ADVERTISEMENT

ധാക്ക ∙ രാജ്യമാകെ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടും നിയന്ത്രിക്കാൻ പട്ടാളത്തെ നിയോഗിച്ചിട്ടും ബംഗ്ലദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. പ്രധാന റോഡുകളിലെല്ലാം പട്ടാളം തടസ്സങ്ങളും ബങ്കറുകളും സ്ഥാപിച്ചു പരിശോധന നടത്തുന്നു. സമരക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന പലയിടത്തും ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതക ഷെല്ലുകളും സൗണ്ട് ഗ്രനേഡുകളും പ്രയോഗിച്ചിട്ടും കല്ലും വടികളുമായി പ്രക്ഷോഭകർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി.

ഇന്നലെ 27 പേർ കൂടി കൊല്ലപ്പെട്ടതോടെ 5 ദിവസം പിന്നിട്ട പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 110 കടന്നു. പരുക്കേറ്റവർ ആയിരങ്ങളാണ്. പ്രക്ഷോഭം വ്യാപിക്കുന്നതു തടയാൻ രാജ്യത്ത് ഇന്റർനെറ്റ് പൂർണമായി നിരോധിച്ചു. സമൂഹമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ടെക്സ്റ്റ് മെസേജുകളും തടഞ്ഞു. രാജ്യത്തിനു വെളിയിലേക്കുള്ള ടെലിഫോൺ കോളുകൾ നിരോധിച്ചു. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ഇന്നലെ രാവിലെ 8 മുതൽ 10 വരെ കർഫ്യുവിൽ ഇളവു നൽകി. 

സമരത്തിന്റെ ഏകോപനച്ചുമതലയുണ്ടായിരുന്ന വിദ്യാർഥി നേതാവ് നൂറുൽ ഹസനെ ഇന്നലെ പുലർച്ചെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കി. സ്പെയിൻ, ബ്രസീൽ സന്ദർശനത്തിന് ഇന്നു പുറപ്പെടേണ്ടിയിരുന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സന്ദർശനം റദ്ദാക്കി.

1971ലെ വിമോചനസമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്കുണ്ടായിരുന്ന 30% സർക്കാർ ജോലി സംവരണം പുനഃസ്ഥാപിക്കാനുള്ള കോടതി ഉത്തരവാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു കാരണമായത്. 2018 ൽ സർക്കാർ നിർത്തലാക്കിയ സംവരണം പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. 56 ശതമാനത്തിലേറെയാണ് ഇവിടെ തൊഴിലില്ലായ്മ. വിമോചനസമരത്തിൽ പങ്കെടുത്തവരുടെ മൂന്നാം തലമുറയ്ക്കും സംവരണം നൽകുന്നത് ഫലത്തിൽ അവാമി ലീഗ് പാർട്ടി പ്രവർത്തകർക്കുള്ള ആനുകൂല്യമായി മാറുമെന്ന് പ്രക്ഷോഭകർ പറയുന്നു.

ഇതേസമയം, ബംഗ്ലദേശിലുണ്ടായിരുന്ന 778 ഇന്ത്യൻ വിദ്യാർഥികൾ വിവിധ അതിർത്തികളിലൂടെ ഇന്ത്യയിൽ തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിനു പുറമേ 200 വിദ്യാർഥികൾ വിമാനമാർഗവും ഇന്ത്യയിലെത്തിയിട്ടുണ്ട്. 15,000 ഇന്ത്യക്കാർ ബംഗ്ലദേശിലുണ്ടെന്നാണ് കണക്ക്.

English Summary:

Anti-reservation protests in Bangladesh continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com