ADVERTISEMENT

പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധി കേരളത്തിൽ സന്ദർശനത്തിനെത്തി. നാട്ടിൽ പഞ്ഞകാലമാണ്. കഴിക്കാൻ സാധാരണക്കാരുടെ ഭക്ഷണം തന്നെ മതിയെന്നു പ്രധാനമന്ത്രി. പാർട്ടിക്കാർ കണ്ടെത്തി– കപ്പ; അല്ലാതെന്ത്! പ്രധാനമന്ത്രി വയറു നിറയെ കഴിച്ചു. പിന്നീട് കോൺഗ്രസ് യോഗങ്ങളിലെല്ലാം ഇന്ദിരയുടെ ലാളിത്യത്തെക്കുറിച്ചായി പ്രസംഗം.‘‘പ്രധാനമന്ത്രി കഴിച്ചത് നമ്മുടെ കപ്പയാണ്’ 

 

tasty-food3
Photo Credit : RomaBlack / iStockPhoto.com

ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ; എതിരാളികൾ കരുതി. അന്വേഷണത്തിൽ അവർക്കൊരു നിർണായകവിവരം കിട്ടി; ഇന്ദിര കഴിച്ചത് വാട്ടുകപ്പയല്ല. പാലിൽ വഴറ്റിയ കപ്പയാണ്. പിറ്റേന്നു മറുപടി പ്രസംഗം ഇങ്ങനെ: ‘‘പാലിലിട്ടു വഴറ്റിത്തന്നാൽ കപ്പയല്ല, വൈക്കോൽ വരെ നമ്മൾ കഴിക്കില്ലേ..!’’ ഇങ്ങനെ പാലിലിട്ടു വഴറ്റിത്തന്നാൽ എന്തും കഴിക്കുമെന്നുള്ളർക്കു കോട്ടയത്ത് ഒരു ഇടമുണ്ട്. ബസേലിയസ് കോളജിനു സമീപമുള്ള അവിൽ മിൽക് കട. ഒന്നും രണ്ടുമല്ല, 40 തരം അവിൽ മിൽക്കാണ് ഇവിടെയുള്ളത്. അവിലും പഴവും പാലിൽ ഡിസ്കോ ഡാൻസ് കളിക്കുന്ന സാധാരണ ക്ലാസിക് മുതൽ സ്പാനിഷ് ഡിലൈറ്റ്, ഡ്രൈ മാംഗോ എന്നിങ്ങനെ ഇളനീർ ഒറിയോ വരെ നീളുന്നു അത്. കോട്ടയത്തിന്റെ എന്നല്ല, കേരളത്തിന്റെ തന്നെ മാറുന്ന  ഭക്ഷണ സംസ്കാരത്തിന്റെ പ്രതീകമാകുന്നു ഇങ്ങനെയുള്ള ന്യൂജെൻ ഷോപ്പുകൾ. വിശപ്പടക്കാൻ ഭക്ഷണം എന്നതല്ല അവരുടെ സിദ്ധാന്തം. വെറൈറ്റി വേണം. വെറൈറ്റി!

 

കിടു ആംബിയൻസിൽ ഇൻസ്റ്റയിലൊരു ‘കട’

