ADVERTISEMENT

റെക്കോർഡുകൾ അനുദിനം തകർത്തുള്ള മുന്നേറ്റത്തിന് ബ്രേക്കിട്ട് ഇന്ത്യൻ ഓഹരി സൂചികകൾ തളർച്ചയുടെ ട്രാക്കിൽ. സെൻസെക്സ് 80,000ന് താഴേയ്ക്കുവീണു. കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതും അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്‍റെ ചെയർമാൻ ജെറോം പവലിന്‍റെ പ്രസ്താവനയുമാണ് സൂചികകൾക്ക് തിരിച്ചടിയായത്.

വ്യാപാരം ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സെൻസെക്സ് 757 പോയിന്‍റ് (0.97%) ഇടിഞ്ഞ് 79,580ലും നിഫ്റ്റി 234 പോയിന്‍റ് (0.95%) നഷ്ടത്തോടെ 24,200ലുമാണുള്ളത്. 

യുഎസിൽ സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറയുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് കുറയുന്നുണ്ടെങ്കിലും പലിശഭാരം എപ്പോൾ കുറയ്ക്കുമെന്ന് തൽകാലം ഒന്നും പറയാനില്ലെന്ന ജെറോം പവലിന്‍റെ പ്രസ്താവന ഓഹരികളെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.

മാരുതി മുന്നോട്ട്, മഹീന്ദ്ര പിന്നോട്ട്

80,481വരെ ഉയർന്ന് നേട്ടത്തിലാണ് ഇന്ന് സെൻസെക്സ് വ്യാപാരം തുടങ്ങിയതെങ്കിലും വൈകാതെ വിൽപന സമ്മർദ്ദം വീശിയടിച്ചു. 24,461 വരെ ഉയർന്ന നിഫ്റ്റിയും പിന്നീട് താഴേക്കിറങ്ങി. സെൻസെക്സിൽ 3,802 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 759 എണ്ണമേ നേട്ടത്തിലുള്ളൂ. 2,905 ഓഹരികളിൽ ചുവപ്പണിഞ്ഞാണ് വ്യാപാരം. 140 ഓഹരികളുടെ വില മാറിയിട്ടില്ല. 

Mkt2

സെൻസെക്സിൽ 1.18 ശതമാനം ഉയർന്ന മാരുതി സുസുക്കി മാത്രമാണ് നേട്ടത്തിലുള്ളത്. ഹൈബ്രിഡ് വാഹനങ്ങൾക്ക് നികുതിയിളവ് നൽകാനുള്ള യുപി സർക്കാരിന്‍റെ നീക്കമാണ് മാരുതിക്ക് കരുത്തായത്. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ്, ഇൻഫോസിസ്, സൺഫാർമ, ആക്സിസ് ബാങ്ക്, എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, എച്ച്സിഎൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് അര ശതമാനം മുതൽ 7 ശതമാനം വരെ നഷ്ടത്തിലുള്ളത്. 

മഹീന്ദ്രയുടെ ശ്രദ്ധേയ എസ്.യു.വി മോഡലായ എക്സ്.യു.വി 700ന്‍റെ വില രണ്ടുലക്ഷം രൂപവരെ കുറച്ച പശ്ചാത്തലത്തിലാണ് ഓഹരികളുടെ വീഴ്ച. ബാങ്ക് ഓഫ് അമേരിക്ക റേറ്റിങ്ങ് താഴ്ത്തിയതിനെ തുടർന്നാണ് ഇന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ചുവന്നത്. വാങ്ങൽ (Buy) എന്നതിൽ നിന്ന് ന്യൂട്രലിലേക്കാണ് റേറ്റിങ് താഴ്ത്തിയത്. മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്ന് 187.34 കോടി രൂപയുടെ പദ്ധതിക്കുള്ള കരാർ ലഭിച്ചതിനെ തുടർന്ന് ആർവിഎൻഎൽ ഓഹരി 10 ശതമാനം കുതിച്ചു.

വിശാല വിപണിക്ക് ചുവപ്പൻ ദിനം

വിശാല വിപണിയിൽ ഒറ്റ സൂചിക പോലും നിലവിൽ നേട്ടത്തിലില്ല. മഹീന്ദ്രയുടെ വീഴ്ചയെ തുടർന്ന് നിഫ്റ്റി ഓട്ടോ സൂചിക 2.29 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മീഡിയ 2.18 ശതമാനം, പൊതുമേഖലാ ബാങ്ക് 1.51 ശതമാനം, മെറ്റൽ 2.17 ശതമാനം, സ്വകാര്യ ബാങ്ക് 0.83 ശതമാനം, ബാങ്ക് നിഫ്റ്റി 0.86 ശതമാനം, റിയൽറ്റി ഒരു ശതമാനം എന്നിങ്ങനെ നഷ്ടത്തിലാണുള്ളത്. ജൂൺപാദത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ലാഭം കുറഞ്ഞേക്കുമെന്ന ബ്രോക്കറേജുകളുടെ വിലയിരുത്തലാണ് നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചികയ്ക്ക് തിരിച്ചടിയായത്.

മാരുതിയാണ് 1.23 ശതമാനം ഉയർന്ന് നിഫ്റ്റിയിലും നേട്ടത്തിൽ മുന്നിൽ, ബ്രിട്ടാനിയ, ഡിവീസ് ലാബ്, അപ്പോളോ ഹോസ്പിറ്റൽസ്, ടൈറ്റൻ എന്നിവ 0.45 മുതൽ 0.6 ശതമാനം വരെ നേട്ടവുമായി തൊട്ടുപിന്നാലെയുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് 7 ശതമാനം താഴ്ന്ന് നഷ്ടത്തിൽ ഒന്നാമത്. എച്ച്.സി.എൽ ടെക്, ശ്രീറാം ഫിനാൻസ്, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ എന്നിവ 2-2.7 ശതമാനം ഇടിഞ്ഞ് തൊട്ടടുത്തുണ്ട്.

മൂല്യത്തിൽ ഒറ്റയടിക്ക് നഷ്ടം 6 ലക്ഷം കോടി

Mkt-6-

ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തിലെ വീഴ്ചയെ തുടർന്ന് ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് ഒറ്റയടിക്ക് കൊഴിഞ്ഞുപോയത് 6 ലക്ഷം കോടി രൂപയാണ്. 451.27 ലക്ഷം കോടി രൂപയെന്ന റെക്കോർഡിൽ നിന്ന് 445 ലക്ഷം കോടി രൂപയിലേക്കായിരുന്നു വീഴ്ച.

കേരള കമ്പനികളിലും വിൽപന സമ്മർദ്ദം

കൊച്ചിൻ ഷിപ്പ്‍യാർഡ് 2.61 ശതമാനം, ഫാക്ട് 4.68 ശതമാനം, ഹാരിസൺസ് മലയാളം 5.5 ശതമാനം, കേരള ആയുർവേദ 5 ശതമാനം, പോപ്പുലർ വെഹിക്കിൾസ് 3.7 ശതമാനം, വണ്ടർല 2.15 ശതമാനം, വി-ഗാർഡ് 2.5 ശതമാനം എന്നിങ്ങനെ കേരള കമ്പനികളിലെ പ്രമുഖരും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. കല്യാൺ ജുവലേഴ്സ് 1.34 ശതമാനവും മണപ്പുറം ഫിനാൻസ് രണ്ട് ശതമാനവും നേട്ടത്തിലുണ്ട്.

English Summary:

Share Market in Red Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com