ADVERTISEMENT

ജയ്പുർ∙ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഈ സീസണിലെ ആദ്യ സെഞ്ചറി കുറിച്ച് വിരാട് കോലി നടത്തിയ പടയോട്ടം വിഫലം. കോലിയുടെ സെഞ്ചറിക്ക് ഫോമിലേക്കു മടങ്ങിയെത്തിയ ഓപ്പണർ ജോസ് ബട്‍ലറിന്റെ സെഞ്ചറിയിലൂടെ മറുപടി നൽകിയ രാജസ്ഥാൻ, ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അർധസെഞ്ചറി കൂടി ചേർന്നതോടെ അനായാസം വിജയത്തിലെത്തി. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ, 5 പന്തും ആറു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ഓപ്പണർ ജോസ് ബട്‌ലർ 58 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിന്റെ ആദ്യ പന്തിൽ സിക്സർ നേടിയാണ് ബട്‍ലർ സെഞ്ചറിയും ടീമിന്റെ വിജയവും പൂർത്തിയാക്കിയത്. ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അർധസെഞ്ചറിയും (42 പന്തിൽ 69) രാജസ്ഥാൻ വിജയത്തിനു തിളക്കമേറ്റി.

ഇതിനിടെ, ഐപിഎലിൽ 4000 റൺസ് പിന്നിടുന്ന 16–ാമത്തെ താരമായും സഞ്ജു മാറി. 4000 റൺസ് പിന്നിടുമ്പോൾ സഞ്ജുവിനേക്കാൾ (137.23) മികച്ച സ്ട്രൈക്ക് റേറ്റ് ഉള്ളത് എ.ബി. ഡിവില്ലിയേഴ്സ് (151.68), ക്രിസ് ഗെയ്‍ൽ (148.96) ഡേവിഡ് വാർണർ (140) എന്നിവർക്കു മാത്രം. സീസണിലെ നാലാം ജയം കുറിച്ച രാജസ്ഥാൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സീസണിൽ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിൽ നാലും തോറ്റ ബാംഗ്ലൂർ രണ്ടു പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

സ്കോർ ബോർഡിൽ റണ്ണെത്തും മുൻപേ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായതിന്റെ ഞെട്ടലിൽനിന്ന് രാജസ്ഥാനെ കരകയറ്റിയ ജോസ് ബട്‌ലർ – സഞ്ജു സാംസൺ സഖ്യം, സെഞ്ചറി കൂട്ടുകെട്ടുമായി രാജസ്ഥാൻ വിജയത്തിന് അടിത്തറയിട്ടു. 86 പന്തിൽനിന്ന് ഇരുവരും സ്കോർ ബോർഡിൽ ചേർത്തത് 148 റൺസ്! ഐപിഎലിൽ സഞ്ജു – ബട്‍ലർ സഖ്യത്തിന്റെ മൂന്നാം സെഞ്ചറി കൂട്ടുകെട്ടാണിത്. മുഹമ്മദ് സിറാജിനു വിക്കറ്റ് സമ്മാനിച്ച് സഞ്ജുവും, പിന്നാലെ കാര്യമായ സംഭാവനകൾ കൂടാതെ റിയാൻ പരാഗ് (നാലു പന്തിൽ നാല്), ധ്രുവ് ജുറൽ (മൂന്നു പന്തിൽ രണ്ട്) എന്നിവരും പുറത്തായെങ്കിലും ഷിമ്രോൺ ഹെറ്റ്മെയറിനെ കൂട്ടുപിടിച്ച് ബട്‌ലർ രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

ബാംഗ്ലൂരിനായി റീസ് ടോപ്‍ലി നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. യഷ് ദയാൽ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും മുഹമ്മദ് സിറാജ് നാല് ഓവറിൽ 35 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. മയാങ്ക് ദാഗർ രണ്ട് ഓവറിൽ 34 റൺസും ഹിമാൻഷു ഷർമ രണ്ട് ഓവറിൽ 29 റൺസും വഴങ്ങി.

∙ സെഞ്ചറിത്തിളക്കത്തിൽ കോലി

നേരത്തേ, സവായ് മാൻസിങ് സ്റ്റേഡിയത്തിലെ തന്റെ ആദ്യ ഐപിഎൽ അർധസെഞ്ചറിക്ക് ഈ സീസണിലെ ആദ്യ ഐപിഎൽ സെഞ്ചറിയുടെ തിളക്കം നൽകിയ വിരാട് കോലിയുടെ ഇന്നിങ്സാണ് ബാംഗ്ലൂരിന് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിക്കൊപ്പം സെഞ്ചറി കൂട്ടുകെട്ടും തീർത്ത് കോലി മിന്നിത്തിളങ്ങിയതോടെയാണ് രാജസ്ഥാൻ റോയൽസിനു മുന്നിൽ അവർ 184 റൺസ് വിജയലക്ഷ്യമുയർത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 183 റൺസെടുത്തത്.

67 പന്തിൽനിന്നും സെഞ്ചറിയിലെത്തിയ കോലി, ഈ സീസണിലെ ആദ്യ സെഞ്ചറി തന്റെ പേരിലാക്കി. മത്സരത്തിലാകെ 72 പന്തുകൾ നേരിട്ട താരം, 12 ഫോറും നാലു സിക്സും സഹിതം 113 റൺസുമായി പുറത്താകാതെ നിന്നു. ഡുപ്ലേസി 33 പന്തിൽ 44 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 84 പന്തിൽ 125 റൺസ്!

