ADVERTISEMENT

20 വർഷം മുൻപു യുകെയിലേക്കു കടൽ കടന്നപ്പോൾ കൊച്ചി കടവന്ത്ര ചിലവന്നൂർ ജോൺ സേവ്യർ ഏറ്റവും മിസ് ചെയ്തതു നാട്ടിലെ കള്ളും വാറ്റും കപ്പയും ചോറുമൊക്കെയാണ്. അങ്ങനെയാണ് ഇംഗ്ലണ്ടിലെ നോർത്താംപ്ടണിൽ ഒരു പരീക്ഷണമെന്നപോലെ ഒരു ‘കള്ളുഷാപ്പും’ നാടൻ കേരളീയ വിഭവങ്ങൾ കിട്ടുന്ന ‘തട്ടുകട’ എന്ന റസ്റ്ററന്റും തുടങ്ങിവച്ചത്. പ്രതീക്ഷിച്ചതിലും വലിയ ആവേശത്തോടെയാണു യുകെയിലെ മലയാളികളും ഒരുകൂട്ടം ദക്ഷിണേന്ത്യക്കാരുമെല്ലാം ചേർന്ന് ആ സംരംഭം അങ്ങ് ഏറ്റെടുത്തത്. ഇംഗ്ലണ്ടിൽ തനിനാടൻ ശൈലിയിൽ ആദ്യത്തെ കള്ളുഷാപ്പ് തുടങ്ങിയതിന്റെ റെക്കോർഡ് ജോണിനാണ്. 2021 ലാണു തട്ടുകടയും കള്ളുഷാപ്പും തുടങ്ങിയത്.

നോർത്താംപ്ടണിലെ ‘കള്ളുഷാപ്പി’ലേക്കു മണിക്കൂറുകളോളം വാഹനമോടിച്ച്, മൈലുകൾ താണ്ടി വന്നു കള്ളും രുചികരമായ ഭക്ഷണവും നുണയാൻ ആളുകൾ എത്തിയതോടെ ആ ആശയം കൂടുതൽ വിപുലമാക്കാനുള്ള തീരുമാനത്തിലെത്തി ജോൺ സേവ്യർ. അങ്ങനെ, കേരളത്തിലെ തനിനാടൻ വാറ്റിനെ ഒരു ബ്രാൻഡാക്കി മാറ്റിയിരിക്കുകയാണിപ്പോൾ. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുള്ള ‘മണവാട്ടി’ എന്ന പേരിൽ ജോൺ ഒരു നാടൻ ബ്രാൻഡ് വാറ്റുതന്നെ പുറത്തിറക്കി. 

manavatty-1

നാടൻ രീതികൾ ഉപയോഗിച്ചു വാറ്റിയെടുക്കുന്ന ചാരായമാണ് ‘മണവാട്ടി’. ചാരായമെന്നു കേൾക്കുമ്പോൾ മുഖംചുളിക്കാൻ വരട്ടെ. ‘കേരള സ്റ്റൈലിൽ’ കൈവിട്ടുള്ള കളിയല്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ യുകെയിൽ ‘വാറ്റ്’ നടക്കില്ല. യുകെ സർക്കാരിന്റെ എല്ലാത്തരം ഭക്ഷ്യസുരക്ഷാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഈ വാറ്റ്. കാലങ്ങളായി കേരളത്തിന്റെ പല നാട്ടിൻപുറങ്ങളിലും ഉപയോഗിക്കുന്ന കൂട്ടുകളുടെ ‘കണ്ണടിച്ചു പോകാത്ത’ മാതൃകയും രീതികളുമാണു യുകെയിലെ വാറ്റിൽ കലക്കിയത്. 44 ശതമാനമാണു മണവാട്ടി വാറ്റിലെ ആൽക്കഹോൾ അളവ്. പ്രകൃതിദത്തമായ ഊർജം എന്ന് അർഥം വരുന്ന ‘മന’യും കാലാകാലങ്ങളായി കള്ളു പുളിപ്പിക്കാൻ നാടൻവാറ്റുകാർ ഉപയോഗിക്കുന്ന ടെക്നിക്കുകൾ സൂചിപ്പിക്കുന്ന ‘വാറ്റി’യും വ്യക്തമാക്കാനാണു ‘മണവാട്ടി’ എന്ന പേര് തിരഞ്ഞെടുത്തതെന്നു ജോൺ പറയുന്നു. വിദേശമലയാളികൾക്ക് ഈ പേരു പെട്ടെന്നുകയറി ‘കൊളുത്തുകയും’ ചെയ്യും.

