ADVERTISEMENT

ചിങ്ങം ഒന്നായ ഇന്ന് ആഭരണപ്രേമികളെ കാത്തിരുന്നത് കനത്ത നിരാശ. ഓണക്കാലവും വിവാഹ സീസണും വിരുന്നെത്തുന്ന ചിങ്ങമാസത്തിന്റെ ആദ്യനാളിൽ തന്നെ സ്വർണ വില കുതിച്ചുകയറി. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാം വില 6,670 രൂപയായി. പവന് 53,360 രൂപയും.

കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ബജറ്റിന് ശേഷം ഒറ്റദിവസം ഇത്ര വിലവർധനയും ആദ്യം. കഴിഞ്ഞ 9 ദിവസത്തിനിടെ മാത്രം പവന് 2,560 രൂപയും ഗ്രാമിന് 320 രൂപയും ഉയർന്നു. ഇറക്കുമതി തീരുവ കുറച്ചശേഷവും വില വൻതോതിൽ കൂടുന്നത് ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഷോപ്പിങ് കാലത്തിന് പുറമേ ചിങ്ങമാസം വിവാഹ സീസൺ കൂടിയാണെന്നിരിക്കേ, വിവാഹാവശ്യത്തിന് സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വില വർധന പ്രതിസന്ധിയായി.

18 കാരറ്റും വെള്ളിയും
 

കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് വൻ മുന്നേറ്റം നടത്തി. ഗ്രാമിന് 90 രൂപ ഉയർന്ന് 5,515 രൂപയായി. 22 കാരറ്റിനെ അപേക്ഷിച്ച് വില കുറവായതിനാൽ, സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഉപയോക്താക്കളിൽ നിന്ന് മികച്ച ഡിമാൻഡ് കേരളത്തിൽ ലഭിച്ചിരുന്നു.

Image : iStock/Muralinath
Image : iStock/Muralinath

വെള്ളി വില ഗ്രാമിന് ഇന്ന് ഒരു രൂപ വർധിച്ച് 90 രൂപയിലെത്തി. വെള്ളികൊണ്ടുള്ള പാദസരം, അരഞ്ഞാണം, വള, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്ക് ഈ വില വർധന തിരിച്ചടിയാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി വാങ്ങുന്നരെയം വില വർധന വലയ്ക്കും.

പുതിയ ഉയരത്തിൽ രാജ്യാന്തര വില
 

രാജ്യാന്തര വില ഔൺസിന് ചരിത്രത്തിലാദ്യമായി 2,500 ഡോളർ ഭേദിച്ചു. ഒരുവേള സർവകാല റെക്കോർഡായ 2,527.80 ഡോളർ വരെയെത്തിയ വില ഇപ്പോഴുള്ളത് 2,508.18 ഡോളറിൽ. ഒറ്റദിവസം ഔൺസിന് കൂടിയത് 50 ഡോളറിലധികം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ പണപ്പെരുപ്പം താഴ്ന്നത് കണക്കിലെടുത്ത് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്.

Image : iStock/Ravitaliy
Image : iStock/Ravitaliy

യുഎസിൽ ജൂലൈയിലെ റീറ്റെയ്ൽ പണപ്പെരുപ്പം 2021ന് ശേഷം ആദ്യമായി മൂന്ന് ശതമാനത്തിന് താഴെ എത്തിയത് പലിശ കുറയ്ക്കാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു. മാത്രമല്ല,​ കഴിഞ്ഞമാസം യുഎസിൽ ഭവന നി‌ർമാണമേഖലയുടെ പെർമിറ്റ് നിരക്ക് ജൂണിനെ അപേക്ഷിച്ച് 4 ശതമാനവും 2023 ജൂലൈയേക്കാൾ 7 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. ഇതും പലിശ കുറയ്ക്കാനുള്ള സാധ്യതകൾക്ക് ആക്കം കൂട്ടുന്നു.

പലിശ കുറയുന്നത് യു.എസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യു.എസ് ട്രഷറി ബോണ്ട് യീൽഡ്)​ കുറയാനിടയാക്കും. ഡോളറും ദുർബലമാകും. നിക്ഷേപകർ ബോണ്ടിനെയും ഡോളറിനെയും കൈവിട്ട് കൂടുതൽ നേട്ടം കിട്ടുന്ന ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് നിക്ഷേപം മാറ്റും. ഡിമാൻഡ് കൂടുന്നതോടെ സ്വർണ വില ഉയരുകയും ചെയ്യും. ഈ ട്രെൻഡാണ് നിലവിൽ രാജ്യാന്തര വിപണിയിലുള്ളത്.

പണിക്കൂലിയടക്കം ഇന്ന് വില ഇങ്ങനെ
 

മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 56,855 രൂപ കൊടുത്താൽ ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാമായിരുന്നു. ഇന്ന് 57,765 രൂപ നൽകണം. ഇന്നലത്തേതിനേക്കാൾ 910 രൂപ അധികം. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് ഇത് തിരിച്ചടിയാണ്. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com