ADVERTISEMENT

കൊച്ചി∙ സാമ്പത്തിക മേഖലയിൽ ആഗോള സംഭവവികാസങ്ങൾ വളരെ സങ്കീർണമായ കാലഘട്ടമാണിതെന്ന്  മലയാള മനോരമയുടെ  ബജറ്റ് പ്രഭാഷണത്തിൽ സാമ്പത്തിക വിദഗ്‌ധൻ 

ധർമകീർത്തി ജോഷി.  നിർമിത ബുദ്ധി, അവസാനമില്ലാത്ത 2 യുദ്ധങ്ങൾ, ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി പാശ്ചാത്യ ലോകം നിരസിക്കൽ... ഇങ്ങനെ നീളുന്നു പ്രതിസന്ധികൾ.

ചൈനയ്ക്ക് ഏത് ഉൽപാദനത്തിനും അമിതശേഷിയുണ്ട്. ലോകമാകെ വില കുറച്ച് ഉൽപന്നങ്ങൾ കയറ്റി അയയ്ക്കാനുള്ള ശേഷിയുണ്ട്. അമേരിക്ക ഉൾപ്പെടെ പാശ്ചാത്യ ലോകം ഇറക്കുമതിത്തീരുവ വൻ തോതിൽ കൂട്ടി അതു തടയുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് ഈ ഉൽപന്നങ്ങൾ കുറഞ്ഞവിലയിൽ ഒഴുകിയെത്തും. നമ്മുടെ വ്യവസായങ്ങളെയും സമ്പദ്‌വ്യവസ്ഥയെയുമാണ് ഇതു ബാധിക്കുകയെന്നും ജോഷി ചൂണ്ടിക്കാട്ടി.

ചൈനയെ ഒഴിവാക്കാനും ഇന്ത്യയ്ക്ക് കഴിയില്ല. ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനം, സോളർ പാനലുകൾ എന്നീ 3 മേഖലകളിൽ ചൈനീസ് അസംസ്കൃത വസ്തുക്കൾ നമുക്ക് കൂടിയേ തീരൂ. ഇന്ത്യ ഫാർമ രംഗത്ത് ലോകത്തു തന്നെ മുന്നിലെത്തിയെങ്കിൽ അത് ചൈനീസ് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണെന്ന് ഓർക്കണം. 

ധർമകീർത്തി ജോഷി
ധർമകീർത്തി ജോഷി

ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യൻ വിപണികളിൽ വന്നു മറിയുമ്പോൾ നമ്മുടെ വ്യവസായരംഗത്തിനു തകർച്ചയും അതുവഴി തൊഴിൽ നഷ്ടവുമാണ്. തയ്‌വാൻ– ചൈന യുദ്ധമുണ്ടായാൽ അതു ലോകത്തിനാകെ ദുരന്തമാകും. സെമികണ്ടക്ടർ ചിപ്പുകളുടെ വൻ ഉൽപാദനം തയ്‌വാനിലാണ്. 

അവിടെ നിന്ന് ചിപ്പുകൾ വരുന്നതു നിലച്ചാൽ കോവിഡിനു തുല്യമായ മറ്റൊരു തരം പ്രതിസന്ധിയുണ്ടാകും.

ജനറേറ്റീവ് എഐ വൻ തോതിൽ വളരുന്നതും വൻ തോതിൽ തൊഴിൽ നഷ്ടത്തിലേക്കു നയിക്കാം. ഇസ്രയേൽ–ഹമാസ് യുദ്ധവും യുക്രെയ്ൻ– റഷ്യ യുദ്ധവും എപ്പോൾ വേണമെങ്കിലും ആളിപ്പടരാം. ഏതു വിധത്തിൽ നോക്കിയാലും ലോക സമ്പദ് രംഗം പ്രതിസന്ധികളുടെ ചുഴിയിലാണ്–ധർമ കീർത്തി ജോഷി പറഞ്ഞു.

‘കേരളത്തെപ്പോലെ ഇന്ത്യ പുരോഗമിച്ചെങ്കിൽ....’

