ADVERTISEMENT

പ്രകൃതിദത്തമായ ഉൽപന്നങ്ങൾ നിർമിച്ചു വിൽക്കുന്ന സ്ഥാപനമാണ് ‘ഗോൾഡൻ സൺറൈസ് എന്റർപ്രൈസസ്’.തിരുവനന്തപുരം നെല്ലിമൂടിനടുത്തു കലുങ്കിൽ എന്ന സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ശാന്തജ എൽ, മഞ്ജുഷ കെ എന്നീ വനിതകളാണ്  സംരംഭത്തിനു പിന്നിൽ.

എന്താണ് ബിസിനസ്?

ദൈനംദിന ഉപയോഗത്തിനായി പേപ്പർ, പാള, വാഴയില എന്നിവ‌കൊണ്ടുള്ള പ്ലേറ്റുകളാണ് പ്രധാനമായും നിർമിക്കുന്നത്. മന്ദാരത്തിന്റെ ഇലകൾ തുന്നിച്ചേർത്ത പ്ലേറ്റുകളും വിൽക്കുന്നുണ്ട്. കേരളത്തിൽ സുലഭമായ ‘വട്ട’ എന്ന വൃക്ഷത്തിന്റെ ഇലകൾ ഉണക്കി തുന്നിച്ചേർത്തും പ്ലേറ്റുകൾ നിർമിക്കാം. പക്ഷേ, അവയുടെ നിർമാണം തുടങ്ങിയിട്ടില്ല. 

സ്വയംതൊഴിലിന് ഒരു സംരംഭം

പ്ലേറ്റ്/കപ്പ് (പ്ലാസ്റ്റിക് കോട്ടിങ് ഉള്ളവ) സർക്കാർ നിരോധിച്ചതോടെയാണ് ഇത്തരം പ്ലേറ്റുകളുടെ  നിർമാണത്തിലേക്കു കടന്നത്. അൽപംപോലും പ്ലാസ്റ്റിക് കോട്ടിങ് ഇല്ലാത്ത പേപ്പർ പ്ലേറ്റുകളാണ്  നിർമിക്കുന്നത്. മത്സരം കുറഞ്ഞ വിപണി, നൂതനവും കേടുവരാത്തതും ജൈവവുമായ ഉൽപന്നങ്ങൾ, വിറ്റഴിക്കാനുള്ള എളുപ്പം, ഭേദപ്പെട്ട ലാഭവിഹിതം തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചു. 

july3

സ്വയംതൊഴിൽ കണ്ടെത്താനായി സംരംഭം തുടങ്ങിയ ഇവർക്കിപ്പോള്‍ ഏതാനും പേർക്കു തൊഴിൽ നൽകാൻ കഴിയുന്നുണ്ട്. പ്രാദേശികമായി ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ ഇല്ല എന്നതു നേട്ടമായി. ഉൽപാദന യൂണിറ്റ് ആരംഭിച്ചിട്ട് രണ്ടുവർഷം ആകുന്നതേയുള്ളൂ എങ്കിലും തികഞ്ഞ സംതൃപ്തിയാണ് സംരംഭം ഇവർക്കു നൽകുന്നത്. 

അസംസ്കൃത വസ്തുക്കൾ സുലഭം 

പ്ലേറ്റ് നിർമിക്കുന്ന പേപ്പർ (കട്ട് ചെയ്തു‌വരുന്നു), ഉണങ്ങിയ പാള, വാഴയില, മന്ദാരത്തിന്റെ ഇല എന്നിവ പ്രധാനമായും കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽനിന്നാണു വാങ്ങുന്നത്. എല്ലാ അസംസ്കൃത വസ്തുക്കളും സുലഭമായി ലഭിക്കും. ക്രെഡിറ്റ് ലഭിക്കില്ല, കാഷ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു നൽകിയാൽ ഇവ കൃത്യമായി സ്ഥാപനത്തിലെത്തും. 

