ADVERTISEMENT

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സിഎസ്ബി ബാങ്കിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ പ്രൊമോട്ടർമാരായ ഫെയർഫാക്സ് ഗ്രൂപ്പ്. കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഗ്രൂപ്പിന് കീഴിലെ ഫെയർഫാക്സ് ഇന്ത്യ ഹോൾഡിംഗ്സ് മൗറീഷ്യസ് ഇൻവെസ്റ്റ്മെന്‍റ്സിന്‍റെ (FIH Mauritius Investments) കൈവശമാണ് നിലവിൽ ബാങ്കിന്‍റെ 49.72 ശതമാനം ഓഹരികൾ.

ഇതിൽ 9.72 ശതമാനം ഇന്ന് ബ്ലോക്ക് ഡീലിലൂടെ (വലിയ അളവിൽ ഓഹരി ഒറ്റയടിക്ക് വിൽക്കുക) വിറ്റഴിച്ച് പങ്കാളിത്തം 40 ശതമാനമായി കുറയ്ക്കാനാണ് ഫെയർഫാക്സിന്‍റെ നീക്കം. ഓഹരി പങ്കാളിത്തം കുറയ്ക്കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് സിഎസ്ബി ബാങ്കിന്‍റെ ഓഹരികൾ നേട്ടത്തിലേറിയിട്ടുണ്ട്. ഓഹരി വിപണിയിൽ ഇന്നത്തെ വ്യാപാരത്തിന്‍റെ ആദ്യ പകുതി പിന്നിടുമ്പോൾ മൂന്നര ശതമാനം ഉയർന്ന് 368.4. രൂപയിലാണ് ഓഹരിയുള്ളത് (എൻഎസ്ഇ). ഒരുവേള ഇന്ന് രാവിലെ വില ഏഴര ശതമാനം ഉയന്ന് 382.50 രൂപവരെ എത്തിയിരുന്നു.

ഫെയർഫാക്സിന്‍റെ വിൽപന

1.68 ശതമാനം ഓഹരികൾ ഒന്നിന് 352.4 രൂപ നിരക്കിലാകും ഫെയർഫാക്സ് വിൽക്കുകയെന്നാണ് സൂചനകൾ. ഇത് നിലവിലെ ഓഹരിവിലയേക്കാൾ താഴ്ന്ന വിലയാണ്. ഏകദേശം 595 കോടി രൂപയാണ് ബ്ലോക്ക് ഡീലിലൂടെ ഫെയർഫാക്സ് സമാഹരിക്കുക.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 32 ശതമാനം നേട്ടം (റിട്ടേൺ) നൽകിയ ഓഹരിയാണ് സിഎസ്ബി ബാങ്ക്. 6,500 കോടി രൂപയാണ് വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ). ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലിക്ക് 2.17 ശതമാനം ഓഹരി പങ്കാളിത്തം സിഎസ്ബി ബാങ്കിലുണ്ടെന്ന് ഓഹരി വിപണിയിലെ ഷെയർഹോൾഡിംഗ് കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയും അദ്ദേഹമാണ്.

മൂലധന പ്രതിസന്ധി നേരിട്ടിരുന്ന കാത്തലിക് സിറിയൻ ബാങ്കിൽ റിസർവ് ബാങ്കിന്‍റെ നിർദേശപ്രകാരം 2018ലാണ് ഫെയർഫാക്സ് ഓഹരി പങ്കാളിത്തം നേടിയത്. 51 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം 2019ൽ സിഎസ്ബി ബാങ്കിന്‍റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വേളയിൽ 49.72 ശതമാനത്തിലേക്ക് കുറയ്ക്കുകയായിരുന്നു.

റിസർവ് ബാങ്കിന്‍റെ ചട്ടവും മാറ്റവും
 

ബാങ്കുകളുടെ പ്രമോട്ടർമാർ പരമാവധി 15 ശതമാനം ഓഹരികളേ കൈവശം വയ്ക്കാവൂ എന്ന് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. ഓഹരി പങ്കാളിത്തം ഏറ്റെടുത്തശേഷം 15 വർഷത്തിനകമാണ് ഈ ചട്ടം പാലിക്കേണ്ടത്.

റിസർവ് ബാങ്കിന്‍റെ ചട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ സ്ഥാപകൻ ഉദയ് കൊട്ടക് കോടതിയിൽ ചോദ്യം ചെയ്ത് ഓഹരി പങ്കാളിത്തം 26 ശതമാനം വരെയാകാമെന്ന വ്യവസ്ഥ നേടിയെടുത്തിരുന്നു. ഇത് പരിഗണിച്ചാൽ, ഫെയർഫാക്സിന് സിഎസ്ബി ബാങ്കിലെ ഓഹരികൾ ഇനിയും വിറ്റൊഴിയാം.

മുന്നിൽ ലയനമോ?
 

നിലവിൽ കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമുള്ള 'സ്വകാര്യ ബാങ്കായ' ഐഡിബിഐ ബാങ്കിന്‍റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാൻ ഫെയർഫാക്സ് ശ്രമിക്കുന്നുണ്ട്. കേന്ദ്രവും എൽഐസിയും സംയോജിതമായി 94.72 ശതമാനം ഓഹരികൾ വിറ്റൊഴിക്കാനാണ് ശ്രമിക്കുന്നത്.

ഒരാൾക്ക് ഒരേസമയം രണ്ട് ബാങ്കുകളുടെ പ്രൊമോട്ടർമാരായിരിക്കാൻ റിസർവ് ബാങ്കിന്‍റെ ചട്ടം അനുവദിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ, ഐഡിബിഐ ബാങ്കിന്‍റെ ഓഹരി ഫെയഫാക്സ് സ്വന്തമാക്കിയാൽ സിഎസ്ബി ബാങ്കുമായി ലയിപ്പിക്കേണ്ടി വരും. എന്നാൽ, ഇതിന് സാങ്കേതിക തടസ്സങ്ങളുണ്ട്. ഐഡിബിഐ ബാങ്ക് ഉപയോഗിക്കുന്നത് ഫിനക്കിൾ എന്ന സോഫ്റ്റ് വെയറും സിഎസ്ബി ബാങ്കിന്‍റേത് ഓറക്കിളുമാണ്.

English Summary:

CSB Bank Shares Spike as Fairfax Announces Stake Reduction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com