ADVERTISEMENT

സാധാരണ കുടുംബത്തിൽ ജനിച്ച്, പണവും പ്രശസ്തിയും ആവോളം നേടി, സ്വന്തം മകളെ കൊന്നുവെന്ന  ആരോപണങ്ങളിൽ വർഷങ്ങളോളം ജയിലിൽ കിടന്ന ഇന്ദ്രാണി മുഖർജിയുടെ ജീവിതം കാണിക്കുന്ന  നെറ്റ് ഫ്ലിക്സ്  സീരീസ് റിലീസ് ചെയ്തു ആഴ്ചകളായിട്ടും ഇപ്പോഴും കാഴ്ചക്കാരെ ആകർഷിക്കുകയാണ്. ആറര വർഷം ജയിൽ ജീവിതം കണ്ട ഇന്ദ്രാണി മുഖർജിക്ക് കോടി കണക്കിന് രൂപയുടെ സ്വത്താണ് ഉള്ളത്.

ആരുഷി കൊലക്കേസിനു ശേഷം ഇന്ത്യൻ മീഡിയ ചർച്ച ചെയ്ത ഏറ്റവും പ്രമാദമായ ഒരു കൊലക്കേസായിരുന്നു ഷീന ബോറയുടേത്. ഇന്ദ്രാണിയുടെ മകളായിരുന്നു ഷീന ബോറ.  താരത്തിളക്കത്തിൽ നിന്നിരുന്ന ഇന്ദ്രാണി, ഷീനയെ കൊല ചെയ്തുവെന്ന  വാർത്ത പരന്നതോടെ ടെലിവിഷൻ ചാനലുകൾ ഇതിനെ കുറിച്ച് മത്സരിച്ചു വാർത്തകൾ കൊടുക്കുകയായിരുന്നു.സഹോദരി എന്ന നിലയിൽ ഇന്ദ്രാണി എല്ലാവർക്കും  മുൻപിൽ പരിചയപ്പെടുത്തിയ ഷീന ബോറ സ്വന്തം മകളാണ് എന്ന കാര്യം പുറത്തു വന്നതിനാലും, ഇന്ദ്രാണിയുടെ മൂന്നാമത്തെ ഭർത്താവായ പീറ്റർ മുഖർജിയുടെ(മുൻ വിവാഹത്തിലെ) മകനായ രാഹുലുമായി അടുപ്പത്തിലായതിനാലാണ് ഷീന കൊലചെയ്യപ്പെട്ടത് എന്നൊക്കെയാണ്  മാധ്യമ വാർത്തകൾ. ഷീനയുടെ വിവാഹം കഴിഞ്ഞാൽ സ്വത്തുക്കൾ കൈമറിഞ്ഞു പോകുമെന്ന ഭയം ഇന്ദ്രാണിക്ക് ഉണ്ടായതുകൊണ്ടാണ് ഷീനയെ കൊന്നത് എന്നും പത്ര  റിപ്പോർട്ടുകളുണ്ട്.എന്നാൽ അതിനപ്പുറത്തേക്ക് ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട  സാമ്പത്തിക ഇടപാടുകൾ  ഒരു പ്രധാന പങ്കു വഹിച്ചിരുന്നു  എന്ന സൂചനകളും ഉണ്ട്.

ഐ എൻ എക്സ് മീഡിയ

ദുരൂഹതകളും, രഹസ്യങ്ങളും മാത്രം നിറഞ്ഞതാണ് ഇന്ദ്രാണി മുഖർജിയുടെ ജീവിതം. മൂന്നാമത്തെ ഭർത്താവായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും ചേർന്ന് ഐ എൻ എക്സ് മീഡിയ എന്ന വൻ മാധ്യമ സ്ഥാപനം തുടങ്ങിയത് മുതലായിരുന്നു ഇന്ദ്രാണി അതിപ്രശസ്ത ആകാൻ തുടങ്ങിയത്. സ്റ്റാർ ഇന്ത്യയുടെ സി ഇ ഓ ആയി വിരമിച്ച പീറ്റർ മുഖർജിയ്ക്ക് അദ്ദേഹത്തിന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ഒരു മാധ്യമ സ്ഥാപനത്തെ വളർത്തിയെടുക്കാൻ അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നു. ഇന്ദ്രാണിയുടെയും, പീറ്ററിന്റെയും കൂട്ടുകെട്ടിൽ ഉടലെടുത്ത ഐ എൻ എക്സ് മീഡിയയുടെ വളർച്ച അതുകൊണ്ടു തന്നെ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യൻ മാധ്യമ രംഗത്തെ മാറ്റി മറിക്കുമെന്ന രീതിയിലായിരുന്നു ഐ എൻ എക്സ് മീഡിയയുടെ വളർച്ച. എന്നാൽ പരിധിയിൽപ്പെടാത്ത രീതിയിൽ ഐ എൻ എക്സ് മീഡിയ വിദേശ നിക്ഷേപം സ്വീകരിച്ചു എന്ന വാർത്തകൾ പുറത്തായതോടെ പ്രശ്നങ്ങളും ആരംഭിച്ചു.

