ADVERTISEMENT

ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കാനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) തീരുമാനം ഓഹരികളിൽ നിക്ഷേപം നടത്തുന്നവർക്ക് കനത്ത തിരിച്ചടിയായേക്കും. ഫീസ് ഏകീകരണം ബ്രോക്കറേജ് കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ വരുമാന നഷ്ടം നികത്താനായി, ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന ഫീസ് കുത്തനെ കൂട്ടാൻ ബ്രോക്കറേജുകൾ മുതിർന്നേക്കും. ഇത് ഫലത്തിൽ നിക്ഷേപകരുടെ നേട്ടത്തെ (റിട്ടേൺ) ബാധിക്കും.

ഓഹരികളിൽ ഫീസ് ബാധ്യതയില്ലാതെ നിക്ഷേപിക്കാവുന്ന 'സീറോ ബ്രോക്കറേജ് രീതി' അവസാനിപ്പിക്കുമെന്ന സൂചന പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് പ്ലാറ്റ്ഫോമായ സീറോദയുടെ സഹ-സ്ഥാപകൻ നിതിൻ കാമത്ത് നൽകിക്കഴിഞ്ഞു. കഴിഞ്ഞദിവസമാണ് ഫീസ് ഘടന ഏകീകരിക്കണമെന്ന സർക്കുലർ സെബി പുറത്തിറക്കിയത്. നിലവിൽ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്ന് മാസാടിസ്ഥാനത്തിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഇടപാടുകളുടെ ഫീസ് ഈടാക്കുന്നത്. ഇത് അതത് മാസത്തെ മൊത്തം ഓഹരി ഇടപാടുമൂല്യം കണക്കാക്കി സ്ലാബ് തിരിച്ചാണ്.

അതേസമയം, റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് ബ്രോക്കറേജുകൾ ഫീസ് ഈടാക്കുന്നതാകട്ടെ ഓരോ ദിവസത്തെയും ഇടപാടുകൾ കണക്കാക്കിയാണ്. ഇടപാടുകാരിൽ നിന്ന് ഉയർന്ന തുക ഫീസായി വാങ്ങുന്ന ബ്രോക്കറേജുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ഇതിന്‍റെ പാതിയോളം മാത്രം ഫീസ് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് സെബിയുടെ നീക്കം.

സെബിയുടെ സർക്കുലറിന് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളായ ജിയോജിത് ഫിനാൻഷ്യൽ, ഏയ്ഞ്ചൽ വൺ, മോത്തിലാൽ ഓസ്വാൾ, 5പൈസ ക്യാപ്പിറ്റൽ, എസ്എംസി ഗ്ലോബൽ എന്നിവയുടെ ഓഹരിവില ഇന്നലെ 10 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ജിയോജിത് ഓഹരിവില ഇന്ന് 3.5 ശതമാനം ഉയർന്നിട്ടുണ്ട്. എന്നാൽ, ഏയ്ഞ്ചൽ വൺ അടക്കം മറ്റുള്ളവയുടെ ഓഹരികൾ സമ്മർദ്ദത്തിലാണുള്ളത്.

റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് ഫീസ് ഈടാക്കുന്ന അതേ മാനദണ്ഡം പാലിച്ചാവണം ബ്രോക്കറേജുകളിൽ നിന്നും ഫീസ് ഈടാക്കേണ്ടത് എന്നാണ് സെബിയുടെ സർക്കുലറിലുള്ളത്. ഒക്ടോബർ ഒന്നുമുതലാണ് ഇത് പ്രാബല്യത്തിലാവുക.

എന്താണ് തിരിച്ചടി?

ബ്രോക്കറേജുകളുടെ വരുമാനത്തിൽ 10-50 ശതമാനം ലഭിക്കുന്നത് നിലവിൽ പിന്തുടരുന്ന ഫീസ് രീതി വഴിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഏയ്ഞ്ചൽ വൺ മാത്രം ഈയിനത്തിൽ 400 കോടിയോളം രൂപ വരുമാനം നേടിയിരുന്നു. സെബിയുടെ പുതിയ മാനദണ്ഡം പാലിക്കുന്നതോടെ ഈ വരുമാനം കുത്തനെ കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യും.

ഈ സാഹചര്യത്തിലാണ് ഫീസ് കൂട്ടേണ്ടിവരുമെന്ന സൂചന നിതിൻ കാമത്ത് നൽകിയത്. നിലവിൽ ഓഹരി ഇടപാടുകൾക്ക് സീറോദ ഫീസ് ഈടാക്കുന്നില്ല. അവധി വ്യാപാരത്തിലെ (എഫ് ആൻഡ് ഒ) ഫീസിൽ നിന്നുള്ള വരുമാനത്തിലൂടെയാണ് ഈ കുറവ് നികത്തുന്നതും എക്സ്ചേഞ്ചുകൾക്ക് ഫീസ് നൽകുന്നതും. സെബിയുടെ പുതിയ ചട്ടം പാലിക്കുമ്പോൾ വരുമാനനഷ്ടം ഒഴിവാക്കാനായി എഫ് ആൻഡ് ഫീസ് വർധിപ്പിക്കേണ്ടി വരും. രാജ്യത്തെ മറ്റ് ബ്രോക്കറേജുകളും സമാന തീരുമാനമെടുത്തേക്കുമെന്നും നിതിൻ കാമത്ത് പറഞ്ഞു. 

ഫീസ് ഘടനയിലെ മാറ്റം

ഒരു ബ്രോക്കറേജ് സ്ഥാപനം പ്രതിമാസം 2,000 കോടി രൂപയുടെ ഓഹരി ഇടപാടുകൾ കൈകാര്യം ചെയ്യുന്നു എന്നിരിക്കട്ടെ. ഇവിടെ ബാധകമായ ഫീസ് ഓരോ ലക്ഷം ഓഹരി ഇടപാടിനും 29.5 രൂപ വീതമാണ്. ഇനി പ്രതിമാസം കൈകാര്യം ചെയ്യുന്നത് മൂന്നു കോടി രൂപ മുതൽ 100 കോടി രൂപ വരെയാണെങ്കിൽ, ഫീസ് 49.5 രൂപ വീതം. ഇത്തരത്തിൽ 5 സ്ലാബുകളുണ്ട്.

ഇവിടെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓരോ മാസത്തെയും മൊത്തം ഇടപാട് നോക്കി ഫീസ് ഈടാക്കുന്നതിനാൽ ബ്രോക്കറേജുകൾക്ക് ഓരോ ലക്ഷം ഇടപാടിനും 29.5 രൂപ വീതം ബാധ്യതയേ ഉണ്ടാകുന്നുള്ളൂ. ഇത് സ്ലാബിലെ കുറഞ്ഞ ഫീസാണ്. എന്നാൽ, റീറ്റെയ്ൽ ഇടപാടുകാർക്ക് സ്ലാബിലെ ഉയർന്ന ഫീസായ 49.5 രൂപ വീതം ബാധ്യത വരുന്നു. റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് 49.5 രൂപ പിരിക്കുകയും 29.5 രൂപ മാത്രം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകുകയും ചെയ്യുന്നതിലൂടെ ബ്രോക്കറേജുകൾ അധിക വരുമാനം നേടുന്നതായാണ് സെബി കണ്ടെത്തിയത്. ഒക്ടോബർ മുതൽ ഈ രീതി മാറും. ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന അതേ ഫീസ് തന്നെ ബ്രോക്കറേജുകൾ എക്സ്ചേഞ്ചുകൾക്ക് നൽകണം.

English Summary:

Zerodha may Discontinue Zero Brokerage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com