ADVERTISEMENT

തൃശൂർ ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിലെ 2.36% ഓഹരികൾ പ്രൊമോട്ടർമാർക്ക് വിൽക്കാൻ വിദേശ നിക്ഷേപകരായ ഹൈഡൽ ഇൻവെസ്റ്റ്മെന്റ്സ്. കല്യാൺ ജ്വല്ലേഴ്സ് പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനാണ് ഷെയർ പർച്ചേസ് എഗ്രിമെന്റ് (എസ്പിഎ) പ്രകാരം ഓഹരി ഒന്നിന് 535 രൂപയ്ക്കുവീതം 2.42 കോടി ഓഹരികൾ വാങ്ങുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കി. മൊത്തം 1,300 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ.

ഇടപാട് നടക്കുന്നതോടെ കല്യാൺ ജ്വല്ലേഴ്സിൽ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 60.59 ശതമാനത്തിൽ നിന്ന് 62.95 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. ടി.എസ്. കല്യാണരാമന് നിലവിൽ 21% ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിലെ കണക്കുകൾ വ്യക്തമാക്കുന്നു. 

ഓഹരി വിൽക്കുന്നത് വാർബർഗ് പിൻകസ്

യുഎസ് നിക്ഷേപക സ്ഥാപനമായ വാർബർഗ് പിൻകസിന്റെ ഉപസ്ഥാപനമായ ഹൈഡെല്ലിന് നിലവിൽ 9.17 ശതമാനം ഓഹരി പങ്കാളിത്തമാണ് കല്യാൺ ജ്വല്ലേഴ്സിലുള്ളത്. ഹൈഡെല്ലിന് കല്യാൺ ജുവലേഴ്സിൽ നേരത്തേ 32% ഓഹരികളുണ്ടായിരുന്നു. ഇതാണ് അവർ ഘട്ടംഘട്ടമായി കുറയ്ക്കുന്നത്. ഈ വർഷാദ്യവും ഹൈഡെൽ കല്യാണിലെ 8.4% ഓഹരികൾ 2,931 കോടി രൂപയ്ക്ക് വിറ്റിരുന്നു. കഴിഞ്ഞവർഷം ജൂണിൽ 725 കോടി രൂപയ്ക്ക് 6.2% ഓഹരികൾ വിറ്റതിന് പുറമേയാണിത്.

അതേസമയം, ബുധനാഴ്ച കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ എൻഎസ്ഇയിൽ വ്യാപാരം പൂർത്തിയാക്കിയത് 2.60% നേട്ടത്തോടെ 556 രൂപയിലാണ്. തുടർച്ചയായി രണ്ടുദിവസം നഷ്ടത്തിൽ തുടർന്ന ശേഷമാണ് കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ ബുധനാഴ്ച നേട്ടത്തിലേറിയത്. 57,302 കോടി രൂപ വിപണിമൂല്യവുമായി കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളിലൊന്നാണ് കല്യാൺ ജ്വല്ലേഴ്സ്. നിക്ഷേപകർക്ക് കഴിഞ്ഞ ഒരുവർഷത്തിനിടെ 147 ശതമാനവും മൂന്നുമാസത്തിനിടെ 35 ശതമാനവും നേട്ടം (റിട്ടേൺ) കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ സമ്മാനിച്ചിട്ടുണ്ട്.

കഴിഞ്ഞപാദത്തിലെ (ഏപ്രിൽ-ജൂൺ) കണക്കുപ്രകാരം കല്യാണിന് ഇന്ത്യയിൽ 241 ഷോറൂമുകളും മിഡിൽ ഈസ്റ്റിൽ 36 ഷോറൂമുകളുമുണ്ട്. ജൂൺപാദത്തിൽ കമ്പനിയുടെ വിറ്റുവരവ് 27% വർധിച്ച് 5,535 കോടി രൂപയായിരുന്നു. ലാഭം 144 കോടി രൂപയിൽ നിന്ന് 24% ഉയർന്ന് 178 കോടി രൂപയിലുമെത്തി.

English Summary:

Kalyan Jewellers' promoter T.S. Kalyanaraman to acquire shares worth ₹1,300 crore from Highdell Investments, boosting his stake to 62.95%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com