ADVERTISEMENT

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നടപ്പാക്കിയ ആരോഗ്യ സുരക്ഷാ പദ്ധതി പത്താം മാസത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും മൂന്നു വർഷത്തെ ഗുരുതര രോഗചികത്സയ്ക്കു വേണ്ടി നീക്കി വച്ചിരുന്ന 35 കോടി രൂപയുടെ കോർപ്പസ് ഫണ്ട് കാലിയായി. ഈ പശ്ചാത്തലത്തിലാണ് മെഡിസെപ് ചികിത്സകളിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. 

മുട്ടു മാറ്റലിന് തിടുക്കം വേണ്ട

മുട്ടു മാറ്റി വയ്ക്കലും ഇടുപ്പു മാറ്റിവയ്ക്കലും ഇനി പഴയതു പോലെ ഈസിയായി നടക്കില്ല. മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള സർക്കാർ ആശുപത്രികളിൽ മാത്രമേ ഇത്തരം ശസ്ത്രക്രിയകൾ അനുവദിക്കൂ. ഇനി അവയവം മാറ്റിവയ്ക്കുന്നതിനുള്ള കോർപ്പസ് ഫണ്ടിന്റെ വിനിയോഗം ഒരു മാസം 3 കോടി രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തു. ശസ്ത്രക്രിയകൾക്ക് മുൻകൂർ അനുവാദവും വേണം. മുട്ടു മാറ്റിവയ്ക്കലും ഇടുപ്പു മാറ്റിവയ്ക്കലും ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് സർക്കാറിന് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. 

കാത്തിരിപ്പ് വേണ്ടി വരും

ഇനി അത്യാവശ്യമാണെങ്കിൽ മാത്രമേ അവയവ മാറ്റ ശസ്ത്രക്രിയകൾ അനുവദിക്കൂ. ഉയർന്ന തലത്തിലുള്ള വൈദ്യ പരിശോധനകളുടെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ അനിവാര്യമാണെന്നു ബോധ്യപ്പെട്ടാൽ മാത്രമേ അംഗീകാരം ലഭിക്കൂ. ഇത്തരം ചികിത്സകൾക്കുള്ള കോർപ്പസ് ഫണ്ട് പ്രതിമാസം 3 കോടി മാത്രമേ ചെലവാക്കാനാവൂ. വിദഗ്ധ പരിശോധനയിൽ ശസ്ത്രക്രിയ അത്യാവശ്യമാണെന്നു ശുപാർശ ചെയ്താൽപ്പോലും സ്വന്തം ഊഴമെത്താൻ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നേക്കും. തിമിരശസ്ത്രക്രിയയുടെ ഫണ്ട് വെട്ടിക്കുറച്ചതും അടുത്തിടെയാണ്. 22000 രൂപ നൽകിക്കൊണ്ടിരുന്ന തിമിര ശസ്ത്രകിയയ്ക്ക് 15000 രൂപ മാത്രമേ ഇനി അനുവദിക്കൂ. പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ഇത്തരം പ്രതിസന്ധികൾ സംജാതമായ സ്ഥിതിക്ക് ഇനിയും കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും.

രണ്ടു ലക്ഷത്തിലേറെ പേർക്ക് ചികിത്സ നൽകി

പദ്ധതി ആരംഭിച്ച് പത്തു മാസം പൂർത്തിയാകുന്നതിനു മുമ്പ് 206,184 പേർക്ക് മെഡിസെപിനു കീഴിൽ ചികിത്സ നൽകി. ഇതിനായി 561 കോടി രൂപ അനുവദിച്ചു. 1833 പേർക്ക് ഗുരുതര രോഗ ചികിത്സ നൽകിയ വകയിൽ 38 കോടി രൂപയുടെ ക്ലെയിമിനും അംഗീകാരം നൽകി. ചികിത്സ നൽകിയ ആശുപത്രികളിൽ തൃശൂരിലെ അമല ആശുപത്രി തന്നെയാണ് ഇത്തവണയും മുന്നിൽ. ഇക്കാലയളവിൽ 7449പേർക്കാണ് ചികിത്സ നൽകിയത്. സർക്കാർ ആശുപത്രികളുടെ കൂട്ടത്തിൽ തിരുവനന്തപുരം ആർസിസി 2727 പേർക്ക് ചികിത്സ നൽകി ഒന്നാമതെത്തി. കോഴിക്കോടു ജില്ലയിൽ നിന്നുള്ളവരാണ് പദ്ധതിക്കു കീഴിൽ ഏറ്റവും കൂടുതൽ ചികിത്സ തേടി എത്തിയത് , 35665 പേർ. ഏപ്രിൽ മൂന്നാം തീയതിയിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമുള്ളതാണിത്.

English Summary : More controlls for Medisep may Come

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com