ADVERTISEMENT

ധാക്ക ∙ 15 വർഷമായി ഭരണത്തിൽ തുടരുന്ന ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്കു കാരണമായ വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചിട്ട് ഒരു മാസം മാത്രം. ജൂലൈ 1ന് ആരംഭിച്ച സമരത്തിൽ ആദ്യ മരണം സംഭവിക്കുന്നത് 16 ന് വിദ്യാർഥികളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ്. ഇതോടെയാണ് പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ച പ്രക്ഷോഭമായി മാറിയത്. 

സുപ്രീം കോടതി ഇടപെടലോടെ അയവു വന്ന സമരം പെട്ടെന്നാണ് രൂപം മാറി ഹസീനയുടെ രാജി ആവശ്യപ്പെട്ടു കലാപമായി മാറിയത്. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെയായിരുന്നു ഈ രണ്ടാംഘട്ടം. പ്രക്ഷോഭകാരികളും പൊലീസും ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരുമുൾപ്പെടെ മുന്നൂറിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.   ഷെയ്ഖ് ഹസീനയ്ക്ക് ഇനി രാഷ്ട്രീയ മടക്കമില്ലെന്നും സുരക്ഷയെക്കരുതി കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അവർ രാജ്യം വിട്ടതെന്നും മകനും മുൻ ഉപദേശകനുമായ സാജിദ് വസീദ് ജോയ് ലണ്ടനിൽ പറഞ്ഞു. 

തുടക്കം സംവരണത്തിൽ 

1971ലെ ബംഗ്ലദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ ഉണ്ടായിരുന്ന 30% സംവരണം 2018 ൽ എടുത്തു കളഞ്ഞിരുന്നു. ഇതു പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് പ്രക്ഷോഭത്തിനു തുടക്കമിട്ടത്. അവാമി ലീഗ് പ്രവർത്തകരെയും കുടുംബങ്ങളെയും സഹായിക്കാനാണ് ഈ ഉത്തരവെന്നായിരുന്നു സമരം നടത്തുന്ന വിദ്യാർഥികളുടെ ആരോപണം. സുപ്രീം കോടതി വിഷയത്തിൽ ഇടപെടുകയും സംവരണം 5% ആയി കുറയ്ക്കുകയും ചെയ്തെങ്കിലും സമരം അവസാനിച്ചില്ല. 

വിവേചനവിരുദ്ധ പ്രസ്ഥാനം 

വിദ്യാർഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ തന്നെ ആരംഭിച്ച സമരമാണ് ഹസീനയുടെ രാജിയിലേക്കും പലായനത്തിലേക്കും നയിച്ചത്. ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയ്ക്കായിരുന്നു നേതൃത്വം. 6 വിദ്യാർഥികളായിരുന്നു ഇതിന്റെ മുൻനിരയിൽ. ദിവസങ്ങളോളം ജയിലിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു സമരത്തിന്റെ പ്രചാരണം. ധാക്ക സർവകലാശാല വിദ്യാർഥിയായ ആസിഫ് മഹ്മൂദ്, നയീദ് ഹസൻ എന്നിവരാണ് പ്രധാന നേതാക്കൾ.  

എവിടെ സി–130ജെ

വിമാനങ്ങളുടെ തത്സമയ ട്രാക്കിങ് നടത്തുന്ന ‘ഫ്ലൈറ്റ്‍റഡാർ24’ പ്ലാറ്റ്ഫോമിൽ ഇന്നലെ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ബംഗ്ലദേശ് എയർഫോഴ്സിന്റെ സി–130ജെ എന്ന വിമാനമായിരുന്നു. 

ഷെയ്ഖ് ഹസീനയെ ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ എത്തിച്ചത് ഈ വിമാനമായിരുന്നു. വിമാനത്തിന്റെ ട്രാൻസ്പോണ്ടർ ഡേറ്റ ഉപയോഗിച്ചാണ് ട്രാക്കിങ് സാധ്യമാക്കുന്നത്. ഒരു സമയം 50,000 പേരാണ് വിമാനത്തെ ട്രാക്ക് ചെയ്തത്. എന്നാൽ, ലക‍്നൗവിനു സമീപത്തുകൂടി പറക്കുന്നതിനിടെ ഫ്ലൈറ്റ് റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായി. ട്രാക്കിങ് ഒഴിവാക്കാനായിട്ടാകണം ട്രാൻസ്പോണ്ടർ ഓഫ് ചെയ്തത്.

അതിർത്തിയിൽ അതീവ ജാഗ്രത   

കൊൽക്കത്ത ∙ ബംഗ്ലദേശ് കലാപത്തെ തുടർന്ന് ഇന്ത്യ–ബംഗ്ലദേശ് അതിർത്തി മേഖലകളിൽ അതീവ ജാഗ്രത. 4,096 കിലോമീറ്റർ‌ അതിർത്തിയാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ളത്. ബിഎസ്എഫ് ഡയറക്ടർ ജനറലിന്റെ ചുമതല വഹിക്കുന്ന ദൽജിത്ത് സിങ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം  അതിർത്തി മേഖലകളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡയറക്ടർ ജനറൽ വരും ദിവസങ്ങളിലും  ഇവി‌ടെ തുടരും.

English Summary:

Student strike in Bangladesh spread across country just in one month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com