july2

ആവശ്യക്കാർ പാള പ്ലേറ്റിന്

ഏറ്റവും അധികം വിൽക്കുന്നത് പാള‌പ്ലേറ്റുകളാണ്. പേപ്പർ‌പ്ലേറ്റിനും നല്ല വിൽപനയുണ്ട്. വാഴയില, മന്ദാരത്തിന്റെ ഇല എന്നിവകൊണ്ടുള്ള പ്ലേറ്റുകൾക്കു താരതമ്യേന ആവശ്യക്കാർ കുറവാണ്, നേരിട്ടാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. വിതരണക്കാരില്ല. ഹോട്ടൽ, തട്ടുകട, ചാല‌മാർക്കറ്റ്, കല്യാണ‌വീടുകൾ, പാർട്ടി സദസ്സുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവിടങ്ങളിലെല്ലാം വിൽക്കുന്നു. തൊട്ടടുത്തുള്ള പള്ളിയിൽ പെരുന്നാളിന് ഈയിടെ വിറ്റുപോയത് 2 ലക്ഷം പ്ലേറ്റുകളാണ്. 50 പൈസമുതൽ 1.10 രൂപ  വരെ  വില‌വരുന്നുണ്ട്. ക്രെഡിറ്റ് നൽകാറില്ല. എല്ലാം റെഡി കാഷ് വിൽപനകൾ മാത്രം! ‘വില അൽപം കുറച്ചാൽപോലും ക്രെഡിറ്റ് നൽകുകയില്ല’ ശാന്തജ പറയുന്നു. കേറ്ററിങ് സർവീസ് നടത്തുന്നവർ നേരിട്ട് എടുത്തുകൊണ്ടുപോകും. 

തുടക്കംമുതലേ മതിയായ ഓർഡറുകൾ ലഭിക്കുന്നുണ്ട്. സ്ഥാപനം റോഡ്സൈഡിലായതിനാൽ നേരിട്ടു വിൽപനയും നടക്കുന്നു. ഏകദേശം 2 മുതൽ 4 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടമാണ് നടക്കുന്നത്. 20–25%വരെ അറ്റാദായം ലഭിക്കും. നന്നായി ഫീൽഡ്‌വർക്ക് ചെയ്താൽ ധാരാളം ഓർഡറുകൾ ലഭിക്കുമെന്നും ഇവർ പറയുന്നു. 

പിഎംഇജിപി വായ്പ 

പിഎംഇജിപി പദ്ധതിപ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്താണ് സംരംഭം തുടങ്ങിയത്. 35% സബ്സിഡിയും ലഭിച്ചു. 8 ലക്ഷം രൂപയുടെ മെഷിനറികളുണ്ട്. പ്ലേറ്റ് നിർമിക്കുന്ന 3 സെറ്റ് മെഷിനറികൾ, ഡൈ സെറ്റുകൾ, സ്റ്റിച്ചിങ് മെഷീൻ എന്നിവയാണ് പ്രധാന മെഷിനറികൾ. 300 ചതുരശ്രയടി വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം. 5 എച്ച്‌പി പവർ ആവശ്യമുണ്ട്. രാവിലെ 8 മണിമുതൽ രാത്രി 9 മണിവരെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ രണ്ടുപേരാണ് ജോലിക്കാരായുള്ളത്. എടുത്ത വായ്പയുടെ തിരിച്ചടവ് കൃത്യമായി നടക്കുന്നതിനാൽ കൂടുതൽ വായ്പ‌തരാനും ബാങ്ക് തയാറാണ്.

സഹായിച്ചവർ ഏറെ

സംരംഭം തുടങ്ങുവാൻ ഏറെ കഷ്ടപ്പെടേണ്ടിവന്നു. ലൈസൻസ്, വായ്പ, കെട്ടിടം എന്നിവയെല്ലാം പ്രശ്നങ്ങളായിരുന്നു. 10 ലക്ഷം രൂപ വായ്പയ്ക്ക് 5% തുകയായ 50,000 രൂപ സംരംഭകരുടെ വിഹിതമായി എടുക്കാൻപോലും ഇരുവർക്കും സാധിക്കുമായിരുന്നില്ല. വ്യവസായ‌വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെ വാർഡ് മെമ്പറുമാണ് സഹായിച്ചത്, ശാന്തജയും മഞ്ജുഷയും പറയുന്നു. അവിവാഹിതരാണ് ഇരുവരും. എല്ലാ തടസ്സങ്ങളും നീക്കി മികച്ച വരുമാനമാർഗം കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇവർ.

(ജൂലൈ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചയാളാണ് ലേഖകൻ)

English Summary:

Leaf Plate Manufacturing Profitable Business-Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com