കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ വിപണിമൂല്യം 60,000 കോടിയില്‍; ഓഹരിക്കും പുതിയ ഉയരം
![INDIA-MILITARY-WEAPONS-DIPLOMACY Tugboats guide the indigenously-built aircraft carrier INS Vikrant as it leaves the Cochin Shipyard Limited's dock after its launch in Kochi on August 12, 2013. India launched its first indigenously-built aircraft carrier on August 12, 2013, a landmark moment in the 5 billion dollar project that seeks to project the country's power and check the rising influence of China. AFP PHOTO/Manjunath KIRAN (Photo by Manjunath Kiran / AFP)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണി ശാലയുമായ കൊച്ചിന്‍ ഷിപ്പ്‍യാർഡിന്‍റെ വിപണിമൂല്യം ചരിത്രത്തിലാദ്യമായി 60,000 കോടി രൂപയെന്ന നാഴികക്കല്ല് ഭേദിച്ചു. ഇന്ന് ഇന്‍ട്രാഡേയില്‍ (വ്യാപാരത്തിനിടെ) ഓഹരിവില 8 ശതമാനത്തോളം ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയരമായ 2,292 രൂപയിലെത്തിയതോടെയാണ് വിപണിമൂല്യം 60,000 കോടി രൂപ കടന്നത്.
ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ മാത്രം കേരള ലിസ്റ്റഡ് കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്. 70,000 കോടി രൂപ വിപണിമൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സാണ് കേരളത്തില്‍ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനി. നിലവില്‍ ആറര ശതമാനത്തോളം നേട്ടവുമായി 2,259 രൂപയിലാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ ഓഹരിവിലയുള്ളത്. വിപണിമൂല്യം 59,500 കോടി രൂപയിലും. കഴിഞ്ഞ വാരാന്ത്യത്തില്‍ മൂല്യം 56,000 കോടി രൂപയായിരുന്നു.
ഓര്‍ഡറുകളുടെ കരുത്ത്
ആഭ്യന്തര, വിദേശതലങ്ങളില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഓഹരികളുടെ കുതിപ്പ്. ഇക്കഴിഞ്ഞ മാര്‍ച്ചുപാദത്തിലെ കണക്കുപ്രകാരം കൈവശം 22,000 കോടി രൂപയുടെ ഓര്‍ഡറുകളുണ്ട്. ഇതിൽ 3,500 കോടി രൂപയുടേതാണ് കയറ്റുമതി ഓര്‍ഡറുകള്‍. 6,500 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡറുകള്‍ കൂടി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷകള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 670 ശതമാനം നേട്ടം (റിട്ടേണ്‍) സമ്മാനിച്ച ഓഹരിയാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്.
പ്രതിരോധ ഓഹരികളില്‍ മുന്നേറ്റം
മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിനിലൂന്നി പ്രതിരോധ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2028-29ഓടെ 50,000 കോടി രൂപയിലേക്ക് ഉയര്‍ത്തുമെന്നുമുള്ള കേന്ദ്രമന്ത്രി രാജ്‍നാഥ് സിംഗിന്‍റെ പ്രസ്താവന ഊര്‍ജമാക്കി ഇന്നും ഈ മേഖലയിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.
![1253811918 Old structure of Share market Bombay Stock Exchange Building.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പരസ് ഡിഫന്‍സ് ഓഹരി ഇന്ന് 19 ശതമാനം കുതിച്ച് 52-ആഴ്ചത്തെ ഉയരമായ (കഴിഞ്ഞ ഒരുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില) 1,373.80 രൂപയിലെത്തി. പൊതുമേഖലാ സ്ഥാപനമായ ജിആര്‍എസ്ഇയുടെ ഓഹരി 12 ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന് പുറമേ മസഗോണ്‍ ഡോക്കും ഇന്ന് 6-8 ശതമാനം നേട്ടത്തിലേറി.
കപ്പല്‍ശാലയ്ക്ക് തൊട്ടുപിന്നാലെ ഫാക്ടും
കേരളത്തില്‍ നിന്നുള്ള ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ ലിസ്റ്റഡ് കമ്പനി കൊച്ചി ആസ്ഥാനമായ മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനവും വളം നിര്‍മാണക്കമ്പനിയുമായ ഫാക്ട് ആണ്. 55,534 കോടി രൂപയാണ് നിലവില്‍ കമ്പനിയുടെ വിപണിമൂല്യം.
![share-market share-market](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഫാക്ട് ഓഹരിയും ഇന്ന് വന്‍ കുതിപ്പിലാണ്. 10 ശതമാനത്തോളം ഉയര്‍ന്ന് 856.70 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 25ന് കുറിച്ച 908 രൂപയാണ് പാക്ട് ഓഹരികളുടെ 52-ആഴ്ചയിലെ ഉയരം.
( Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)