ഇത്തരം കടകൾ തുറന്ന് ഗൂഗിൾ പേ ക്യുആർ കോഡും വച്ചിരുന്നാൽ മാത്രം ആളുകയറില്ല. ഇൻസ്റ്റഗ്രാമിലും ഒരു ‘കട’ തുറക്കണം. പഞ്ഞിമിഠായി നുണയുന്നതു പോലെ, ബിരിയാണിയിൽ നിന്ന് ഇറച്ചിയെടുത്തു നുള്ളിത്തിന്നുന്നതും മൊരി‍ഞ്ഞ മസാലദോശയ്ക്കു മുന്നിൽ മൂക്കു വിടർത്തി കൈകൾ കൂട്ടിത്തിരുമ്മുന്നതുമായ റീൽസ് ഇടണം. കണ്ടു കൊതികൂടി മെസേജ് അയയ്ക്കുന്നവർക്ക് അപ്പപ്പോൾ ഡിഷ് എത്തിച്ചു കൊടുക്കണം. പറ്റിയാൽ ഏതെങ്കിലും ഫുഡ് വ്ലോഗറെ വിളിച്ചു സൽക്കരിക്കണം. അയാളാകുന്നു പിന്നെ കുറച്ചുദിവസം കടയുടെ ബ്രാൻഡ് അംബാസഡർ. ‘തീർന്നു പോകല്ലേ’ എന്ന ഭാവത്തോടെ വ്ലോഗർ ആസ്വദിച്ചു കഴിക്കുന്നത് കണ്ട് ആൾക്കാരുടെ നാവിൽ ഉറവ പൊട്ടും. അവർ ഫ്ലൈറ്റ് പിടിച്ചും വരും! കാണുമ്പോൾ വായിൽ വെള്ളമൂറുന്ന വിഡിയോ കിട്ടാൻ നല്ല ആംബിയൻസ് വേണം. ലൈറ്റും സൗണ്ടുമൊക്കെയായി കല്യാണവീടു പോലുള്ള സെറ്റപ്പ് കാണുമ്പോൾ മനസ്സു പറയും– ‘ഒന്നു കയറിയിട്ടു പോകാം’. ‘നേർത്ത സംഗീതവും വറുത്ത കോഴിയും’ പോലുള്ള കോംബോ ഉണ്ടെങ്കിൽ കുശാലായി. പക്ഷേ, ചുമരിൽ ‘ഫുഡ് ഈസ് ഗോഡ്’ എന്നൊക്കെ എഴുതി വയ്ക്കുന്നതു പഴഞ്ചനായിക്കഴിഞ്ഞു. എഴുത്ത് ഭക്ഷണവുമായി ഒട്ടും ബന്ധമുള്ളതാവണം എന്നുതന്നയില്ല. ലോഗോസ് ജംക്‌ഷനിൽ ഒരു റസ്റ്ററന്റിന്റെ പരസ്യബോർഡിൽ കുറച്ചു കാലം മുൻപു വരെ ആൽബർട്ട് ഐ‍ൻസ്റ്റൈന്റെ വാചകങ്ങളായിരുന്നു: ‘Coincidence is God's way of remaining anonymous..’ ഭക്ഷണവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഏയ്..ഹലുവയും മത്തിക്കറിയും പോലെ! കോട്ടയം കലക്ടറേറ്റിന് അപ്പുറമുള്ള ബാർബിക്യു കടയുടെ ചുമരിൽ വിഖ്യാത ക്രിക്കറ്റ് മത്സരങ്ങളുടെ ചിത്രങ്ങളാണ്. ബ്രയാൻ ലാറയുടെ ക്വാഡ്രപ്പിൾ സെഞ്ചറിയും എം.എസ്.ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടുമെല്ലാം കൂട്ടത്തിലുണ്ട്. കുറച്ചപ്പുറം കഞ്ഞിക്കുഴി ദേവലോകം റോഡിലെ ഹോട്ടലിന്റെ ചുമരിൽ ആർട്ടിസ്റ്റ് നമ്പൂതിരി സ്റ്റൈലിലുള്ള മഹാഭാരതം ഗ്ലാസ് പെയ്ന്റിങ് സീരീസുണ്ട്. ഭീമന്റെ മല്ലയുദ്ധം കണ്ട് പൊറോട്ടയിൽ ഒരു പിടിപിടിക്കാം!

 

നത്തോലി കൂട്ടി വീട്ടിൽ ഊണ്

ഇങ്ങനെയെല്ലാമാണെങ്കിലും കോട്ടയത്തിന്റെ സിഗ്‌നേച്ചർ ഡിഷ് ഏതാണെന്നു ചോദിച്ചാൽ അത് ഒരു പരമ്പരാഗത വിഭവമാകുന്നു– വീട്ടിൽ ഊണ് (കപ്പ ബിരിയാണി ക്ഷമിച്ചാലും!). എല്ലാ വളവിലും തിരിവിലും മൈൽക്കുറ്റി പോലെ ബോർഡുകൾ കാണാം. ഊണും മീൻ വറുത്തതുമാണ് സ്പെഷൽ. സ്ഥിരം മീനുകൾ രണ്ടെണ്ണമാണ്; പൊടിമീൻ എന്ന നത്തോലി, പിന്നെ പാവങ്ങളുടെ കരിമീൻ എന്നറിയപ്പെടുന്ന സിലോപ്പിയ. കുറച്ചു കൂടി വലിയ ഹോട്ടലിൽ കയറിയാൽ ഫിഷ് മപ്പാസ് കിട്ടും. നല്ല ഇളംമഞ്ഞ നിറമുള്ള തേങ്ങാപ്പാലി‍ൽ വിളയും വറ്റയുമെല്ലാം അതാ നീന്തിത്തുടിച്ചു നിൽക്കുന്നു!

