ADVERTISEMENT

ന്യൂഡൽഹി∙ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും വൈകാതെ ഗൂഗിൾ പേ അടക്കമുള്ള യുപിഐ ആപ്പുകൾ വഴി പണമിടപാട് നടത്താൻ അവസരമൊരുങ്ങുന്നു. ഇതിനായി ‘യുപിഐ സർക്കിൾ’ എന്ന പുതിയ സേവനം നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇന്നലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ അവതരിപ്പിച്ചു. ഒരാൾക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക, മറ്റൊരാൾക്ക് യുപിഐ വഴി ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണിത്. എത്ര തുക വരെ മറ്റൊരാൾക്ക് ഉപയോഗിക്കാമെന്നും നമുക്കു നിശ്ചയിക്കാം.

കുട്ടികൾക്കു രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിൽ യുപിഐ ആപ് വഴി പണമിടപാട് നടത്താൻ വഴിയൊരുങ്ങും. ഉടൻ തന്നെ യുപിഐ സർക്കിൾ സേവനം വിവിധ യുപിഐ ആപ്പുകളിൽ ലഭ്യമായിത്തുടങ്ങും.

എങ്ങനെ?

ഉദാഹരണത്തിന്, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മകനെ അച്ഛന് തന്റെ യുപിഐ സർക്കിളിൽ ബന്ധിപ്പിക്കാം. അച്ഛന്റെ ബാങ്ക് അക്കൗണ്ട് ആണെങ്കിലും സ്വന്തം ഫോണിൽ നിന്ന് മകന് പണമിടപാട് നടത്താം. ‘ഫുൾ ഡെലിഗേഷൻ’, ‘പാർഷ്യൽ ഡെലിഗേഷൻ’ എന്നിങ്ങനെ 2 രീതികളുണ്ടാകും. പാർഷ്യൽ എങ്കിൽ മകൻ നടത്തുന്ന ഓരോ പണമിടപാടും നോക്കി അച്ഛൻ അംഗീകാരം നൽകണം. ഉദാഹരണത്തിന് മകൻ കടയിൽ പോയി യുപിഐ വഴി 200 രൂപ നൽകാൻ ശ്രമിച്ചാൽ അച്ഛന് സ്വന്തം ഫോണിൽ പേയ്മെന്റ് റിക്വസ്റ്റ് ലഭിക്കും. അദ്ദേഹം പിൻ ടൈപ് ചെയ്താൽ മാത്രമേ ഇടപാട് നടക്കൂ.

ഫുൾ ഡെലിഗേഷൻ എങ്കിൽ ഒരോ തവണയും അംഗീകരിക്കേണ്ടതില്ല. പകരം ഒരു മാസം പരമാവധി ചെലവഴിക്കാവുന്ന തുക മു‍ൻകൂട്ടി നിശ്ചയിക്കാം. നടത്തുന്ന ഇടപാടുകളുടെ വിവരം അച്ഛനും ലഭിക്കും. തുടക്കത്തിൽ പ്രതിമാസം 15,000 രൂപ വരെ ലിമിറ്റ് വയ്ക്കാം. ഒരു ഇടപാടിൽ പരമാവധി 5,000 രൂപയും. ബന്ധുക്കൾക്കു പുറമേ സുഹൃത്തുക്കൾ, സഹപ്രവർത്തകർ അടക്കം ആരെയും ഇത്തരത്തിൽ ഒരാളുടെ ‘യുപിഐ സർക്കിളു’മായി ബന്ധിപ്പിക്കാം. ഒരു സമയം 5 പേരെ ഇത്തരത്തിൽ ചേർക്കാം.

യുപിഐ ആപ്പുകളിൽ വരാൻ പോകുന്ന യുപിഐ സർക്കിൾ ഓപ്ഷൻ വഴിയാണ് അക്കൗണ്ടുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ടത്.

English Summary:

Pay without bank account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com