കൊച്ചി ∙ ‘‘ കേരളത്തിന്റേത് ആഗോള നിലവാരത്തിലുള്ള മനുഷ്യശേഷി വികസന സൂചികകളാണ്; ഏറക്കുറെ വികസിത രാജ്യങ്ങൾക്കു സമാനം. ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്നതാണു കേരളത്തിന്റെ നേട്ടങ്ങൾ. ഏതൊരു സമ്പദ്ഘടനയുടെയും പുരോഗതിയിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ നിർണായകമാണ്. കേരള മാതൃകയിൽ ഇന്ത്യയിൽ പൊതുവേ ഈ ഘടകങ്ങൾ പുരോഗതി പ്രാപിച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ വളർച്ച അതിവേഗത്തിലാകുമായിരുന്നു’’ – ധർമകീർത്തി ജോഷി ബജറ്റ് പ്രഭാഷണം ആരംഭിച്ചതു തന്നെ കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചു കൊണ്ട്.

മലയാളിയായ പ്രമുഖ സാമ്പത്തികവിദഗ്ധൻ ഡോ.കെ.എൻ.രാജിന്റെ ജന്മശതാബ്ദി വർഷമാണിത്. ഇന്ത്യയിൽ ആസൂത്രണ സമ്പ്രദായത്തിനു തുടക്കമിട്ടത് അദ്ദേഹമാണ്. ഡോ.വർഗീസ് കുര്യന്റെ സംഭാവനകൾ എല്ലാവർക്കുമറിയാം. കല, സംസ്കാരം, അത്‌ലറ്റിക്സ്... എവിടെയാണു മലയാളികളുടെ സംഭാവനകളില്ലാത്തത്!  സമ്പത്തു സൃഷ്ടിക്കുന്നതിൽ മികവുള്ളവരാണു മലയാളികൾ. തൃശൂരിൽ നിന്ന് 5 ശതകോടീശ്വരൻമാരും എറണാകുളത്തു നിന്നു നാലു പേരുമുണ്ടെന്നാണു ഞാൻ മനസ്സിലാക്കുന്നത്. അവരിൽ ഭൂരിപക്ഷവും വിദേശ മലയാളികളാണ്.  ഇന്ത്യയിലേക്കു വരുന്ന വിദേശ പണത്തിന്റെ 20% ലഭിക്കുന്നതു കേരളത്തിനാണ്. അതുവഴി രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിലും കേരളം പ്രധാന പങ്കുവഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

വികസനം ഒരേസമയം സാമ്പത്തികവും രാഷ്ട്രീയവും

ബജറ്റിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജോഷിയുടെ മറുപടി

കൊച്ചി ∙ ബജറ്റിൽ സാമ്പത്തിക കാര്യങ്ങളെക്കാൾ നിറഞ്ഞു നിന്നതു ‘രാഷ്ട്രീയം’ ആയിരുന്നില്ലേ? – ബജറ്റ് പ്രഭാഷണത്തിന് ഒടുവിൽ നടന്ന ചോദ്യോത്തര വേളയിൽ സദസ്സിൽ നിന്നുയർന്ന പല ചോദ്യങ്ങളും ബജറ്റിന്റെ ‘രാഷ്ട്രീയ’ ചായ്‌വിനെക്കുറിച്ചായിരുന്നു. ‘‘ രാഷ്ട്രീയത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ല. ഞാൻ സംസാരിച്ചതു ബജറ്റിന്റെ ഉള്ളുകള്ളികളെക്കുറിച്ചാണ്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതു തീർച്ചയായും മികച്ച സാമ്പത്തിക ആസൂത്രണം തന്നെയാണ്; അതേസമയം മികച്ച രാഷ്ട്രീയവുമാണ്! മൊബൈൽ ഫോൺ, ചാർജർ തുടങ്ങിയവയ്ക്കുള്ള കസ്റ്റംസ് തീരുവ കുറച്ചതും താരിഫ് വർധനയും ബന്ധിപ്പിക്കാനാവില്ല. മൊബൈൽ നിരക്കുകൾ ഏറ്റവും കുറഞ്ഞ രാജ്യമാണ് ഇന്ത്യ. കോർപറേറ്റുകളുടെ മാത്രമല്ല, കർഷകരുടെയും വായ്പ എഴുതിത്തള്ളിയിട്ടുണ്ട്. ഒന്നിനെയും പൂർണമായും കറുപ്പ് അല്ലെങ്കിൽ വെളുപ്പ് എന്നു വിലയിരുത്താനാകില്ല. സത്യം അതിനിടയിൽ എവിടെയോ ആണ്’’ – അദ്ദേഹത്തിന്റെ മറുപടി.