 

tasty-food1
Photo Credit : Jogy Abraham / iStockPhoto.com

ആനന്ദത്തോടെ ഉണ്ണാൻ...

ഇതെല്ലാം കേട്ട് വെജിറ്റേറിയൻമാർ ‘ഇവിടെയൊന്നും കിട്ടിയില്ലേ’ എന്നു പറയല്ലേ. നല്ല  തിയറ്ററുകൾ എന്ന പോലെ നല്ല വെജ് റസ്റ്ററന്റുകളുമുള്ള നഗരമാകുന്നു കോട്ടയം. ആനന്ദത്തോടെ ഉണ്ണാൻ അക്ഷയപാത്രത്തിലെന്ന പോലെയുണ്ട് വിഭവങ്ങൾ. റെയിൽവേ സ്റ്റേഷനു സമീപമുള്ള ഒരു വെജ് ഹോട്ടലിലെ ‘ആളെപ്പിടി ഡിഷ്’ ഒരു ഇമ്മിണി വല്യ ഐറ്റമാണ്– മിനി മീൽസ്! ചപ്പാത്തി, സാമ്പാർ റൈസ്, തൈരുസാദം, പ്ലെയിൻ റൈസ്, വെജിറ്റബിൾ ബിരിയാണി..എല്ലാം ഒരു പാത്രത്തിൽ ഇത്തിരിയിത്തിരി കിട്ടും. മെനു കണ്ട് ഏത് ഓർഡർ ചെയ്യണം എന്ന കൺഫ്യൂഷനായി ഇരിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഫ്യൂഷൻ ഐറ്റം.

 

‘മലബാറിൽ’ കാര്യമില്ല; പൊറോട്ട തീരുമാനിക്കും

ബാറുകൾക്കു പൂട്ടുവീണ കാലത്തും റസ്റ്ററന്റുകളുടെ പേരിൽ ‘മലബാർ’ എന്നു പേരുണ്ടെങ്കിൽ പൂട്ടാൻ സമയം കിട്ടില്ല എന്നതാണു കോട്ടയത്തെ കണക്കുകൂട്ടൽ. പേരിൽ ‘മലബാർ’ ഉളള അര ഡസനോളം റസ്റ്ററന്റുകൾ ടൗണിൽ തന്നെയുണ്ട്. ഉന്നക്കായ, മുട്ടമാല, ചട്ടിപ്പത്തിരി, കായ്പോള... കേൾക്കുമ്പോൾ തന്നെ ‘മുഹബ്ബത്’ തോന്നുന്ന പലഹാരങ്ങൾ പാത്രത്തിൽ നിറഞ്ഞിരിക്കും. എന്നാൽ ഈ റസ്റ്ററന്റുകളുടെയെല്ലാം ‘ക്വാളിറ്റി’ നിർണയിക്കുന്നത് ഒരു നിത്യഹരിതനായകനാണ്– പൊറോട്ട! കഥാപുസ്തകങ്ങളിലെ ‘വഴി കാണിച്ചു കൊടുക്കുക’ കളി പോലെ ഞൊറിഞൊറിയായി കിടക്കുന്നതാണ് എ ക്ലാസ് പൊറോട്ട. ചുമ്മാ അടിച്ചു പരത്തി കല്ലിൽ ചുട്ടെടുക്കുന്നത് വെറും ‘മൈദപ്പത്തിരി’.കടയ്ക്കു പേരിടുന്നതിലും ഒരു കൈപ്പുണ്യം വേണം.

 

കോട്ടയത്തെന്നല്ല, കേരളത്തിലാകമാനം ഇപ്പോൾ ഫാഷൻ ആയിരിക്കുന്ന ‘ബ്രാൻഡിങ്’ രീതി കട നടത്തുന്നയാളുടെ തന്നെ പേരിടുക എന്നതാകുന്നു. ചന്ദ്രേട്ടന്റെ ചായക്കട, ശ്രീധരേട്ടന്റെ പുട്ടുകട എന്നിവയൊന്നും കാണാത്ത ഏതെങ്കിലും ജില്ലയുണ്ടോ. പഴയ ‘ചന്ദ്രവിലാസം ടീ ഷോപ്പും’ ‘ശ്രീധരവിലാസം ഹോട്ടലും’ ആണ് പേരുമാറിയതെന്ന് ആരറിയുന്നു! ജോൺ ഏബ്രഹാം പണ്ട് ചോദിച്ച ‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?’ എന്ന ചോദ്യം വേണമെങ്കിൽ പുതിയ രീതിയിൽ ചുട്ടെടുക്കാം!

English Summary: food spots in kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com