ADVERTISEMENT

സ്വർണവില കുതിച്ചുയരുന്നതൊന്നും ഇന്ത്യക്കാർക്ക് പ്രശ്നമല്ല. ഉത്സവമായാൽ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണ്. ഇപ്പോൾ കടകളിൽ മാത്രമല്ല ആമസോൺ വഴിയും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്നുണ്ട്.

ഹാൾമാർക്ക് ആഭരങ്ങൾക്ക് പ്രിയം
സെപ്തംബർ 27 ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ  ആഭരണങ്ങൾക്ക് ഇത് വരെ കാണാത്ത ഡിമാൻഡ് ആണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ (AGIF) വിൽപ്പനയുടെ  ആദ്യ രണ്ട് ദിവസങ്ങളിൽ സ്വർണ ആഭരണ ഡിമാൻഡിൽ 5 മടങ്ങ് വർധനവ് രേഖപ്പെടുത്തി. ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങളുടെ വിൽപ്പനയിൽ 84 ശതമാനം വർധനവാണുള്ളത്. 

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ജോയ്ആലുക്കാസ്, പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്‌സ്, പിസി ചന്ദ്ര, കിസ്‌ന തുടങ്ങിയ ബ്രാൻഡുകൾക്കാണ് കൂടുതൽ ഡിമാൻഡ്. വെള്ളി വിഭാഗത്തിൽ 2,000 രൂപ മുതലുള്ള  ആഭരണങ്ങൾ ആണ് ഉപഭോക്താക്കൾക്ക് ഇഷ്ടം. എന്നാൽ കഴിഞ്ഞ വർഷം, ആമസോണിൽ കൂടുതൽ  ഉപഭോക്താക്കൾ 14 കാരറ്റ് ഉള്ള ആഭരണങ്ങൾ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്.

gold2

ലാബിൽ വളർത്തിയ വജ്രങ്ങൾക്കും ആമസോണിൽ ഡിമാൻഡ് ഉണ്ട്. അതിൽ നല്ല വിലക്കുറവും ആമസോണിൽ ഉണ്ട്. ലാബിൽ വളർത്തിയ വജ്രങ്ങൾക്കുള്ള ഇന്ത്യയിലെ ഏക ഓൺലൈൻ വിപണി ആമസോൺ ആണെന്നവർ അവകാശപ്പെടുന്നു. 50,000 ലധികം സ്റ്റൈലുകളിൽ  2,500 രൂപ മുതൽ ലാബ് ഡയമണ്ടുകൾ ലഭ്യമാണ്.

അക്ഷയ തൃതീയ, ധന്‍തേരസ് തുടങ്ങിയ ദിവസങ്ങളിലും ആമസോണിൽ സ്വർണം, വെള്ളി നാണയ വില്പന പൊടിപൊടിക്കാറുണ്ട്. ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾക്ക് അനുസൃതമായി പല വിലകളിലും സ്റ്റൈലുകളിലും ആഭരണങ്ങൾ ലഭിക്കുന്നതിനാലാണ് പലരും കടകൾ വിട്ടു ആമസോൺ വഴി സ്വർണം വാങ്ങുന്നത്. വെള്ളി, സ്വർണം, ഡയമണ്ട് ആഭരണങ്ങളിൽ 5 ലക്ഷത്തിലധികം സ്റ്റൈലുകളാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.

gold


 
വേൾഡ് ഗോൾഡ് കൗൺസിൽ പഠനം
2021-ൽ വേൾഡ് ഗോൾഡ് കൗൺസിൽ നടത്തിയ പഠനമനുസരിച്ച്, ഇന്ത്യയിൽ വിൽക്കുന്ന 45 ശതമാനം സ്വർണ്ണാഭരണങ്ങളും 'എന്നും അണിയാവുന്ന'  വിഭാഗത്തിലാണ്. 18 മുതൽ 35 വയസ്സുവരെയുള്ള സ്ത്രീകൾ ദിവസേന ധരിക്കുന്ന ആഭരണങ്ങളാണ് ഇഷ്ടപ്പെടുന്നത്. അവ ഓൺലൈനിൽ വാങ്ങുന്നതിനും ഇവർ ഇഷ്ടപ്പെടുന്നുണ്ട്. കല്യാണ പാർട്ടികളാണ് കൂടുതൽ സ്വർണം ഒറ്റയടിക്ക് വാങ്ങുന്ന വിഭാഗം.കഴിഞ്ഞ 12 മാസത്തിനിടെ ഒരിക്കലെങ്കിലും തങ്ങൾ ആഭരണങ്ങൾ ഓൺലൈനിൽ വാങ്ങിയതായി 53 ശതമാനം പേർ അവകാശപ്പെടുന്നു.

ആഭരണങ്ങൾ വാങ്ങലും,സ്വർണ  നിക്ഷേപവും ഇനിയും ഇന്ത്യയിൽ  തുടരുമെന്നാണ്  വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് ശേഷം, ഇന്ത്യയിൽ സ്വർണ ഡിമാൻഡ് ശക്തമായി തുടരുകയാണ് . ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിന് മുമ്പുള്ളതിനേക്കാൾ വാങ്ങൽ ശക്തമായെന്ന് വ്യവസായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിനു ശേഷം സ്വർണ ആഭരണ  ഡിമാൻഡ് കൂടിയതിനു പുറമെ  സ്വർണ ഇടിഎഫുകൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതിയിൽ മാറ്റം വരുത്തിയ ശേഷം  ഗോൾഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്) നിക്ഷേപകരുടെ താൽപ്പര്യം വർദ്ധിച്ചിട്ടുമുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സ്വർണം വാങ്ങുന്നത് തുടരുകയാണ്. സെപ്റ്റംബർ 6 വരെയുള്ള ആറ് ആഴ്ചകളിൽ സെൻട്രൽ ബാങ്ക് 10.3 ടൺ സ്വർണം വാങ്ങിയതായി കണക്കുകൾ  സൂചിപ്പിക്കുന്നു. ചുരുക്കി  പറഞ്ഞാൽ ഇന്ത്യയിലെ സ്വർണ വില കൂടുന്നതിനൊപ്പം വ്യക്തികളും, സ്ഥാപനങ്ങളും  സ്വർണം വാങ്ങി കൂട്ടുന്ന പ്രവണതയും കൂടുകയാണ്. വില കൂടിയാൽ ഡിമാൻഡ് കുറയും എന്ന സാമ്പത്തികശാസ്ത്ര തത്വം സ്വർണത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ  നടപ്പാകുന്നില്ല എന്നതാണ് വാസ്തവം.

English Summary:

Will gold prices continue to rise in India? Explore the latest trends in gold jewelry, coins, and ETFs on Amazon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com