indrani2

എന്താണ് ഐ എൻ എക്സ് മീഡിയ കേസ്

മകളെ കൊന്നു എന്ന ആരോപണങ്ങൾക്കപ്പുറം ഐ എൻ എക്സ് മീഡിയ ഇടപാടുകളിൽ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന കേസും ഇന്ദ്രാണിക്കും പീറ്ററിനുമെതിരെ ഉണ്ട് .  ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും ചേർന്ന് സ്ഥാപിച്ച ഐഎൻഎക്‌സ് മീഡിയ വിദേശ നിക്ഷേപ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം. 4.62 കോടി രൂപയുടെ (550,000 യുഎസ് ഡോളർ) വിദേശ നിക്ഷേപം സ്വീകരിക്കാൻ  ഐഎൻഎക്‌സ് മീഡിയയ്ക്ക് അനുമതിയുണ്ടായിരുന്നു. എന്നാൽ ഇവർക്ക്  305 കോടി (37 ദശലക്ഷം യുഎസ് ഡോളർ) ഫണ്ട് ലഭിച്ചതായി ആരോപിക്കപ്പെടുന്നു. യുപിഎ സർക്കാരിൽ പി ചിദംബരം ധനമന്ത്രിയായിരിക്കെ  വിദേശ നിക്ഷേപം അനുവദിച്ചതിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഐഎൻഎക്‌സ് മീഡിയ കേസ്.

മൊറീഷ്യസിലെ പോർട്ട് ലൂയിസ് ആസ്ഥാനമായുള്ള സംശയാസ്പദമായ നിക്ഷേപ സ്ഥാപനങ്ങൾ വഴി ഐഎൻഎക്‌സ് മീഡിയ, വിദേശ ഫണ്ട് വെളുപ്പിച്ചതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്  റിപ്പോർട്ടിൽ പറയുന്നു. 2007 നും 2008 നും ഇടയിൽ എട്ട് അനുബന്ധ കമ്പനികളിലേക്ക് ഗണ്യമായ പ്രീമിയത്തിൽ വലിയ ഓഹരി മൂലധനം നിക്ഷേപിക്കപ്പെട്ടുവെന്ന് ആദായനികുതി രേഖകളിൽ  പറയുന്നുണ്ട് .

വിദേശ നിക്ഷേപത്തിന് അനുമതി നൽകിയതിന് മുൻ ധനമന്ത്രി ചിദംബരത്തിന് വൻതുക  ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു .ചിദംബരവും അദ്ദേഹത്തിൻ്റെ മകനും മുഖർജീസിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച്  ഇന്ത്യ, യുകെ, സ്പെയിൻ എന്നിവിടങ്ങളിൽ സ്വത്തുക്കൾ വാങ്ങാൻ ഉപയോഗിച്ചതായാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും മറ്റുള്ളവർക്കുമെതിരെ 2020 ൽ  ഇതിനോടനുബന്ധിച്ച്  കുറ്റപത്രം സമർപ്പിച്ചു. 2023  ഏപ്രിലിൽ ഐഎൻഎക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിൻ്റെ 11.04 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

indrani-2-

സത്യം പുറത്തു വരാതിരിക്കാൻ ജയിലിലാക്കി; ഇന്ദ്രാണി

കോൺഗ്രസ് ഉൾപ്പെട്ട ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ സത്യം പുറത്തുവരാതിരിക്കാൻ  തന്നെ ജയിലിലാക്കി എന്ന്  ഇന്ദ്രാണി പറഞ്ഞു എന്നതും ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തിരുന്നു.  പി ചിദംബരത്തിനും,  മകൻ കാർത്തിക്കും, സിംഗപ്പൂർ, മൗറീഷ്യസ്, ബർമുഡ, യുകെ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലെ ഓഫ്‌ഷോർ പേയ്‌മെൻ്റുകൾ വഴി 5 മില്യൺ ഡോളർ (ഏകദേശം 35.5 കോടി രൂപ) കൈക്കൂലി നൽകിയതായി ഇന്ദ്രാണി അവകാശപ്പെട്ടതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പറഞ്ഞിരുന്നു. ഉന്നതർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരാതിരിക്കാനാണ് താൻ അറസ്റ്റിലായത് എന്ന് ഇന്ദ്രാണി ആരോപണം ഉന്നയിച്ചിരുന്നു.

ഒന്നുമില്ലായ്മയിൽ നിന്നും ഇട്ടു മൂടാവുന്ന രീതിയിൽ സ്വത്ത് വളർത്തിയെടുത്ത വ്യക്തിയായിരുന്നു ഇന്ദ്രാണി. 1600 കോടി രൂപയാണ് ഇവരുടെ ആസ്തികളുടെ  ഏകദേശ  മതിപ്പ് വില എന്ന് റിപ്പോർട്ടുകളുണ്ട്. ഷീന ബോറ കേസിൽ  ഇന്ദ്രാണിയുടെ  മുൻ ഭർത്താവായ സഞ്ജീവ് ഖന്നയും , മൂന്നാമത്തെ ഭർത്താവായ പീറ്റർ മുഖർജിയും ജയിലിലായിരുന്നു.  ചുരുളഴിയാത്ത സാമ്പത്തിക ഇടപാടുകൾ മുഴച്ചു നിൽക്കുന്ന ഒരു കേസായി ഇപ്പോഴും തീർപ്പാകാതെയിരിക്കുകയാണ്  'ഷീന ബോറ മരണ കേസ്'. ഈ സാമ്പത്തിക ഇടപാടുകൾ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിന്നതായിരുന്നില്ല എന്നതും പ്രത്യേകതയാണ്.  

English Summary:

The Secrets of Indrani Mukerjea Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com