ADVERTISEMENT

പൊതുമേഖലാ ബാങ്കുകളായ എസ്ബിഐയിലെയും (SIB) പഞ്ചാബ് നാഷണൽ ബാങ്കിലെയും (പിഎൻബി/PNB) അക്കൗണ്ടുകളെല്ലാം റദ്ദാക്കി പണം പിൻവലിക്കാൻ ഉത്തരവിറക്കി കർണാടക സർക്കാർ. എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കുമാണ് നിർദേശം.

ഈ അക്കൗണ്ടുകളിലെ പണം സർക്കാർ ട്രഷറിയിലേക്ക് മാറ്റിയേക്കും. സെപ്റ്റംബർ 20നകം അക്കൗണ്ടുകൾ റദ്ദാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഒപ്പുവച്ച ഉത്തരവിലുള്ളത്. പൊതുഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് ഇരു ബാങ്കുകൾക്കുമെതിരായ നീക്കം.

പൊതുഫണ്ടിൽ തിരിമറിയെന്ന് ആരോപണം
 

കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ് (KIADB), കർണാടക സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് (KSPCB) എന്നിവയുടെ അക്കൗണ്ടിലെ പണം ദുരുപയോഗം ചെയ്തെന്നാണ് ഇരു ബാങ്കുകൾക്കും എതിരായ ആരോപണം. 2013ലാണ് പൊല്യൂഷൻ കൺട്രോൾ ബോർഡ് എസ്ബിഐയിൽ 13 കോടി രൂപ സ്ഥിരനിക്ഷേപം (എഫ്ഡി) നടത്തിയത്. ഈ തുക ബാങ്ക് ഉദ്യോഗസ്ഥർ വ്യാജരേഖകൾ ചമച്ച് ഒരു സ്വകാര്യ കമ്പനിയുടെ വായ്പ തീർപ്പാക്കാൻ ഉപയോഗിച്ചെന്നാണ് കർണാടക സർക്കാർ ആരോപിക്കുന്നത്. 

Image: Istock/Mrinal Pal
Image: Istock/Mrinal Pal

2011ൽ പ‍ിഎൻബിയിൽ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബോർഡ് 25 കോടി രൂപ നിക്ഷേപിച്ചിരുന്നു. 13 കോടി രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കിത്തുകയെ കുറിച്ച് വിവരമില്ല. ബാങ്കുകളുടെ പ്രതിനിധികളുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയെങ്കിലും പണം തിരികെകിട്ടിയില്ല. തുടർന്നാണ്, അക്കൗണ്ടുകൾ റദ്ദാക്കാനുള്ള നടപടിയിലേക്ക് സർക്കാർ കടന്നത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാൻ ബാങ്കുകൾ‌ തയ്യാറായിട്ടില്ല. അതേസമയം, സർക്കാരുമായി ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ബാങ്കുകൾ ശ്രമിക്കുന്നുമുണ്ട്. 

ഓഹരികൾ സമ്മിശ്രം
 

കർണാടക സർക്കാരിന്റെ നടപടിയുടെ പശ്ചാത്തലത്തിൽ എസ്ബിഐയുടെയും പിൻബിയുടെയും ഓഹരികൾ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. പിൻബി ഓഹരികൾ നിലവിൽ 0.76% താഴ്ന്ന് 112.71 രൂപയിലാണുള്ളത്. എസ്ബിഐ ഓഹരികൾ 1.08% ഉയർന്ന് 811.70 രൂപയിലും.

English Summary:

Karnataka government orders closure of all government accounts in SBI and PNB over alleged misuse of public funds. The decision follows allegations of fund misappropriation involving KIADB and KSPCB deposits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com