ADVERTISEMENT

ചെന്നൈ∙ ഐപിഎലിൽ മൂന്നാം കിരീടം ചൂടി കൊൽക്കത്ത നൈറ്റ് റൈഡേഴ‌്‌സ് . ഫൈനൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം 10.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. 57 പന്തുകൾ ബാക്കിനിൽക്കെയാണ് കൊൽക്കത്തയുടെ എട്ടു വിക്കറ്റ് വിജയം. യുവതാരം വെങ്കിടേഷ് അയ്യർ (26 പന്തിൽ 52*) അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു.

ഓപ്പണർമാരായ റഹ്മാനുല്ല ഗുർബാസും (32 പന്തിൽ 39), സുനിൽ നരെയ്നും (രണ്ട് പന്തിൽ ആറ്) മാത്രമാണ് കൊൽക്കത്ത നിരയിൽ പുറത്തായ ബാറ്റർമാർ. ചെന്നെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂർണ ആധിപത്യം പുലർത്തിയാണ് കൊൽക്കത്ത ഹൈദരാബാദിനെ കീഴടക്കിയത്. പത്തു വർഷങ്ങൾക്കു ശേഷമാണ് കൊൽക്കത്ത വീണ്ടും ഐപിഎൽ ജയിക്കുന്നത്. 2012, 2014 വര്‍ഷങ്ങളിലായിരുന്നു ടീം മുൻപ് കിരീടമുയർത്തിയത്.

venky-1248
റഹ്മാനുല്ല ഗുർബാസും വെങ്കിടേഷ് അയ്യരും ബാറ്റിങ്ങിനിടെ. Photo: FB@IPL

∙ ആഞ്ഞടിച്ച് കൊൽക്കത്ത ബോളർമാർ, ഹൈദരാബാദ് 113ന് പുറത്ത്

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ്, 18. 3 ഓവറില്‍ വെറും 113 റൺസിനു പുറത്തായി. ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറാണിത്. 19 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമിൻസാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. 23 പന്തുകൾ നേരിട്ട എയ്ഡൻ മാർക്രം 20 റൺസെടുത്തു പുറത്തായി. ഹൈദരാബാദിന്റെ ഏഴു താരങ്ങൾ രണ്ടക്കം കടക്കാതെ മടങ്ങി.

കൊൽക്കത്തയ്ക്കായി ആന്ദ്രെ റസ്സൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ എന്നിവർ രണ്ടും വൈഭവ് അറോറ, സുനിൽ നരെയ്ൻ, വരുണ്‍ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. പവർ പ്ലേയിൽ തന്നെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകൾ കൊൽക്കത്ത പേസർമാർ വീഴ്ത്തിയിരുന്നു. അഭിഷേക് ശർമ (അഞ്ച് പന്തിൽ രണ്ട്), ട്രാവിസ് ഹെഡ് (പൂജ്യം), രാഹുൽ ത്രിപാഠി (13 പന്തിൽ ഒൻപത്) എന്നിവരാണു പുറത്തായത്. മിച്ചൽ സ്റ്റാർക്കിന്റെ അഞ്ചാം പന്തിൽ അഭിഷേകിന്റെ വിക്കറ്റ് തെറിച്ചു. വൈഭവ് അറോറയെറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ ട്രാവിസ് ഹെഡിനെ വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസ് പിടിച്ചെടുത്തു.

kkr-1248
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കൊൽക്കത്ത താരങ്ങൾ. Photo: X@IPL

സ്റ്റാർക്കിനെ നേരിടുന്നതിനിടെ രാഹുൽ ത്രിപാഠിയുടെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയ പന്ത് രമൺദീപ് സിങ് പിടിച്ചാണ് ഹൈദരാബാദിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തിയത്. സ്റ്റാർക്കും അറോറയും ചേർന്ന് പവർപ്ലേ ഓവറുകൾ എറിഞ്ഞു തീർത്തപ്പോൾ മൂന്നിന് 40 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 10 പന്തിൽ 13 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡി സ്പിന്നർ ഹർഷിത് റാണയുടെ പന്തിലാണു പുറത്തായത്. 10 ഓവർ പിന്നിടുമ്പോൾ ഹൈദരാബാദ് നേടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ്. തൊട്ടുപിന്നാലെ റസ്സലിനെ സിക്സടിക്കാൻ ശ്രമിച്ച എയ്ഡൻ മര്‍ക്റാമിനു പിഴച്ചു. മിച്ചൽ സ്റ്റാർക്ക് ക്യാച്ചെടുത്താണ് മർക്റാം പുറത്തായത്. വരുൺ ചക്രവർത്തിയുടെ പന്തിൽ ഷഹബാസ് അഹമ്മദ് (ഏഴു പന്തിൽ എട്ട്) മടങ്ങി.

അബ്ദുൽ സമദും വന്നപോലെ മടങ്ങിയതോടെ ഏഴിന് 77 എന്ന നിലയിലായി ഹൈദരാബാദ്. ഹർഷിത് റാണയെറിഞ്ഞ 15–ാം ഓവറിലെ ആദ്യ പന്തിൽ ഹെൻറിച് ക്ലാസൻ (17 പന്തിൽ 16) ബോൾ‍ഡായി. 16.4 ഓവ‍റിലാണ് (100 പന്തുകൾ) ഹൈദരാബാദ് 100 റൺസ് കടന്നത്. നാലു റൺസെടുത്ത ജയ്ദേവ് ഉനദ്ഘട്ട് സുനിൽ നരെയ്ന്റെ പന്തിൽ എൽബിഡബ്ല്യു ആയി. അംപയർ ഔട്ട് അനുവദിച്ചില്ലെങ്കിലും ഡിആർഎസ് എടുത്ത് കൊൽക്കത്ത വിക്കറ്റു സ്വന്തമാക്കി. 19–ാം ഓവറിൽ ക്യാപ്റ്റൻ കമിൻസിനെ റസ്സൽ പുറത്താക്കിയതോടെ ഹൈദരാബാദിന്റെ പോരാട്ടം 113 റണ്‍സിൽ അവസാനിച്ചു.

English Summary:

IPL 2024 Final, Kolkata Knight Riders vs Sunrisers Hyderabad Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com