ADVERTISEMENT

കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തി. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880 രൂപയാണ് പവൻ വില. സെപ്റ്റംബർ 27നും ഇന്നലെയും രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ.

കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 5 രൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 രൂപയിലെത്തി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്നും ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

പൊന്നിൻ വിലയിൽ യുദ്ധാവേശം
 

ഇറാൻ-ഇസ്രയേൽ യുദ്ധം ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന സാഹചര്യത്തിലാണ് നിലവിൽ സ്വർണവിലയുടെ മുന്നേറ്റം. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികൾ നഷ്ടത്തിലേക്ക് വീഴാറുണ്ട്. നിക്ഷേപകർ പിൻവലിയുന്നതാണ് കാരണം. അവർ താത്കാലിമായി സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റുന്നത് വില വർധന സൃഷ്ടിക്കുകയാണ്.

റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതും ഇന്ത്യയിൽ ഉത്സവ, വിവാഹകാല സീസണിന്റെ പശ്ചാത്തലത്തിൽ ആഭരണ ആവശ്യകത വർധിച്ചതും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു. പുറമേ, ലോകത്തെ ഒന്നാം നമ്പർ സമ്പദ്ശക്തിയായ അമേരിക്ക വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനൊരുങ്ങുന്നു എന്ന സൂചനകളും സ്വർണ വില വർധിക്കാനുള്ള കാരണമാകുന്നുണ്ട്.

കഴിഞ്ഞവാരം ഔൺസിന് 2,685 ഡോളർ എന്ന എക്കാലത്തെയും ഉയരംകുറിച്ച രാജ്യാന്തരവില പിന്നീട് താഴേക്കിറങ്ങിയെങ്കിലും യുദ്ധ പശ്ചാത്തലത്തിൽ തിരിച്ചുകയറി. ഒരുവേള 2,648 ഡോളർ വരെ താഴ്ന്ന വില 2,661 ഡോളർ വരെയാണ് കയറിയത്. നിലവിൽ‌ വില 2,654 ഡോളർ.

സ്വർണവില ഇനി എങ്ങോട്ട്?
 

2024ന്റെ അവസാനമോ 2025ന്റെ തുടക്കത്തിലോ തന്നെ രാജ്യാന്തരവില ഔൺസിന് 2,900-3,200 ഡോളർ വരെ എത്തിയേക്കാമെന്നാണ് ഗോൾഡ്മാൻ സാക്സ് അടക്കമുള്ള രാജ്യാന്തര ധനകാര്യസ്ഥാപനങ്ങൾ വിലയിരുത്തുന്നത്. പലിശനിരക്കുകൾ താഴുന്നതും യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ശമനമില്ലാതെ തുടരുന്നതു മൂലം ഗോൾഡ് ഇടിഎഫ് അടക്കമുള്ള ബദൽ നിക്ഷേപ പദ്ധതികൾക്ക് പ്രിയമേറുന്നതുമാണ് മുഖ്യ കാരണം.

Image : Istock/Casarsa
Image : Istock/Casarsa

റിസർവ് ബാങ്ക് അടക്കമുള്ള കേന്ദ്രബാങ്കുകൾ വിദേശ നാണ്യശേഖരത്തിലേക്ക് കറൻസികൾക്ക് പകരം കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുന്നതും വിലയെ സ്വാധീനിക്കും. കറൻസികൾ സമ്മർദ്ദത്തിൽ മുങ്ങുന്നതാണ് സ്വർണത്തിനോട് താൽപര്യം കൂടാൻ കാരണമാകുന്നത്. രാജ്യാന്തര വില 2,900ലേക്ക് എത്തിയാൽ കേരളത്തിൽ പവൻ വില 65,000-70,000 രൂപ കടന്നേക്കും.

ജിഎസ്ടിയടക്കം ഇന്നത്തെ വില
 

ഇന്ന് പവൻ വില 56,880 രൂപ. ഇതോടൊപ്പം 3% ജിഎസ്ടി, 45 രൂപ ഹോൾമാർക്ക് ഫീസ് (പുറമേ 18% ജിഎസ്ടിയും), പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 61,570 രൂപയെങ്കിലും കൊടുത്താലേ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,700 രൂപയ്ക്കടുത്തും നൽകണം.  

English Summary:

Gold price reaches an all-time high in Kerala. Meanwhile, the price of silver remained unchanged and continues to trade at ₹98 per gram today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com