ഇന്ത്യൻ നാടൻവാറ്റ് രീതികൾക്കൊപ്പം ആധുനിക മദ്യനിർമാണ സംവിധാനങ്ങൾ കൂടി സംയോജിപ്പിച്ചാണു ജോൺ ‘മണവാട്ടി’ പുറത്തിറക്കിയത്. ലണ്ടൻ ബാരൺ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാണു യുകെയിൽ മദ്യോൽപാദനം. പരമ്പരാഗത വാറ്റ്, ഇന്ത്യൻ സ്‌പൈസ്‌ഡ്‌ റം, ഇന്ത്യൻ പനങ്കള്ള് ബീയർ എന്നീ ഫ്ലേവറുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. ഒരു പരമ്പരാഗത പാനീയമെന്ന നിലയിലാണു മണവാട്ടി വാറ്റിനെ ബ്രാൻഡ് ചെയ്തിരിക്കുന്നത്. വിദേശമലയാളികൾക്കിടയിൽ ഗൃഹാതുരത്വമുണർത്തുന്ന ഗന്ധവും സ്വാദുമാണിതിനെന്നും പറയുന്നു. യുകെയിൽ അധികം പേരും ഉപയോഗിക്കുന്ന മദ്യയിനം റം ആയതുകൊണ്ടാണ് റമ്മിന്റെ ഒരു ഇന്ത്യൻ രൂപം കൂടി അവതരിപ്പത്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ സ്വാദ് മുന്നിട്ടു നിൽക്കുന്ന ഈ റമ്മിൽ ആൽക്കഹോൾ അളവ് 40 ശതമാനമാണ്. ആയുർവേദ കൂട്ടുകളുടെ സാന്നിധ്യമാണു റമ്മിന് പ്രത്യേക ഫ്ലേവർ നൽകുന്നത്. പനങ്കള്ളു കൊണ്ട് ഉണ്ടാക്കുന്ന മണവാട്ടി ബീയറിൽ 4.3 ശതമാനമാണ് ആൽക്കഹോൾ അളവ്. എല്ലാ സീസണിലും യുകെയിൽ ബീയറിന് ഡിമാൻഡുണ്ട്.

manavatti-rum

ഇന്ത്യയിൽനിന്നും ഇംഗ്ലണ്ടിൽനിന്നുമുള്ള ചേരുവകൾ ഉപയോഗിച്ചാണ് ഇവയുടെയെല്ലാം നിർമാണം. ഉൽപാദനം നാടൻ രീതിയിലാണെങ്കിലും ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും ജോൺ പറയുന്നു. ഇംഗ്ലണ്ടിൽ മദ്യം ഉൽപാദിപ്പിക്കുന്നതിനുള്ള ലൈസൻസ് കിട്ടാൻതന്നെ നൂലാമാലകൾ ഏറെയാണ്. കർശന നിബന്ധനകൾ അനുസരിക്കണം. അടിക്കടിയുണ്ടാകുന്ന മിന്നൽപരിശോധനകളിൽ നിരന്തരം ഗുണമേന്മ തെളിയിക്കണം. അതുകൊണ്ടുതന്നെ മായം, കലക്ക്, തട്ടിക്കൂട്ട് എന്നിവയെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട. നാടൻകള്ളിനോടും വാറ്റിനോടും ‘തൊട്ടുകൂടായ്മ’യും അകൽച്ചയും വിദേശികൾക്കില്ല. നോർത്താംപ്ടണിൽ ജോൺ സേവ്യർ നടത്തുന്ന ‘തട്ടുകട’യിൽ ഇവയെല്ലാം ലഭ്യമാണ്. ഒട്ടേറെ മലയാളികളും ഇതര ദക്ഷിണേന്ത്യക്കാരും താമസിക്കുന്ന ഇടമാണിത്. അതുവഴി നടന്നുപോകുന്ന ഏതൊരു മലയാളിക്കും പെട്ടെന്നു കാണാനാകുന്ന തരത്തിൽ നല്ല പച്ചമലയാളത്തിലാണു ‘കള്ളുഷാപ്പ്’ എന്നു കടയുടെ മുന്നിൽ ബോർഡ് ഉള്ളത്. നോർത്താംപ്ടണിൽ നിന്നു ദൂരെയുള്ളവർക്ക് ഓൺലൈനായും ഓർഡർ ചെയ്യാം– https://manavatty.com

manavatti-2

വൈകാതെ ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും ‘മണവാട്ടി’ ബ്രാൻഡിനെ വളർത്താനാണു ജോൺ ലക്ഷ്യമിടുന്നത്. കേരളത്തിലെ കള്ളിനും വാറ്റിനും വിദേശത്ത് ആരാധകരേറെ. കാനഡയിലെ മന്ദാകിനിയും ടൈകയും, ലണ്ടനിലെ ഒറ്റക്കൊമ്പൻ, പോളണ്ടിലെ മലയാളി ബീയർ എന്നിവയെല്ലാം വിദേശമലയാളികൾ തുടങ്ങിവച്ച് ജനകീയമാക്കിയ ബ്രാൻഡുകളാണ്. ആ കൂട്ടത്തിലേക്കാണു ജോൺ സേവ്യറിന്റെ പുതിയ ചുവടുവയ്പ്. 

English Summary:

The Rise of 'Manavatti' Kerala's Traditional Alcohol Now in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com