ADVERTISEMENT

ബെയ്റൂട്ട് / ജറുസലം ∙ ലബനന്റെ വടക്കൻ മേഖലയിലേക്കുകൂടി ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. ട്രിപ്പോളി നഗരത്തിനടുത്ത് പലസ്തീൻ അഭയാർഥികളുടെ ക്യാംപിൽ ഇതാദ്യമായുണ്ടായ ബോംബാക്രമണത്തിൽ ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസം ബ്രിഗേഡ്സ് അംഗം സയീദ് അത്തല്ല അലിയും ഭാര്യയും 2 പെൺമക്കളും കൊല്ലപ്പെട്ടു.

ബെക്കാ താഴ്‌വരയിലെ ആക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് ഹുസൈനും കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ 12 തവണ വ്യോമാക്രമണമുണ്ടായി. രാജ്യത്ത് ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ ആകെ 25 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ അവസാനം തുടങ്ങിയ ആക്രമണത്തിൽ ഇതോടെ മരണം 2000 കടന്നു. 12 ലക്ഷം പേർ പലായനം ചെയ്തു.

കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ പിൻഗാമിയാകുമെന്നു കരുതപ്പെടുന്ന ഹാഷിം സഫിയുദ്ദീനെപ്പറ്റി ഇന്നലെയും വിവരമില്ല. വെള്ളിയാഴ്ച ബെയ്റൂട്ടിനടുത്ത് ദഹിയയിൽ ബങ്കറിനുനേരെ നടത്തിയ ആക്രമണത്തിൽ സഫിയുദ്ദീനെ ഇസ്രയേൽ വധിച്ചെന്ന് അഭ്യൂഹം പരന്നിരുന്നു. സിറിയയിലെ ഹമ നഗരത്തിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കാർ യാത്രക്കാരൻ മരിച്ചു.

ഗാസയിലെ ബെയ്ത് ഹനോനിലും നുസൈറത്തിലുമായി ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ 9 പേർ മരിച്ചെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിലെ തുൽകരിമിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അൽ ഖസം ബ്രിഗേഡ്സ് കമാൻഡർ സാഹി യാസർ ഔഫി ഉൾപ്പെടെ 7 അംഗങ്ങളുണ്ടെന്നു ഹമാസ് സ്ഥിരീകരിച്ചു.

നാളെ ഒരുവർഷം പൂർത്തിയാകുന്ന യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 42,000 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 96,910 പേർക്കു പരുക്കേറ്റു. യുദ്ധവാർഷികത്തോടനുബന്ധിച്ച് പാരിസ്, ലണ്ടൻ, റോം, മനില, കേപ്ടൗൺ ഉൾപ്പെടെ ലോകത്തെ വിവിധ നഗരങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനം നടന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുദ്ധത്തിനു നയതന്ത്രപരിഹാരം കണ്ടെത്താനുള്ള നീക്കം വൈകിക്കുന്നത് യുഎസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണോയെന്ന് അറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

English Summary:

Israel attack in northern Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com