ADVERTISEMENT

ജറുസലം ∙ തെക്കൻ ഗാസയിലെ റഫയിൽ വിവിധ മേഖലകളിൽ ഹമാസും ഇസ്രയേൽ സൈന്യവും തമ്മിലുളള നേർക്കുനേർ ഏറ്റുമുട്ടൽ രൂക്ഷമായി. മവാസിയിലെ അഭയാർഥികൂടാരങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ അടക്കം 35 പലസ്തീൻകാർ  കൊല്ലപ്പെട്ടു. റഫയുടെ തെക്കു കിഴക്കൻ മേഖലകൾക്കു പിന്നാലെ, പടിഞ്ഞാറൻ മേഖലയും ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. കനത്ത ബോംബാക്രമണവും തുടരുന്നു. 10 ലക്ഷത്തിലേറെ പലസ്തീൻകാർ അഭയം തേടിയിരുന്ന റഫയിൽ ഇപ്പോൾ ഒരുലക്ഷത്തോളം പേർ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു. ഖാൻ യൂനിസ്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഒട്ടേറെ വീടുകൾ ബോംബാക്രമണത്തിൽ തകർന്നു.

അതിനിടെ, റഫയിലെ ശബൂര ക്യാംപിനു സമീപം 2 ഇസ്രയേൽ ടാങ്കുകൾ തകർത്തതായും സൈനികരെ വധിച്ചതായും ഹമാസ് അവകാശപ്പെട്ടു. ഗാസയിൽ ഇതുവരെ 37,431 പലസ്തീൻകാർ കൊല്ലപ്പെട്ടു. 85,653 പേർക്കു പരുക്കേറ്റു.

അതേസമയം, ഇസ്രയേലിന് ആയുധം നൽകുന്നതിൽ യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണത്തെ വിമർശിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നടപടിയിൽ ബൈഡൻ ഭരണകൂടം അതൃപ്തി രേഖപ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ചർച്ചയിൽ ഇക്കാര്യം സൂചിപ്പിച്ചെന്നാണു നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞത്.

നയതന്ത്രതല ചർച്ച പതിവിനു വിരുദ്ധമായി നെതന്യാഹു പരസ്യപ്പെടുത്തിയതിലുള്ള അതൃപ്തി ഇസ്രയേൽ സർക്കാരിനെ അറിയിച്ചെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ കിർബി പറഞ്ഞു.

പലസ്തീനെ അംഗീകരിച്ച് അർമീനിയയും
പലസ്തീനു രാഷ്ട്രപദവി അർമീനിയ ഔദ്യോഗികമായി അംഗീകരിച്ചു. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും ആവശ്യപ്പെട്ടു. ടെൽഅവീവിൽ അർമീനിയൻ അംബാസഡറെ വിളിച്ചുവരുത്തി ഇസ്രയേൽ പ്രതിഷേധം അറിയിച്ചു. സ്പെയിൻ, അയർലൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളും ഈയിടെ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചിരുന്നു

English Summary:

Israel intensified attack on Rafah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com