ADVERTISEMENT

മൂന്നാം കിരീടമുറപ്പിക്കാൻ ഇറങ്ങിത്തിരിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു മുന്നിൽ ഒന്നു പൊരുതുകപോലും ചെയ്യാതെ വീണുടഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ കിരീട മോഹങ്ങൾ. ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം. ആദ്യ ക്വാളിഫയറിൽ എട്ടു വിക്കറ്റിനു തോറ്റ സൺറൈസേഴ്സ്, കണക്കുതീർക്കാനിറങ്ങി ഫൈനലിലും എട്ടു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ 57 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു കൊൽക്കത്തയുടെ വിജയം. വീറും വാശിയും ഇല്ലാത്ത ഏകപക്ഷീയമായ ഫൈനലായിരുന്നു ഇത്. സത്യം പറഞ്ഞാൽ ത്രില്ലടിപ്പിക്കാൻ ഒന്നുമില്ലാതിരുന്ന കളി!

തകർച്ച അതിവേഗം

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ആ നിമിഷത്തെയോർത്ത് ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകണം. ആദ്യ ഓവറിൽ തന്നെ കമിൻസിന്റെ തീരുമാനം തെറ്റായിപ്പോയെന്നു വ്യക്തമായി. ചെന്നൈയിലെ പിച്ച് പേസ് ബോളർമാരെ തുണയ്ക്കുന്നതാണെങ്കിലും സീസണിലെ റെക്കോർഡ് സ്കോറുകൾ വെട്ടിപ്പിടിച്ച ഹൈദരാബാദിൽനിന്ന് ഇങ്ങനെയൊരു പ്രകടനം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 18.3 ഓവർ പിടിച്ചുനിന്ന ഹൈദരാബാദ് ആകെ നേടിയത് 113 റൺസ്. ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ.

19 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമിൻസാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. വിക്കറ്റു വീഴ്ത്തുന്ന ദൗത്യം കൊൽക്കത്ത ബോളർമാർ പങ്കുവച്ചെടുത്തപോലെയായിരുന്നു അവരുടെ ബോളിങ് പ്രകടനം. ആന്ദ്രെ റസ്സൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ എന്നിവർ രണ്ടും വൈഭവ് അറോറ, സുനിൽ നരെയ്ൻ, വരുണ്‍ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. പവർ പ്ലേയിൽ തന്നെ ഹൈദരാബാദ് ടോപ് ഓർഡറിനെ കൊൽക്കത്ത തകർത്തുവിട്ടിരുന്നു. അഭിഷേക് ശർമ (അഞ്ച് പന്തിൽ രണ്ട്), ട്രാവിസ് ഹെഡ് (പൂജ്യം), രാഹുൽ ത്രിപാഠി (13 പന്തിൽ ഒൻപത്) എന്നിവര്‍ ആദ്യ ആറ് ഓവറിനുള്ളിൽ മടങ്ങി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മിച്ചൽ സ്റ്റാർക്ക്. Photo: X@IPL
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മിച്ചൽ സ്റ്റാർക്ക്. Photo: X@IPL

സ്റ്റാർക്കും അറോറയും ചേർന്ന് പവർപ്ലേ ഓവറുകൾ എറിഞ്ഞു തീർത്തപ്പോൾ മൂന്നിന് 40 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. അഭിഷേക് ശർമയെയും രാഹുൽ ത്രിപാഠിയെയും മടക്കി സ്റ്റാർക്ക് ഒരിക്കൽ കൂടി തന്റെ മൂല്യം ഐപിഎല്ലിൽ തെളിയിച്ചു. ട്രാവിസ് ഹെഡിനെ ആദ്യ പന്തിൽ വിക്കറ്റ് തെറിപ്പിച്ചത് വൈഭവ് അറോറയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തുന്നതു കൊൽക്കത്ത ബാറ്റർമാർ തുടർന്നതോടെ ഹൈദരാബാദ് ചെറിയ സ്കോറിലേക്കു ചുരുങ്ങുകയായിരുന്നു. എയ്ഡൻ മാർക്രമിനും (23 പന്തിൽ 20), ക്ലാസനും (17 പന്തില്‍ 16) മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും പിടിച്ചുനിൽക്കാനായില്ല. വാലറ്റത്ത് ക്യാപ്റ്റൻ പാറ്റ് കമിൻസ് നടത്തിയ കാമിയോ പ്രകടനം കാരണം ഹൈദരാബാദ് 100 കടന്നു. 24 റൺസെടുത്ത കമിൻസാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.