കേരളം ബജറ്റിൽ പൂർണമായി ഒഴിവാക്കപ്പെട്ടെന്നും എയിംസ് പോലുള്ള ദീർഘകാല ആവശ്യം അവഗണിക്കപ്പെട്ടെന്നും സദസ്സ് ചൂണ്ടിക്കാട്ടി. 

റിസർവ് ബാങ്ക് 2.1 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിനു ലാഭവിഹിതമായി നൽകിയതിൽ രാഷ്ട്രീയമുണ്ടെന്ന വിലയിരുത്തലും സദസ്സിൽ നിന്നുയർന്നു. ആർബിഐ നടപടിയിൽ രാഷ്ട്രീയം കലർത്താൻ കഴിയില്ലെന്നായിരുന്നു  മറുപടി. ‘‘ സുരക്ഷിത കടപ്പത്രങ്ങളിൽ നിക്ഷേപിച്ച ഇനത്തിൽ വലിയ ലാഭമുണ്ടായതു മൂലമാണ് ആർബിഐ അത്രയും വലിയ തുക ലാഭവിഹിതമായി സർക്കാരിനു നൽ‌കിയത്. ആന്ധ്ര – ബിഹാർ ബജറ്റാണെന്ന കുറ്റപ്പെടുത്തലും ചോദ്യ രൂപത്തിൽ അദ്ദേഹത്തിനു മുന്നിലെത്തി. ‘‘ അതെക്കുറിച്ച് എനിക്കു പറയാനാകില്ല. പക്ഷേ, ഹൈവേ നിർമാണം വൻതോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ചരക്കു നീക്ക, യാത്രാ സൗകര്യങ്ങൾ വികസിക്കുന്നതു പുരോഗതിയിലേക്കു നയിക്കും. തകർന്ന റോഡുകളാണ് ഇന്ത്യയിലുള്ളതെങ്കിൽ എങ്ങനെ, നാം കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ പുരോഗതിയോടു മത്സരിക്കും? – അദ്ദേഹം ചോദിച്ചു.

കൂടിയ നികുതി വരുമാനം പുതിയ ക്ഷേമപദ്ധതികളായി

കൊച്ചി∙ സാധാരണ മനുഷ്യരും കന്ദ്ര സർക്കാരും തമ്മിൽ സാമ്പത്തിക കാര്യങ്ങളിലെ വ്യത്യാസം എന്ത്? സർക്കാരിന് നോട്ട് അച്ചടിക്കാം, വിദേശത്തു നിന്നു കടം വാങ്ങാം. പൗരൻമാർക്ക് ഇതു രണ്ടും കഴിയില്ല. പക്ഷേ നോട്ട് അനിയന്ത്രിതമായി അച്ചടിച്ചാൽ പണപ്പെരുപ്പമാവും, അമിതമായി കടം വാങ്ങിയാൽ തിരിച്ചടവു പ്രതിസന്ധിയിലാവും.

കഴിഞ്ഞ 10 വർഷമായി എല്ലാ ബജറ്റുകളിലും പ്രതീക്ഷിച്ചതിനെക്കാൾ നികുതി വരുമാനം ഉണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം 7.4% ജിഡിപി വളർച്ച പ്രതീക്ഷിച്ച സ്ഥാനത്ത് 8.2% നേടി. ഭാവികമായും നികുതി വരുമാനവും അതനുസരിച്ചു കൂടി. ഇതിനു പുറമെയാണ് റിസർവ് ബാങ്ക് 2.1 ലക്ഷം കോടി ലാഭവിഹിതം സർക്കാരിനു നൽകിയത്. യുഎസ് ട്രഷറി ബോണ്ടുകളിൽ നിക്ഷേപിച്ച തുകയിലെ ലാഭമാണ് പ്രധാനമായും റിസർവ് ബാങ്കിന്റെ വൻ ലാഭത്തിലേക്കു നയിച്ചത്. 

