ADVERTISEMENT

രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് അംബുജ സിമന്‍റ്സിനെയും എസിസിയെയും ഏറ്റെടുത്ത് ഇന്ത്യന്‍ സിമന്‍റ് ഉല്‍പാദന, വില്‍പനരംഗത്തെ രണ്ടാമത്തെ വലിയ സ്ഥാപനമായി മാറിയ അദാനി ഗ്രൂപ്പ്, കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്ക് ഒരുങ്ങുന്നു. മൊത്തം 300 കോടി ഡോളര്‍ ചെലവഴിച്ച് (ഏകദേശം 25,000 കോടി രൂപ) നാല് പ്രമുഖ സിമന്‍റ് കമ്പനികളെക്കൂടി ഏറ്റെടുക്കാനാണ് നീക്കം.

ഹൈദരാബാദ് ആസ്ഥാനമായ പെന്ന സിമന്‍റ് ഇന്‍ഡസ്ട്രീസിനെ 10,422 കോടി ചെലവിട്ട് ഏറ്റെടുക്കാന്‍ കരാറായിട്ടുണ്ട്. പെന്നയുടെ ഉടമകളായ പി. പ്രതാപ് റെഡ്ഡിയുടെയും കുടുംബത്തിന്‍റെയും കൈവശമുള്ള 100 ശതമാനം ഓഹരികളാണ് അദാനി സ്വന്തമാക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനിയുടെ കീഴിലുള്ള അംബുജ സിമന്‍റ്സ് മുഖേനയാണ് ഏറ്റെടുക്കല്‍.

Chairperson of Indian conglomerate Adani Group, Gautam Adani addresses a gathering during the inaugural session of Vibrant Gujarat Global Summit 2024 in Gandhinagar on January 10, 2024. (Photo by Punit PARANJPE / AFP)
Chairperson of Indian conglomerate Adani Group, Gautam Adani addresses a gathering during the inaugural session of Vibrant Gujarat Global Summit 2024 in Gandhinagar on January 10, 2024. (Photo by Punit PARANJPE / AFP)

2022 സെപ്റ്റംബറിലാണ് സ്വിസ് കമ്പനിയായ ഹോള്‍സിം ഗ്രൂപ്പില്‍ നിന്ന് അംബുജ സിമന്‍റ്സിനെയും ഉപകമ്പനിയായ എസിസി ലിമിറ്റഡിനെയും 640 കോടി ഡോളറിന് (51,000 കോടി രൂപ) അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. അദാനി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. ഇന്ത്യന്‍ അടിസ്ഥാന സൗകര്യമേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലായും അത് മാറിയിരുന്നു. നിലവില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് പിന്നിലായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്‍റ് ഉല്‍പാദകരാണ് അദാനി ഗ്രൂപ്പ്.

അദാനിക്ക് ലക്ഷ്യം ഒന്നാംസ്ഥാനം
 

ഗുജറാത്ത് ആസ്ഥാനമായ സൗരാഷ്ട്ര സിമന്‍റ്, ജയപ്രകാശ് അസോസിയേറ്റ്സിന്‍റെ സിമന്‍റ് ബിസിനസ്, എബിജി ഷിപ്പ്‍യാര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള വദ്‍രാജ് സിമന്‍റ് എന്നിവയെയും ഏറ്റെടുക്കാനുള്ള നീക്കം അദാനി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി അടുത്ത മൂന്നോ നാലോ വര്‍ഷത്തിനകം ഇന്ത്യയിലെ ഏറ്റവും വലിയ സിമന്‍റ് ഉല്‍പാദകരായി മാറാനും ഉന്നമിടുന്നു.

നിലവില്‍ 3.21 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള അള്‍ട്രാടെക്കാണ് ഏറ്റവും വലിയ കമ്പനി. അംബുജ സിമന്‍റ്സിന് 1.64 ലക്ഷം കോടി രൂപയും എസിസിക്ക് 49,000 കോടി രൂപയുമാണ് വിപണിമൂല്യം. പെന്ന സിമന്‍റിനെ ഏറ്റെടുക്കുന്നതിലൂടെ പ്രതിവര്‍ഷം 89 മില്യണ്‍ ടണ്ണായി അദാനി ഗ്രൂപ്പിന് കീഴിലെ സിമന്‍റ് കമ്പനികളുടെ സംയോജിത ഉല്‍പാദനശേഷി ഉയരും. അള്‍ട്രാടെക്കിന്‍റേത് 152.69 മില്യണ്‍ ടണ്ണാണ്.

2027-28 സാമ്പത്തിക വര്‍ഷത്തോടെ വാര്‍ഷിക ഉല്‍പാദനശേഷി 140 മില്യണ്‍ ടണ്ണിലേക്കും വിപണിവിഹിതം നിലവിലെ 14 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്കും ഉയര്‍ത്താനും അദാനി ലക്ഷ്യമിടുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനം, ഭവന നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്ന വേളയിലാണ് അദാനി ഗ്രൂപ്പ് സിമന്‍റ് ഉത്പാദന, വിപണനരംഗത്ത് സാന്നിധ്യം ശക്തമാക്കാനൊരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.

English Summary:

Adani Group's Bold Move: Acquiring Penna Cement for Rs 10,422 Crore to Dominate India's Cement Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com