ADVERTISEMENT

ജറുസലം ∙ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു തെക്കൻ‌ ലബനനിൽ കനത്ത ബോംബാക്രമണങ്ങൾ തുടരുന്നതിനിടെ, വെള്ളിയാഴ്ചത്തെ ബെയ്റൂട്ട് ആക്രമണത്തിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയ്ക്കൊപ്പം ഇരുപതിലേറെ ഉന്നത നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രയേൽ വെളിപ്പെടുത്തി. മുതിർന്ന സൈനിക കമാൻഡർ അലി അൽ കറകിയും സെൻട്രൽ കൗൺസിൽ ഉപമേധാവി നബീൽ ഖാവൂഖും കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു. ലബനനിലെ ബെക്ക വാലിയിൽ ഇന്നലെ മുതിർന്ന കമാൻഡർ ജമാ മുഹമ്മദ് ദഹ്‌റൂജും കൊല്ലപ്പെട്ടു. 

തെക്കൻ ലബനനിലെ ഐൻ ദെലിബ് പട്ടണത്തിൽ ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ രാജ്യത്തു 216 ബോംബാക്രമണങ്ങളുണ്ടായെന്ന് ലബനൻ സർക്കാർ‌ അറിയിച്ചു. വരുംദിവസങ്ങളിൽ ലബനനിലേക്ക് ഇസ്രയേൽ സൈന്യം പ്രവേശിച്ചേക്കുമെന്ന സൂചന നൽകി അതിർത്തിയിൽ ടാങ്കുകളും കവചിതവാഹനങ്ങളും നിരന്നിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 1,000 പേർ കൊല്ലപ്പെട്ടു. 6,000 പേർക്കു പരുക്കേറ്റു. 

ഗാസയ്ക്കു പിന്നാലെ ലബനനിലും പോർമുഖം തുറന്ന ഇസ്രയേൽ ഇന്നലെ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ താവളങ്ങളിലും ബോംബിട്ടു. യെമൻ തുറമുഖമായ ഹൊദൈദയിലാണ് ആക്രമണം. ഗാസയിൽ ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 11 പലസ്തീൻകാർ കൊല്ലപ്പെട്ടു. 

ബോംബാക്രമണങ്ങൾ മൂലം ലബനനിൽ നിന്നു പലായനം ചെയ്ത 10 ലക്ഷത്തോളം ജനങ്ങൾക്ക് ഭക്ഷണം നൽകാനുള്ള അടിയന്തര നടപടികൾ യുഎൻ ഫുഡ് പ്രോഗ്രാം (ഡബ്ല്യൂഎഫ്പി ) ആരംഭിച്ചു. 

ഈ മാസം സിറിയയിൽ ഐഎസ് പരിശീലനകേന്ദ്രങ്ങളിൽ നടത്തിയ 2 വ്യോമാക്രമണങ്ങളിൽ 37 ഭീകരരെ വധിച്ചതായി യുഎസ് സൈന്യം വ്യക്തമാക്കി. ഐഎസ് മുതിർന്ന നേതാവ് ഹുറാസ് അൽ ദിന്നും ഇതിൽ ഉൾപ്പെടുന്നു. ഐഎസ് തലപൊക്കുന്നതു തടയാൻ 900 യുഎസ് സൈനികരാണു സിറിയയിൽ തുടരുന്നത്

English Summary:

Israel wipes out Hezbollah leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com