ഐപിഎൽ ഫൈനലിലെ ചെറിയ സ്കോറുകൾ

(സ്കോർ, ടീം, എതിരാളികൾ, വർഷം എന്ന ക്രമത്തിൽ)

113– സൺറൈസേഴ്സ് ഹൈദരാബാദ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, 2024

125/9- ചെന്നൈ സൂപ്പർ കിങ്സ് vs മുംബൈ ഇന്ത്യൻസ്, 2013

128/6– റൈസിങ് പുണെ vs മുംബൈ ഇന്ത്യൻസ്, 2017

129/8– മുംബൈ ഇന്ത്യൻസ് vs റൈസിങ് പുണെ, 2017

അനായാസം മറുപടി

114 റൺസെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് കൊൽക്കത്ത ബാറ്റർമാർക്ക് പതിഞ്ഞ താളത്തിൽ മുന്നേറാമായിരുന്നു. ചെന്നൈയിലെ ബോളർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ അതായിരുന്നു സുരക്ഷിതമായ മാർഗം. പക്ഷേ റിസ്കെടുക്കാൻ കൊൽക്കത്ത റെഡിയായിരുന്നു. അതിന്റെ ഫലമാണ് 57 പന്തുകൾ ബാക്കിനിൽക്കെയുള്ള എട്ടു വിക്കറ്റ് വിജയം. ഓപ്പണിങ്ങിൽ കൊൽക്കത്തയുടെ വെടിക്കെട്ട് വീരനായ സുനിൽ നരെയ്ൻ ഫൈനലിൽ തിളങ്ങിയില്ല. ഒരു സിക്സടിച്ചതിനു പിന്നാലെ താരം പുറത്തായി.

വെങ്കിടേഷ് അയ്യർ അർധ സെഞ്ചറി നേടിയപ്പോൾ. Photo: X@IPL
വെങ്കിടേഷ് അയ്യർ അർധ സെഞ്ചറി നേടിയപ്പോൾ. Photo: X@IPL

എന്നാൽ വെങ്കിടേഷ് അയ്യർക്കായിരുന്നു ഫൈനലിലെ ആക്രമണത്തിന്റെ ചുമതല. ഭുവനേശ്വർ കുമാറിന്റെ ഒരോവറിൽ രണ്ട് സിക്സുകളും ഒരു ബൗണ്ടറിയും വെങ്കിടേഷ് നേടി. ടി. നടരാജനെതിരെ മൂന്നു ഫോറും ഒരു സിക്സും ഇന്ത്യന്‍ ബാറ്റർ അടിച്ചുകൂട്ടി. പവർപ്ലേയിൽ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റണ്‍സാണു നേടിയത്. ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. 24 പന്തുകളിൽ വെങ്കിടേഷ് അർധ സെഞ്ചറിയിലെത്തി. 32 പന്തുകളിൽ 39 റൺസെടുത്ത് ഓപ്പണർ റഹ്മാനുല്ല ഗുർബാസ് പുറത്തായി. വെങ്കിടേഷ് അയ്യർക്കൊപ്പം ശ്രേയസ് അയ്യരും ചേർന്ന് 10.3 ഓവറിൽ കൊൽക്കത്തയെ മൂന്നാം കിരീടത്തിലെത്തിച്ചു.

English Summary:

Kolkata Knight Riders beat Sunrisers Hyderabad in IPL final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com