അതേസമയം, ഓപ്പണർമാർക്കു പുറമേ ക്രീസിലെത്തിയവർക്ക് കാര്യമായി തിളങ്ങാനാകാതെ പോയത് ആർസിബിക്ക് തിരിച്ചടിയായി. ഗ്ലെൻ മാക്സ്‍വെൽ (മൂന്നു പന്തിൽ ഒന്ന്), അരങ്ങേറ്റ താരം സൗരവ് ചൗഹാൻ (ആറു പന്തിൽ ഒൻപത്) എന്നിവരെല്ലാം നിരാശപ്പെടുത്തി. രാജസ്ഥാനായി യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങിയ അശ്വിന്റെ പ്രകടനവും ശ്രദ്ധേയമായി. നാന്ദ്രെ ബർഗർ നാല് ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

ഈ സീസണിൽ ഇതുവരെ ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടില്ലെന്ന വിഷമം കോലി – ഡുപ്ലേസി സഖ്യം മാറ്റിയതോടെ, ജയ്പുർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് മറ്റൊരു ബാറ്റിങ് വിരുന്നിന്. ജയ്പുർ സ്റ്റേഡിയത്തിലെ മോശം റെക്കോർഡിന്റെ ചരിത്രം തിരുത്തിയെഴുതാനുറച്ച് ബാറ്റുവീശിയ കോലിയും, ക്യാപ്റ്റന്റെ മികവോടെ ഒപ്പം നിന്ന ഡുപ്ലേസിയും ചേർന്ന് 32 പന്തിൽ ടീമിനെ 50 കടത്തി. ഈ സീസണിൽ ആദ്യമായി വിക്കറ്റ് നഷ്ടം കൂടാതെ പവർപ്ലേ പൂർത്തിയാക്കിയ ആർസിബി, 68 പന്തിൽ 100 കടന്നു. ഇതിനിടെ 39 പന്തിൽ കോലി സീസണിലെ മൂന്നാം അർധസെഞ്ചറി പൂർത്തിയാക്കി.

14–ാം ഓവറിലെ അവസാന പന്തിൽ 44 റൺസുമായി ഡുപ്ലേസിയും പിന്നാലെ മാക്‌സ്‌വെൽ, സൗരവ് ചൗഹാൻ എന്നിവരും കാര്യമായ സംഭാവന കൂടാതെ പുറത്തായെങ്കിലും, കാമറൂൺ ഗ്രീനിനെ സാക്ഷിനിർത്തി കോലി സീസണിലെ ആദ്യ സെഞ്ചറി പൂർത്തിയാക്കി. 67 പന്തിൽ ഒൻപതു ഫോറും നാലു സിക്സും സഹിതമാണ് കോലി സെഞ്ചറിയിലെത്തിയത്. ഇതിനു മുൻപ് ജയ്പുരിൽ കളിച്ച എട്ട് ഇന്നിങ്സുകളിൽ 21.28 ശരാശരിയിൽ കോലിയുടെ സമ്പാദ്യം 149 റൺസ് മാത്രം. സ്ട്രൈക്ക് റേറ്റ് ആകട്ടെ 94.3ഉം. ഇന്നിങ്സ് അവസാനിക്കുമ്പോൾ കോലി 72 പന്തിൽ 113 റൺസുമായി പുറത്താകാതെ നിന്നു. കാമറൂൺ ഗ്രീൻ ആറു പന്തിൽ അഞ്ചു  റൺസോടെയും പുറത്താകാതെ നിന്നു.

ഐപിഎലിൽ ഏറ്റവും കൂടുതൽ സെഞ്ചറി കൂട്ടുകെട്ടുകളിൽ പങ്കാളികളായ താരം

28 - വിരാട് കോലി
26 - ഡേവിഡ് വാർണർ
21 -  ശിഖർ ധവാൻ
20 - ക്രിസ് ഗെയ്‍ൽ
19 - ഫാഫ് ഡുപ്ലേസി
17 - ഡിവില്ലിയേഴ്സ്

ഐപിഎലിൽ ഓപ്പണിങ് വിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി കൂട്ടുകെട്ടുകൾ

6 - ഡേവിഡ് വാർണർ & ശിഖർ ധവാൻ
5 - ഡേവിഡ് വാർണർ & ജോണി ബെയർസ്റ്റോ
5 - വിരാട് കോലി & ഫാഫ് ഡുപ്ലേസി
4 - മയാങ്ക് അഗർവാൾ & കെ.എൽ. രാഹുൽ
4 -  റുതുരാജ് ഗെയ്‌‌ക്‌വാദ് & ഡിവോൺ കോണ്‍വേ
4 - വിരാട് കോലി & ക്രിസ് ഗെയ്‍ൽ

ഐപിഎലിൽ ഏതു വിക്കറ്റിലുമായി ഏറ്റവും കൂടുതൽ സെഞ്ചറി കൂട്ടുകെട്ടുകൾ
10 - വിരാട് കോലി & ഡിവില്ലിയേഴ്സ്
9 - വിരാട് കോലി & ക്രിസ് ഗെയ്‍ൽ
6 - ഡേവിഡ് വാർണർ & ശിഖർ ധവാൻ
6 - വിരാട് കോലി & ഫാഫ് ഡുപ്ലേസി

English Summary:

IPL 2024: Rajasthan Royals vs Royal Challengers Bengaluru Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com