ADVERTISEMENT

പ്രീ ബജറ്റിനെക്കുറിച്ചുള്ള ഏത് ച൪ച്ചയിലും ഇടത്തരക്കാരന്റെ കാര്യം വരുമ്പോൾ എല്ലാവരും ഏറ്റവും വാചാലമാകുന്നത് ആദായ നികുതി ഇളവുകളെക്കുറിച്ചാണ്. ഇക്കുറിയും നികുതി ഇളവ് കിട്ടുമെന്നും അത് ഇടത്തരക്കാരന് ഏറെ ആശ്വാസകരമാകുമെന്നും ഏറെക്കുറെ എല്ലാ വിശകലന വിദഗ്ധരും പ്രവചിച്ചുകഴിഞ്ഞു. എന്നാൽ മു൯വ൪ഷങ്ങളിലെ ബജറ്റുകളിലൂടെ  കേന്ദ്രസര്‍ക്കാർ ഇടത്തരക്കാരനെ സംബന്ധിക്കുന്ന അതിന്റെ നയം സുവ്യക്തമാക്കിയിട്ടുള്ളതാണ്. ഇടത്തരക്കാരന്റെ കയ്യിൽ കൂടുതൽ പണം ഉണ്ടാകുന്ന സാഹചര്യം ഒരുക്കുക, അത് പരമാവധി ചിലവഴിപ്പിക്കുക, പ്രത്യേകിച്ചും ഉപഭോക്തൃ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ, അതിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രവ൪ത്തനങ്ങളെ കൂടുതൽ സക്രിയവും ചാക്രികവുമാക്കുക.

രാജ്യത്തെ ജനങ്ങളെക്കൊണ്ട് കൂടുതൽ പണം സമ്പാദിപ്പിക്കുക, നിക്ഷേപിപ്പിക്കുക, ജീവിത ലക്ഷ്യങ്ങൾക്കുള്ള പണം അതിലൂടെ സ്വരുക്കൂട്ടാൻ അവരെ പ്രാപ്തമാക്കുക- ഈ ലക്ഷ്യം സ൪ക്കാ൪  ഉപേക്ഷിച്ച മട്ടാണ്. അതുകൊണ്ടാണ് ഇടത്തരക്കാരനെ കൊണ്ട് നി൪ബന്ധിത സമ്പാദിപ്പിക്കലിനും നിക്ഷേപിപ്പിക്കലിനും പ്രേരിപ്പിച്ചിരുന്ന പഴയ ടാക്സ് റെജിമിനെ നിരുൽസാഹപ്പെടുത്തി  2020-21 സാമ്പത്തിക വ൪ഷം പുതിയ റെജിം ഇ൯കം ടാക്സിൽ കൊണ്ടുവന്നത്. 

ആശ്വസിക്കാൻ എന്ത്?
 

sad-5-

പുതിയ ടാക്സ് റെജിം അവതരിപ്പിക്കപ്പെട്ടു എന്നതൊഴിച്ചാൽ കഴിഞ്ഞ മൂന്നുവ൪ഷമായി ആദായ നികുതിയുടെ കാര്യത്തിൽ ഇടത്തരക്കാരന് ആശ്വസിക്കാൻ കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. ഇ൯കം ടാക്സ് എന്ന് പേരുണ്ടെങ്കിലും ഇന്ത്യയില്‍ ഇതടയ്ക്കുന്ന ഭൂരിഭാഗം പേരും ദരിദ്രരായ ഇടത്തരക്കാരാണ് എന്നതാണ് സത്യം. ഇന്ത്യയില്‍ ആകെ 8.18 കോടി ആളുകള്‍ മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത്. അതിൽ അഞ്ച് കോടിയോളം ആളുകളും വെറും അഞ്ച് ലക്ഷം രൂപയിൽ താഴെ ടാക്സബിൾ ഇൻകം ഉള്ള അത്താഴ പട്ടിണിക്കാരായ ഇടത്തരക്കാരാണ്. ഒരു കോടി രൂപയ്ക്കുമേൽ വാ൪ഷിക വരുമാനമുള്ളവ൪ വെറും രണ്ടര ലക്ഷം പേ൪ മാത്രം. പത്ത് ലക്ഷം വരെ വാ൪ഷിക വരുമാനമുള്ളവ൪ ഒരു കോടി മാത്രം. അതായത് ഇന്ത്യയിൽ വരുമാന നികുതി എന്ന പേരിട്ടിട്ടുള്ള ഈ നികുതി അടയ്ക്കുന്ന ആകെയുള്ള 8.18 കോടി ആളുകളിൽ ആറു കോടിയാളുകളുടെയും വാ൪ഷിക വരുമാനം വെറും പത്തുലക്ഷം രൂപയിൽ താഴെ മാത്രം. ഇവരിൽ പകുതിയിലേറെ പേരും 40 വയസിൽ താഴെ പ്രായമുള്ളവരാണ്.  28 ശതമാനമാകട്ടെ 30 വയസിൽ താഴെ പ്രായമുള്ളവരാണ്. 50 വയസിൽ താഴെ പ്രായമുള്ളവ൪ വെറും 7 ശതമാനം മാത്രം. ഈ ചെറുപ്പക്കാരായ അമ്പത് ശതമാനം ആളുകളും എന്തെങ്കിലും സമ്പാദിച്ച് നിക്ഷേപിയ്ക്കുന്നുണ്ട് എങ്കിൽ അത് ആദായ നികുതി ഇളവ് കൂടി മോഹിച്ചാണ്.

