ADVERTISEMENT

കാപ്പിക്കു പ്രസരിപ്പിന്റെ കാലം. രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും വില ഉയർന്ന നിലവാരത്തിലാണ്. എന്നാൽ രാജ്യാന്തര വിപണിയിലെ ഉയർന്ന നിലവാരത്തിന്റെ തുടർച്ച സംശയകരമാണെന്നു സൂചനയുണ്ട്. വരൾച്ചമൂലമുണ്ടായ ഉൽപാദനക്കുറവ് വിയറ്റ്നാമിൽനിന്നുള്ള ലഭ്യതയെ ബാധിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇതാണു രാജ്യാന്തര വിപണിയിൽ കാപ്പി വിലയ്ക്കു തുണയായത്. ലണ്ടനിലെ ഇന്റർനാഷനൽ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ അവധി വ്യാപാരത്തിൽ റൊബസ്റ്റ കാപ്പി വില 2010നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. ടണ്ണിനു 3844 ഡോളറിലേക്കു വില ഉയർന്നു.  

 അതിനിടെ, വിയറ്റ്നാമിൽ മഴ ലഭിക്കുന്നതു കാപ്പിയുടെ ലഭ്യതയിൽ കുറവു വരുത്തില്ലെന്ന റിപ്പോർട്ടു പുറത്തുവന്നുകഴിഞ്ഞു. കാപ്പി വിലയിലെ ഉയർന്ന നിലവാരത്തിനു തുടർസാധ്യതയില്ലെന്ന അനുമാനം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. കൽപറ്റയിൽ കാപ്പി പരിപ്പിന്റെ വില ക്വിന്റലിനു 33,000 രൂപയായിരുന്നതു വാരാന്ത്യത്തോടെ 36,000 നിലവാരത്തിലെത്തിയിട്ടുണ്ട്. കട്ടപ്പന വിപണിയിൽ പക്ഷേ ഈ നിലവാരമില്ല. വില കിലോ ഗ്രാമിനു 330 രൂപ മാത്രമാണ്. 

തേയിലയ്ക്ക് വിദേശ ഡിമാൻഡ്

തേയിലയ്ക്ക് ഇറാഖിൽനിന്നു വൻ ഡിമാൻഡ്. കൊച്ചി ലേല കേന്ദ്രത്തിൽ സെയിൽ 21ന് എത്തിയ 1,07,623 കിലോ ഗ്രാം തേയിലയിൽ 96 ശതമാനവും വിൽപനയായി.  വരൾച്ചയിൽ കരിയുകയായിരുന്ന തേയിലത്തോട്ടങ്ങളിൽ വേനൽ മഴ ലഭിച്ചതോടെ വിപണിയിലേക്കു കൂടിയ അളവിൽ തേയില എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഉൽപാദനത്തിലെ കുറവ് ലേല കേന്ദ്രങ്ങളിലെ തേയില വരവിൽ ഗണ്യമായ കുറവിന് ഇടയാക്കുകയുണ്ടായി. 

കുരുമുളകു വിലയിൽ 1500 രൂപയുടെ കുതിപ്പ്

കുരുമുളകു വിലയിൽ വൻ കുതിപ്പാണു കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ടത്. കൊച്ചി വിപണിയിൽ 1500 രൂപയുടെ വർധനയുണ്ടായി. ഗാർബിൾഡ് ഇനത്തിന്റെ വില ആഴ്ചയുടെ തുടക്കത്തിൽ ക്വിന്റലിന് 59,500 രൂപയായിരുന്നെങ്കിൽ വാരാന്ത്യ വില 61,000 രൂപയിലെത്തി. അൺഗാർബിൾഡിന്റെ വില 57,500ൽനിന്ന് 59,000 നിലവാരത്തിലേക്ക് ഉയർന്നു. 165 ടൺ വിൽപനയ്ക്കെത്തി. മുൻ ആഴ്ചയിലെക്കാൾ 105 ടൺ കുറവാണിത്.

കേരോൽപന്ന വിലകൾ താഴേക്ക്

കേരോൽപന്നങ്ങളുടെ വിലയിടിവു തുടരുകയാണ്. വെളിച്ചെണ്ണ തയാർ വില കൊച്ചിയിൽ 15,300 രൂപയായിരുന്നതു 15,100 നിലവാരത്തിലേക്കാണു താഴ്ന്നിരിക്കുന്നത്. മില്ലിങ് ഇനത്തിന്റെ വില 15,800 രൂപയായിരുന്നതു 15,600 നിലവാരത്തിലേക്കു താഴ്ന്നു. കൊപ്ര (എടുത്തപടി) 10,100 രൂപയായിരുന്നത് 9900 നിലവാരത്തിലെത്തി. വടകര വിപണിയിലെ പച്ചത്തേങ്ങ വിലയിൽ 100 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്. ആഴ്ചയുടെ തുടക്കത്തിൽ 2900 രൂപയുണ്ടായിരുന്നെങ്കിലും വാരാന്ത്യ വില 2800 രൂപ മാത്രം.

ജാതിക്ക വിലയിൽ മടുപ്പ്

ജാതിക്ക തൊണ്ടൻ വില 220 – 240 രൂപയായിരുന്നത് 220 – 230 നിലവാരമായി. തൊണ്ടില്ലാത്തതിന്റെ വില 380 – 410 രൂപയിൽനിന്നു 350 – 400 നിലവാരത്തിലേക്കു താഴ്ന്നു. ജാതിപത്രി (ചുവപ്പ്) വിലയിൽ മാറ്റം കണ്ടില്ല. ഗ്രാമ്പൂ (നാടൻ) വില 1000 രൂപയിൽ മാറ്റമില്ലാതെ തുടർന്നു.

റബർ വിലയിൽ വർധന

റബർ വില മെച്ചപ്പെട്ട വാരമാണു കടന്നുപോയത്. കൊച്ചിയിൽ ആർഎസ്‌എസ് 4ന്റെ വില വ്യാപാരവാരത്തിന്റെ തുടക്കത്തിൽ 18,250 രൂപ മാത്രമായിരുന്നു. വാരാന്ത്യ വിലയാകട്ടെ 18,600 രൂപ. ആർഎസ്‌എസ് 5ന്റെ വില 17,950 ൽ നിന്ന് 18,250 രൂപയിലേക്കെത്തി. ആർഎസ്‌എസ് 4ന്റെ ബാങ്കോക്കിലെ അവസാന വില 20,241 രൂപ; ആർഎസ്‌എസ് 5ന്റെ വില 20,138.

English Summary:

Market preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com