ADVERTISEMENT

ധാക്ക ∙ സംവരണവിഷയത്തിൽ വിദ്യാർഥിസംഘടനകളുടെ നിസ്സഹകരണ സമരം കലാപമായി ആളിക്കത്തിയതോടെ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സൈനിക വിമാനത്തിൽ രാജ്യം വിട്ട അവർ ലണ്ടനിലേക്കുള്ള യാത്രാമധ്യേ ഇന്ത്യയിലെ യുപിയിൽ ഗാസിയാബാദ് ഹിൻഡൻ വ്യോമതാവളത്തിലിറങ്ങി. തുടർയാത്ര സംബന്ധിച്ച കാര്യങ്ങൾ വ്യക്തമല്ല.

പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ചു. ഹസീനയുടെ രാജി തീരുമാനം പ്രഖ്യാപിച്ച സേനാമേധാവി ജനറൽ വഖാറുസ്സമാൻ രാജ്യത്തിന്റെ ക്രമസമാധാനച്ചുമതല സൈന്യം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു.

ഷെയ്ഖ് ഹസീന, വഖാറുസ്സമാൻ
ഷെയ്ഖ് ഹസീന, വഖാറുസ്സമാൻ

1971 ലെ ബംഗ്ലദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിലുണ്ടായിരുന്ന 30% സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആരംഭിച്ച വിദ്യാർഥിസമരമാണ് കലാപമായി വളർന്നത്. സംവരണം സുപ്രീം കോടതി ഇടപെട്ട് 5% ആയി കുറച്ചതോടെ സംഘർഷത്തിൽ അയവു വന്നിരുന്നെങ്കിലും ഹസീനയുടെ രാജി ആവശ്യപ്പെട്ട് ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരം വീണ്ടും ശക്തമാകുകയായിരുന്നു. രണ്ടു ദിവസത്തെ ഏറ്റുമുട്ടലുകളിൽ 157 പേർ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രക്ഷോഭകരെ നേരിടാനിറങ്ങിയതോടെ രാജ്യമെങ്ങും കലാപാന്തരീക്ഷമായി.

ജനങ്ങളോടു സമരത്തിൽ പങ്കുചേരാൻ ആവശ്യപ്പെട്ട പ്രക്ഷോഭകാരികൾ ഇന്നലെ ധാക്കയിലേക്കു ലോങ് മാർച്ച് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ആയിരക്കണക്കിനു പ്രക്ഷോഭകർ അവാമി ലീഗ് ഓഫിസുകൾക്കു തീവയ്ക്കുകയും പ്രധാനമന്ത്രിയുടെ വസതിയായ ഗണഭബൻ കയ്യേറുകയുമായിരുന്നു. ഇതിനു മുൻപുതന്നെ ഹസീന സഹോദരിക്കൊപ്പം വസതി വിട്ടിരുന്നു. 

പ്രക്ഷോഭകാരികൾ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമ തകർക്കുന്നു. (Photo: AFP)
പ്രക്ഷോഭകാരികൾ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമ തകർക്കുന്നു. (Photo: AFP)

ഹസീനയുടെ പിതാവും ബംഗ്ലദേശ് വിമോചനസമര നായകനുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമ തകർത്ത പ്രക്ഷോഭകാരികൾ, ആഭ്യന്തരമന്ത്രി അസദ്ദുസ്മാൻ ഖാൻ കമലിന്റെ വീടിനു തീവച്ചു. പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീനുമായി ചർച്ച നടത്തി തുടർനടപടികൾ പ്രഖ്യാപിക്കുമെന്നു സേനാമേധാവി പറഞ്ഞു.

ഇന്ത്യ– ബംഗ്ല അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി. പ്രക്ഷോഭകാരികൾ ധാക്കയിലെ ഇന്ദിരാ ഗാന്ധി കൾചറൽ സെന്റർ തകർത്തിരുന്നു. എയർ ഇന്ത്യയും ഇൻഡിഗോയും ധാക്കയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ– ധാക്ക ഇൻഡിഗോ വിമാനം കൊൽക്കത്തയിലേക്കു വഴിതിരിച്ചുവിട്ടു. ഇരുരാജ്യങ്ങൾക്കുമിടയിലെ ട്രെയിൻ സർവീസും റദ്ദാക്കി. 

ജാഗ്രതയോടെ ഇന്ത്യ

ന്യൂഡൽഹി ∙ ഹിൻഡനിൽ വൈകുന്നേരത്തോടെ എത്തിയ ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ കാബിനറ്റ് സമിതി യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിർമല സീതാരാമൻ, എസ്.ജയശങ്കർ എന്നിവരാണു സമിതിയിലെ അംഗങ്ങൾ. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രധാനമന്ത്രിയുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തി. എന്നാൽ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English Summary:

Bangladesh riots: Sheikh Hasina leaves country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com