്. പലപ്പോഴും മോഹവിലയാണ് ഇത്തരത്തിലുള്ളവയ്ക്ക് ലഭിക്കുക. 

വെഡിങ് ഫോട്ടോ ഷൂട്ടിനായി തയാറാക്കിയ അംബാസഡർ കാറിന്റെ ചിത്രം. 1:18 സ്കെയിൽ.
വെഡിങ് ഫോട്ടോ ഷൂട്ടിനായി തയാറാക്കിയ അംബാസഡർ കാറിന്റെ ചിത്രം. 1:18 സ്കെയിൽ.
English Summary:

Sunday Special about photographer's travels for scale model vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com