ADVERTISEMENT

ആന്ധ്രാപ്രദേശിൽ വേണ്ടെന്നുവച്ച 2,300 കോടി രൂപയുടെ വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയ്യാറായേക്കും.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള ടിഡിപി സർക്കാർ ഇതിനായി ലുലു ഗ്രൂപ്പ് അധികൃതരുമായി വൈകാതെ ചർച്ച നടത്തുമെന്നാണ് സൂചനകൾ.

അതേസമയം, ആന്ധ്രാ സർക്കാരിൽ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലുലു ഗ്രൂപ്പിന് ലഭിച്ചിട്ടില്ല. എന്നാൽ, ചർച്ചകൾക്ക് ചന്ദ്രബാബു നായിഡു താൽപര്യമറിയിച്ചാൽ അനുകൂലമായി പ്രതികരിച്ചേക്കുമെന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങൾ 'മനോരമ ഓൺലൈനോട്' പറഞ്ഞു.

2014 മുതൽ 2019 വരെ നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തുറമുഖ, വ്യവസായ നഗരമായ വിശാഖപട്ടണത്ത് 2,300 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ വൻ പദ്ധതികൾക്ക് ലുലു ഗ്രൂപ്പ് തയ്യാറെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, രാജ്യാന്തര കൺവെൻഷൻ സെന്‍റർ എന്നിവയായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. ഇതിനായി 14 ഏക്കറോളം സ്ഥലം ലുലു ഗ്രൂപ്പിന് നൽകാനും ചന്ദ്രബാബു നായിഡു സർക്കാർ തീരുമാനിച്ചിരുന്നു.

എന്നാൽ, 2019ൽ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി സർക്കാർ, ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിച്ചതോടെ പദ്ധതി ഉപേക്ഷിച്ച് ലുലു ഗ്രൂപ്പിന് ആന്ധ്രയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു. ജഗന്‍റെ നിലപാട് മൂലം ആന്ധ്രയിലെ ജനങ്ങൾക്ക് നഷ്ടമായത് ആയിരക്കണക്കിന് തൊഴിലവസരങ്ങളാണെന്ന് നായിഡു ആരോപിച്ചിരുന്നു.

തറക്കല്ലിട്ട ശേഷം പിൻവാങ്ങൽ
 

കഴിഞ്ഞ ചന്ദ്രബാബു നായിഡു സർക്കാർ അനുവദിച്ച ഭൂമിയിൽ ഷോപ്പിംഗ് മാൾ അടക്കമുള്ള പദ്ധതികൾക്ക് ലുലു ഗ്രൂപ്പ് തറക്കല്ലിടുകയും ഭൂമി നിരപ്പാക്കുന്നതുൾപ്പെടെ 16 കോടിയോളം രൂപയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു ജഗൻ മോഹൻ സർക്കാർ അപ്രതീക്ഷിതമായി ഭൂമി തിരികെപ്പിടിച്ചത്.

എൻ.ചന്ദ്രബാബു നായിഡു, വൈ.എസ്. ജഗൻമോഹൻ റെഡ്‌ഡി
ഫയൽ ചിത്രം

ആന്ധ്രയിൽ ഇനി നിക്ഷേപ പദ്ധതികൾക്കില്ലെന്ന് വ്യക്തമാക്കി 2019ൽ സംസ്ഥാനം വിട്ട ലുലു ഗ്രൂപ്പ് അയൽസംസ്ഥാനമായ തെലങ്കാന, ഉത്തർപ്രദേശ്, തമിഴ്നാട്, കേരളം, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പിന്നീട് വൻ നിക്ഷേപ പദ്ധതികൾ നടപ്പാക്കിയിരുന്നു. തെലങ്കാനയിലെ ഹൈദരാബാദിൽ ഷോപ്പിംഗ് മാൾ ആരംഭിച്ച ലുലു ഗ്രൂപ്പ് 3,000 കോടിയോളം രൂപയുടെ അധിക നിക്ഷേപവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജഗന്‍റെ നിലപാട് മൂലം ആന്ധ്രയ്ക്ക് നഷ്ടമായ വൻകിട പദ്ധതികൾ തിരിച്ചുകൊണ്ടുവരണമെന്ന് ഉദ്യോഗസ്ഥരോട് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടുവെന്നാണ് സൂചനകൾ. ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് തന്നെ ഭൂമി അനുവദിക്കാനാണ് നീക്കം. വിശാഖപട്ടണത്തെ ഇന്ത്യക്കാകെ മാതൃകയാകും വിധം വികസനത്തിലേക്ക് നയിക്കുമെന്ന് കഴിഞ്ഞദിവസം ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.

English Summary:

Chandrababu Naidu Aims to Revive Lulu Group’s Rs 2,300 Crore Andhra Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com