ഈ അധിക തുകയിൽ നിന്നാണ് പുതിയ തൊഴിലവസരങ്ങൾക്ക് പിഎഫും ശമ്പളവും മറ്റും നൽകാൻ 55,000 കോടി നീക്കിവയ്ക്കാൻ ധനമന്ത്രിക്കു കഴിഞ്ഞത്. ഗ്രാമീണ ഭവനപദ്ധതിക്ക് വിഹിതം 70% കൂട്ടുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലും കർഷകർക്കുള്ള ധനസഹായ പദ്ധതികളിലും കുറവു വരുത്തിയതുമില്ലെന്നും ധർമകീർത്തി ജോഷി പറഞ്ഞു. പറഞ്ഞു.

തൊഴിൽ മേഖലയിൽ വനിതാ പ്രാതിനിധ്യം കൂടണം

കൊച്ചി ∙ തൊഴിൽരംഗത്തെ വനിതാ പ്രാതിനിധ്യം വലിയ തോതിൽ ഉയരേണ്ടത് ആവശ്യമാണെന്നു ധർമകീർത്തി ജോഷി അഭിപ്രായപ്പെട്ടു. വികസിത രാജ്യങ്ങളിലെ ആരോഗ്യ, വിദ്യാഭ്യാസ നിലവാരങ്ങളുടെ സൂചികയ്‌ക്കൊപ്പമെന്ന് അവകാശപ്പെടാവുന്ന കേരളത്തിൽ പോലും സ്ഥിതി അഭിലഷണീയമായ തോതിലല്ല. വനിതകൾ തൊഴിൽ രംഗത്തേക്കു കൂടുതലായി എത്തുന്നതിന്റെ പ്രയോജനം ബോധ്യപ്പെടാൻ ബംഗ്ലദേശിലേക്കു നോക്കിയാൽ മതി. അവിടെ വനിതാ പ്രാതിനിധ്യം എത്രയോ ഉയർന്നതാണ്. വിയറ്റ്‌നാം, ചൈന എന്നിവിടങ്ങളിൽ തൊഴിൽരംഗത്തെ വനിത പ്രാതിനിധ്യം 60 ശതമാനത്തോളമുണ്ട്.

‘കൂടുതൽ തൊഴിലുകൾക്ക് പ്രേരണ മാത്രം പോര’

കൊച്ചി∙ സ്വകാര്യ മേഖലയിൽ തൊഴിലവസര സൃഷ്ടിക്ക് ബജറ്റിലെ നിർദേശങ്ങൾ പ്രേരണാ സ്വഭാവം മാത്രമുള്ളതാണെന്നും അതു പോര, ഫാക്ടറി നിർമാണ മേഖലയിലും സേവന രംഗത്തും വൻ തോതിൽ തൊഴിൽ സൃഷ്ടിക്കാൻ നടപടി വേണമെന്നും ധർമകീർത്തി ജോഷി പറ‍ഞ്ഞു.

സർക്കാരിന് തൊഴിൽ നൽകാൻ കഴിയില്ല. സ്വകാര്യമേഖലയിലാണ് വൻ തോതിൽ തൊഴിലുണ്ടാവേണ്ടത്. അതിനായി പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം നൽകുന്നതും കമ്പനികളിലെ ഇന്റേൺഷിപ്പിന്റെ ചെലവ് നൽകുന്നതും മറ്റുമായ ബജറ്റ് നിർദേശങ്ങൾ സ്വാഗതാർഹമാണ്. 

പക്ഷേ അതുകൊണ്ടു മാത്രമായില്ല. ഇന്ത്യയിൽ തൊഴിലെടുക്കാൻ കഴിയുന്ന പ്രായത്തിൽ 97 കോടി ജനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

English Summary:

Dharmakrithi Joshi lead Manorama budget speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com