കഴിഞ്ഞ സാമ്പത്തിക വ൪ഷം 15 ശതമാനം പേര് മാത്രമാണ് ന്യൂ റെജിം സ്വീകരിച്ചത്. ഓൾഡ് റെജിമിൽ അഞ്ച് ലക്ഷത്തിനു മേലും ന്യൂ റെജിമിൽ 7 ലക്ഷത്തിനു മേലും ഉള്ള വരുമാനത്തിനാണ് നികുതി വിധേയമാക്കിയിരുന്നതെങ്കിലും 85 ശതമാനം ആളുകളും ഓൾഡ് റെജിം സ്വീകരിക്കുകയായിരുന്നു. ഇത് സർക്കാരിന് തിരിച്ചടിയാണ്. അതിനാൽ ഇത്തവണത്തെ ബജറ്റില് ന്യൂ ടാക്സ് റെജിം കൂടുതൽ ആകർഷകമാക്കാൻ വലിയ ഇളവാണ് പ്രതീക്ഷിക്കുന്നത്. പഴയതിൽ കൂടുതൽ ഇളവ് എന്തെങ്കിലും നല്കിയാൽ മാത്രമേ ഇടത്തരക്കാരന് അത് ഗുണകരാമാകുകയുള്ളൂ. കാരണം കഴിഞ്ഞവ൪ഷം ആദായ നികുതി റിട്ടേൺ നല്കിയവരിൽ 55 ശതമാനം പേരും 80 സി ആനൂകൂല്യം പൂ൪ണമായും പ്രയോജനപ്പെടുത്തിയിരുന്നു.

happy-3-

ബാങ്ക് നിക്ഷേപം ആകർഷകമാകുമോ?

 ഓഹരി പോലുള്ള മൂലധന വിപണിയിലേക്ക് ഇടത്തരക്കാരന്റെ സമ്പാദ്യം പോകുന്നതിനെ ഒരു കാലത്ത് സ൪ക്കാ൪ വലിയതോതിൽ പിന്തുണച്ചിരുന്നു. കമ്പനികൾക്ക് ഓഹരി വിപണിയിലൂടെ മൂലധനം സമാഹരിക്കാനും വികസന പ്രവ൪ത്തനങ്ങൾ നടത്താനും അത് സഹായകരമാകുമെന്നുമായിരുന്നു നിലപാട്. എന്നാൽ ആ പിന്തുണ ഇപ്പോൾ കാണുന്നില്ല. ഇടത്തരക്കാരന്റെ സമ്പാദ്യം ഇപ്പോൾ കൂടുതലായി പോകുന്നത് ബാങ്കുകളിലേക്കല്ല, മ്യൂച്വൽ ഫണ്ടിലേക്കാണ് എന്ന് ഈയിടെ ചൂണ്ടിക്കാട്ടിയ റിസർവ് ബാങ്ക് ഗവ൪ണ൪ നിക്ഷേപത്തിനായി ബാങ്കുകൾ ഇനി മറ്റുമാർഗങ്ങളിലേക്ക് തിരിയണം എന്നും സൂചിപ്പിച്ചിരുന്നു. ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് തുടങ്ങിയവയിൽ നിക്ഷേപിച്ചാൽ ആ പണം അവിടെ കൂടുതൽ കാലം ലോക്ക് ആകും. ആളുകൾക്ക് പെട്ടെന്ന് എടുത്ത് അത് ചിലവഴിക്കാൻ കഴിയില്ല. ബാങ്കിലാണ് നിക്ഷേപം എങ്കിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. അതുകൊണ്ട് ബാങ്ക് നിക്ഷേപം പ്രോൽസാഹിപ്പിക്കുന്ന എന്തെങ്കിലും നീക്കങ്ങൾ പുതിയ ബജറ്റിലുണ്ടായാലും അൽഭുതപ്പെടേണ്ടതില്ല.

ഏതായാലും ന്യൂ റെജിം അവതരിപ്പിക്കപ്പെട്ടതോടെ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം എന്നറിയപ്പെട്ടിരുന്ന ഇഎല്‍ എസ്എസ് മ്യൂച്വല്‍ ഫണ്ടിലേക്കുള്ള ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്.

(പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ്മെൻ്ററുമാണ് ലേഖകൻ. ഇമെയ്ൽ jayakumarkk8@gmail.com)

English Summary:

Union Budget and Common Man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com