ADVERTISEMENT

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ വെടിയുതിർത്ത, പെൻസിൽവേനിയയിലെ ബെഥെൽ പാർക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്സ് റിപ്പബ്ലിക്കൻ അനുഭാവിയാണെന്നാണു വിവരം. വോട്ടർ റജിസ്റ്ററിൽ നൽകിയ വിശദാംശങ്ങളിലാണ് ഈ സൂചനയുള്ളത്. നവംബറിലെ തിരഞ്ഞെടുപ്പിൽ തോമസ് ആദ്യമായി വോട്ട് ചെയ്യാനിരിക്കുകയായിരുന്നു.

17 വയസ്സുള്ളപ്പോൾ, ഡെമോക്രാറ്റിക് പാർട്ടിയോടും ഇടതു ചിന്തയോടും ആഭിമുഖ്യമുള്ള ‘ആക്ട്ബ്ലൂ’ എന്ന ആക്‌ഷൻ കമ്മിറ്റിക്കായി 15 ഡോളർ സംഭാവന നൽകിയിരുന്നെന്നും ഫെഡറൽ ഇലക്‌ഷൻ കമ്മിഷൻ റെക്കോർഡുകളിലുണ്ട്. ബെഥെൽ പാർക്ക് ഹൈസ്കൂളിൽ 2022 ലാണു പഠനം പൂർത്തിയാക്കിയത്. എന്താണു സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസിനോടു സംസാരിച്ച ശേഷം പറയാമെന്നുമായിരുന്നു തോമസിന്റെ പിതാവ് മാത്യു ക്രൂക്സിന്റെ പ്രതികരണം. 

വധശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബട്‌ലർ (പെൻസിൽവേനിയ) ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പെൻസിൽവേനിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് 6.15ന് (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.45) ആണ് അദ്ദേഹത്തിനു വെടിയേറ്റത്. ട്രംപിന്റെ വലതു ചെവിയുടെ മുകൾഭാഗത്തു മുറിവേൽപിച്ചുകൊണ്ട് വെടിയുണ്ട കടന്നുപോയി.

ട്രംപിന്റെ പിന്നിലായി വേദിയിലുണ്ടായിരുന്ന അനുയായികളിലൊരാൾ വെടിയേറ്റു മരിച്ചു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. വേദിയിൽനിന്ന് 140 മീറ്റർ അകലെ കെട്ടിടത്തിന്റെ മേ‍ൽക്കൂരയിൽ നിന്നു ട്രംപിനു നേരെ 4 തവണ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്സിനെ (20) സുരക്ഷാസംഘാംഗങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വെടിവച്ചുകൊന്നു. 

നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഔദ്യോഗികമായി നാമനിർദേശം ചെയ്യപ്പെടുന്നതിനു തൊട്ടുമുൻപാണു ലോകത്തെ ഞെട്ടിച്ച വധശ്രമം. വെടിശബ്ദവും സീൽക്കാര ശബ്ദത്തോടെ ചെവിയിലുരസിപ്പോയ വെടിയുണ്ടയുടെ സ്പർശവും തിരിച്ചറിഞ്ഞയുടൻ ട്രംപ് (78) ചെവികൾ അടച്ചുപിടിച്ചുകൊണ്ട് പ്രസംഗപീഠത്തിനു താഴെ നിലത്തു കുനിഞ്ഞിരുന്നു. സുരക്ഷാഭടന്മാർ അദ്ദേഹത്തിനു മേൽ കമിഴ്ത്തു കിടന്നു. 

ഒരു മിനിറ്റിനകം ചോരവാർന്നൊഴുകുന്ന മുഖവുമായി എഴുന്നേറ്റ ട്രംപ് സുരക്ഷാ അകമ്പടിയോടെ വേദിവിടുന്നതിനിടെ മുഷ്ടി ചുരുട്ടി ‘ഫൈറ്റ്’ (പോരാട്ടം തുടരൂ) എന്നു 3 തവണ വിളിച്ചുപറഞ്ഞു. കാറ്റിൽ പറക്കുന്ന അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിലുള്ള ഈ ഫോട്ടോ ട്രംപിന്റെ ധീരതയുടെയും പോരാട്ടവീര്യത്തിന്റെയും നേർച്ചിത്രമായി അണികൾ പങ്കുവച്ചു.  

