ADVERTISEMENT

കയ്റോ ∙ ഗാസയിലെ ഹമാസ് – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിന് ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടു. ബന്ദികളുടെ മോചനകാര്യത്തിൽ ഹമാസും ഇസ്രയേലും പരസ്പരം ആരോപണം ഉന്നയിച്ച് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് ചർച്ച പരാജയപ്പെടാൻ കാരണമായത്. 

ഇതേസമയം, മധ്യ ഗാസയിലെ ദെയ്റൽ ബലാഹിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ഇവിടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കു നേരെ സൈനിക നടപടി ഉടനുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മധ്യ ഗാസയിൽ പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിയായ അൽ അഖ്സയിൽ നിന്ന് രോഗികൾ ഒഴിഞ്ഞുപോയിത്തുടങ്ങി. അത്യാഹിതവിഭാഗമൊഴികെ മറ്റു യൂണിറ്റുകളെല്ലാം പ്രവർത്തനം നിർത്തി. 

അൽ നുസിറിയേത്തിലെ ഒരു സ്കൂളിൽ പ്രവർത്തിച്ചിരുന്ന അഭയാർഥി ക്യാംപിനു നേരെ നടന്ന ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ റഫയിലെ അഭയാർഥി ക്യാംപിനു നേരെ നടന്ന ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റി ബീച്ചിലെ ഒരു ടെന്റിനു നേരെ നടന്ന ആക്രമണത്തിൽ 6 പേരും കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുമുണ്ട്. 

ദക്ഷിണ ലബനനിൽ ഇസ്രയേലും വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ലയും നടത്തിയ ആക്രമണത്തിനു പിന്നാലെ ഇരുകൂട്ടരും താൽക്കാലികമായി പിൻവാങ്ങിയിട്ടുണ്ട്. ഇറാൻ, യെമനിലെ ഹൂതി വിമതർ എന്നിവരുമായി ചേർന്ന് സംയുക്ത ആക്രമണത്തിനുള്ള ഹിസ്ബുല്ല നീക്കം വിജയിച്ചിട്ടില്ല. ചെങ്കടലിൽ വെള്ളിയാഴ്ച ഹൂതി വിമതരുടെ ആക്രമണത്തിനിരയായ എണ്ണക്കപ്പലിലെ തീയണയ്ക്കാനായിട്ടില്ല. ഇതിലെ ജോലിക്കാരെ ഒരു ഫ്രഞ്ച് പടക്കപ്പൽ രക്ഷപ്പെടുത്തിയിരുന്നു.

∙ ഗാസയിൽ 10 മാസം പിന്നിട്ട ഇപ്പോഴത്തെ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 40,435 ആയി. പരുക്കേറ്റവർ 93,534. 

English Summary:

Cairo talks fails; Death in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com