ADVERTISEMENT

ധാക്ക∙മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നു ബംഗ്ലദേശ് ഇടക്കാല സർക്കാർ വ്യക്തമാക്കി. ഒരു വ്യക്തിയുടെ സാന്നിധ്യം രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കാൻ തക്കവണ്ണം പ്രാധാന്യമുള്ളതല്ലെന്നു മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിലെ വിദേശകാര്യ വിഭാഗം ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ പറഞ്ഞു. ഇന്ത്യ ബംഗ്ലദേശിന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ നിയമവിരുദ്ധമായി കൈവശം വച്ചിട്ടുള്ള ആയുധങ്ങൾ പ്രക്ഷോഭകർ ഈ മാസം 19ന് അകം തിരിച്ചേൽപ്പിക്കണമെന്ന് ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ എം. ഷെഖാവത്ത് ഹുസൈൻ ആവശ്യപ്പെട്ടു. കലാപത്തിനിടെ പൊലീസുകാരിൽ നിന്നാണ് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ തട്ടിയെടുത്തത്. ഇവ ഒരാഴ്ചയ്ക്കകം പൊലീസ് സ്റ്റേഷനുകളിൽ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജുഡീഷ്യറിയിലെ ആരെങ്കിലും ഏതെങ്കിലും ‘ദുഷ്പ്രവൃത്തികളി’ൽ ഉൾപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകുമെന്നു പുതിയ ചീഫ് ജസ്റ്റിസ് സയ്യിദ് റഫാത്ത് അഹമ്മദ് മുന്നറിയിപ്പു നൽകി. രാജ്യത്തു പണിമുടക്കുന്ന പൊലീസുകാർ തിരിച്ചെത്താൻ സമ്മതം അറിയിച്ചിട്ടുണ്ട്. പൊലീസ് അസോസിയേഷൻ ഉന്നയിച്ച 11 ആവശ്യങ്ങളിൽ മിക്കതും ഇടക്കാല സർക്കാർ അംഗീകരിച്ചിട്ടുണ്ട്. 

വിദേശത്തു പ്രകടനം, ഇന്ത്യയിൽ അറസ്റ്റ്

യുഎസിലെ ഹൂസ്റ്റണിൽ മുന്നൂറോളം ബംഗ്ലദേശ് വംശജരായ ഹിന്ദുക്കൾ പ്രതിഷേധപ്രകടനം നടത്തി. ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ജോ ബൈഡൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ‘സേവ് ഹിന്ദൂസ് ഇൻ ബംഗ്ലദേശ്’ എന്ന വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. 

ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഇത്തരം അക്രമങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. 

അതിനിടെ റോഹിൻഗ്യ മുസ്​ലിംകൾക്കും ബംഗ്ലദേശികൾക്കും എതിരെ പ്രകോപനപരമായ വിഡിയോ പുറത്തുവിട്ട ഹിന്ദു വീർ സേനയുടെ സത്യം പണ്ഡിറ്റ് എന്നയാളെ ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ബംഗ്ലദേശ് നുഴഞ്ഞുകയറ്റക്കാർ എന്നാരോപിച്ച് ഒരുവിഭാഗം ആളുകളെ ഉപദ്രവിച്ച കേസിൽ ഹിന്ദു രക്ഷാദളിന്റെ പ്രവർത്തകരായ ഭൂപേന്ദ്ര ചൗധരി, ഹരിഓം എന്നിവരെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മധുബൻ ബാപുധാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. അതിനിടെ ത്രിപുരയിൽ അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പതിനഞ്ചോളം ബംഗ്ലദേശ് പൗരന്മാരെ ബിഎസ്എഫ് തുരത്തി. 

English Summary:

India is a good friend says Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com