ADVERTISEMENT

ധനികവീട്ടിലെ പയ്യന് വീട്ടുകാർ ബിസിനസ് ഇട്ടു കൊടുത്തതാണ്. പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ ഫ്രാഞ്ചൈസി. ഒരെണ്ണം തുടങ്ങി അധികം കഴിയും മുൻപേ വേറെ രണ്ടെണ്ണം കൂടി. വൻ വരുമാനം വരുന്നതായി തോന്നി. അതോടെ ഡർബാറായി. ഭാര്യയുമായി ലോകരാജ്യങ്ങൾ ചുറ്റൽ. ലണ്ടൻ, സിംഗപ്പൂർ, ദുബായ്... മാസങ്ങളോളം അവിടെ താമസിക്കും. ബിസിനസ് നാട്ടിൽ എങ്ങനെ നടക്കുന്നെന്നു നോട്ടമില്ല. മാനേജർമാർ എല്ലാം നോക്കിക്കോളുമെന്നാണു വിചാരിച്ചത്. സൂപ്പർ മാർക്കറ്റിൽനിന്നുള്ള വരുമാനത്തെക്കാൾ കൂടുതലായി ചെലവുകൾ. ഭാര്യയും ഭർത്താവും ഒരേപോലെ ധാരാളികൾ. 

ആവശ്യത്തിനു സാധനങ്ങൾ സ്റ്റോക്കില്ലാതായതോടെ ഈ സൂപ്പർ മാർക്കറ്റ് ചെയിൻ വിൽക്കുന്ന ബ്രാൻഡഡ് ഉൽപന്നങ്ങൾ ചോദിച്ചു വരുന്നവർ വേറെ വഴി നോക്കാൻ തുടങ്ങി. കാര്യങ്ങൾ ശരിയല്ലെന്നു കണ്ടപ്പോൾ സൂപ്പർ മാർക്കറ്റ് കമ്പനി വേറെ ഫ്രാ​ഞ്ചൈസി അതേ നഗരത്തിൽ കൊടുത്തു. അതോടെ താഴെ വീഴാനുള്ള വഴിയിലായി ബിസിനസിന്റെ ഓട്ടം. പൂട്ടിയപ്പോൾ വൻ കടബാധ്യത. വീട്ടിലെ ബാങ്ക് ബാലൻസും ആസ്തികൾ ഈടു വച്ച് കിട്ടിയ വായ്പകളും കൊണ്ടാണു തുടങ്ങിയത്. അതെല്ലാം സ്വാഹാ. ബാങ്കുകൾ പിടിമുറുക്കിയപ്പോൾ ആസ്തികൾ വിറ്റു. താമസിക്കുന്ന വീട് ഉൾപ്പെടെ ജപ്തിയായി. പണ്ടേയുള്ള നാടൻ ഭാഷയിൽ പറഞ്ഞാൽ മുടിഞ്ഞു! 

Cartoon:Manorama Sampadyam
Cartoon:Manorama Sampadyam

ബിസിനസ് കുടുംബങ്ങൾ മുടിയുന്നത് സർവസാധാരണമാണ്. ചെറിയ നിലയിൽനിന്ന് വൻ ബിസിനസുകാരായി വളർന്ന കഥകൾ ഒരുപാടു  കേൾക്കും. പക്ഷേ, തകർന്നു തരിപ്പണമായ കഥകൾ കേൾക്കണമെന്നില്ല. കേട്ടാലും എന്തുകൊണ്ടെന്ന് അറിയണമെന്നുമില്ല. വർഷങ്ങൾക്കു മുൻപു കൊച്ചിയിൽ വൻ പരിഷ്കാരങ്ങളോടെ വന്ന തുണിക്കട പെട്ടെന്നു പൂട്ടിപ്പോയത് ഉദാഹരണം. മത്സരം കടുത്തതും മറ്റും കാരണമാകാമെങ്കിലും വരവിന് അനുസരിച്ചല്ല ചെലവ് എന്നതാണ് എവിടെയും പൊതുവായി കാണുന്ന പ്രശ്നം.

വിൽക്കണമെങ്കിൽ സാധനം സ്റ്റോക് വേണമെന്നും അതിന് പണം മുടക്കണമെന്നും വിൽക്കുമ്പോൾ പെട്ടിയിൽ വീഴുന്ന തുക സ്വന്തമല്ലെന്നും വീണ്ടും സാധനം വാങ്ങാനും മറ്റനേകം ചെലവുകൾക്കും വേണ്ടതാണെന്നും പലരും ഓർക്കാറില്ല. വിറ്റുകിട്ടുന്ന കാശിന്റെ ചെറിയൊരു ശതമാനം മാത്രമാണു ലാഭം. ഇന്നത്തെ കാലത്ത് 5–10% മാത്രം. അതു മനസ്സിലാക്കാതെ പെട്ടിയിൽനിന്നു തന്നെ കാശ് വാരിയെടുത്ത് ഡർബാറടിക്കാൻ പോകുന്നവർ വിത്തെടുത്തു കുത്തുന്നവരാണ്. 

ലാസ്റ്റ്പോസ്റ്റ്: കഥയിലെ നായകന്റെ ഭാര്യ വേറൊരു സൂപ്പർ മാർക്കറ്റിൽ ജോലിക്കു കയറി! കാഷ്യർ. കഞ്ഞിക്ക് അരി വാങ്ങാൻ കാശ് വേണമല്ലോ •

ഓഗസ്റ്റ് ലക്കം മനോരമ സമ്പാദ്യം "സൈഡ് ബിസിനസ്" പംക്തിയിൽ പ്രസിദ്ധീകരിച്ചത്. പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ

English Summary: How Youth Ruin Their Family Businesses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com