വാരാന്ത്യ അവധി പ്രമാണിച്ച് സ്വന്തം നാടായ ഡെലവെയറിലായിരുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വധശ്രമവാർത്ത അറിഞ്ഞയുടൻ വാഷിങ്ടനിൽ വൈറ്റ്‌ഹൗസിലേക്കു മടങ്ങിയെത്തി. വെടിവയ്ക്കാൻ തോമസ് ക്രൂക്സ് ഉപയോഗിച്ച എ.ആർ.15 സെമിഓട്ടമാറ്റിക് റൈഫിൾ ഇദ്ദേഹത്തിന്റെ പേരിൽ നിയമാനുസൃതം വാങ്ങിയതാണ്.  

വെടിയുതിർന്ന ആ നിമിഷങ്ങൾ

പ്രാദേശിക സമയം ശനി വൈകിട്ട് 06.02: ഡോണൾഡ് ട്രംപ് വേദിയിലേക്ക് എത്തുന്നു. ആർത്തുവിളിക്കുന്ന ജനക്കൂട്ടം. തൊട്ടുപിന്നാലെ പ്രസംഗം ആരംഭിക്കുന്നു.

06.11 – 6.15: കുടിയേറ്റം വർധിക്കുന്നതിനെപ്പറ്റി ട്രംപ് വിശദീകരിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്താണ് അനധികൃത കുടിയേറ്റം കുതിച്ചുയർന്നതെന്ന് ആരോപിക്കുന്നു. അതിർത്തികടന്ന് ആളുകൾ എത്തുന്ന സംഭവങ്ങൾ വർധിച്ചത് വ്യക്തമാക്കുന്ന ചാർട്ട് കാണിച്ചിട്ട് ‘ഇതു നോക്കൂ എന്താണു സംഭവിച്ചതെന്ന്...’ എന്നു  പറഞ്ഞപ്പോഴേയ്ക്കും വെടിയൊച്ചകൾ. ട്രംപ് പ്രസംഗം നിർത്തി വലത്തേ ചെവി കൈകൊണ്ടു മൂടിപ്പിടിക്കുന്നു. വെടിയൊച്ച വീണ്ടും മുഴങ്ങുന്നു. സുരക്ഷാഭടന്മാർ ഓടിയെത്തുന്നു. ഒരു മിനിറ്റിനുള്ളിൽ വെടിയൊച്ചകൾ നിലയ്ക്കുന്നു. ജനക്കൂട്ടം ചിതറിയോടുന്നു. ട്രംപിനു പിന്നിലെ ഇരിപ്പിടങ്ങളിലൊന്നിലുണ്ടായിരുന്ന അനുയായി വെടിയേറ്റു മരിച്ചതായി സ്ഥിരീകരിക്കുന്നു. 17 കിലോമീറ്റർ അകലെയുള്ള ബട്‌ലർ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് ട്രംപിനെ കൊണ്ടുപോകുന്നു. 

06.42: റാലിക്കിടെയുണ്ടായ അനിഷ്ടസംഭവത്തിനുശേഷം മുൻ പ്രസിഡന്റ് സുരക്ഷിതനാണ് എന്ന് സീക്രട്ട് സർവീസ് അധികൃതരുടെ പ്രസ്താവന. തുടർന്നു ട്രംപിന്റെ പ്രചാരണസംഘവും ഇക്കാര്യം സ്ഥിരീകരിക്കുന്നു. 

English Summary:

Assassination attempt on Donald Trump: Accused Thomas Mathew Crooks Republican Party supporter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com