ADVERTISEMENT

ഗയാന∙ തുടർച്ചയായ രണ്ടാം ട്വന്റി20 ലോകകപ്പ് എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നമാണ് സെമിഫൈലിൽ ഇന്ത്യയോടേറ്റ തോൽവിയോടെ പൊലിഞ്ഞത്. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യ സമ്പൂർണ ആധിപത്യത്തോടെ ഇംഗ്ലണ്ടിനെ വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ജോസ് ബട്‌ലറുടെ മുഖത്ത് കടുത്ത നിരാശ പ്രകടമായിരുന്നു. 2022 ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ പത്തു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ പത്തു വിക്കറ്റും മിന്നൽ പോലെ വീഴ്ത്തിയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

മഴമൂലം ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. മഴ സാധ്യത മുന്നിൽ‌ കണ്ടാണ് ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ ബോളിങ് തിര‍ഞ്ഞെടുത്തതും. എന്നാൽ ഈ തീരുമാനം തെറ്റായി പോയി എന്ന് മത്സശേഷം ജോസ് ബട്‌ലർ സമ്മതിച്ചു. ഈ ലോകകപ്പില്‍ ഗയാനയില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്.

മാത്രമല്ല, രണ്ടാമത് ബാറ്റ് ചെയ്ത് ജയിച്ച ടീമുൾ കഷ്ടപ്പെട്ടാണ് ലക്ഷ്യത്തിലെത്തിയതും. ടോസ് നേടുന്നവര്‍ ബാറ്റിങ് തിരഞ്ഞെടുക്കുമെന്ന് കരുതിയിരുന്നപ്പോഴാണ് ഇടക്കിടെ പെയ്യുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കണക്കിലെടുത്ത് ജോസ് ബട്‌ലര്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തത്. ആദ്യം ബാറ്റു ചെയ്യാൻ കിട്ടിയ അവസരം രോഹിത്തിനെ സന്തോഷിപ്പിച്ചു. ടോസ് ലഭിച്ചാലും ബാറ്റിങ് തന്നെ തിരഞ്ഞെടുക്കുമായിരുന്നെന്ന രോഹിത്തിന്റെ പ്രതികരണത്തിൽ എല്ലാമുണ്ടായിരുന്നു.

‘‘ഇന്ത്യ തീർച്ചയായും ഞങ്ങളേക്കാൾ നന്നായി കളിച്ചു. അവർ 20-25 റൺസ് അധികം നേടി. വെല്ലുവിളി നിറഞ്ഞ പിച്ചിലാണ് അവർ നന്നായി കളിച്ചത്. വിജയത്തിന് പൂർണ്ണമായും അർഹരാണ്. മഴ പെയ്തതോടെ സാഹചര്യം ഇത്രയും മാറുമെന്ന് കരുതിയില്ല. ഞങ്ങളുടെ രണ്ട് പേർ (റഷീദും ലിവിങ്സറ്റണും) നന്നായി ബോൾ ചെയ്തു. മൊയീൻ അലിയെയും ഉപയോഗിക്കണമായിരുന്നു. എല്ലാവരുടെയും പ്രയത്‌നത്തിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഞങ്ങൾ ഒരുമിച്ച് നിന്നു. അത് ഏറ്റവും പ്രധാനപ്പെട്ടതാണ്.’’– തെറ്റ് സമ്മതിച്ചുകൊണ്ട് ജോസ് ബട്‌ലർ പറഞ്ഞു.

ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് ഇംഗ്ലിഷ് പേസർ റീസ് ടോപ്‌ലി തുടങ്ങിയത്. ഇന്ത്യൻ ഓപ്പണർമാരെ സ്വിങ്ങും പേസും ചേർത്ത പന്തുകളാൽ പരീക്ഷിച്ച ടോപ്‌ലി ആദ്യ ഓവറിൽ വിട്ടുനൽകിയത് 6 റൺസ് മാത്രം. മൂന്നാം ഓവറിൽ ടോപ്‍ലിയെ സിക്സിനു പറത്തിയ കോലി പ്രതീക്ഷ നൽകിയെങ്കിലും നാലാം പന്തിൽ കോലിയുടെ (9 പന്തിൽ 9) ലെഗ് സ്റ്റംപ് ഇളക്കിയ ടോപ്‌ലി തിരിച്ചടിച്ചു. രോഹിത്തും ഋഷഭ് പന്തും (6 പന്തിൽ 4) കരുതലോടെ കളിച്ചെങ്കിലും 6–ാം ഓവറിലെ രണ്ടാം ബോളിൽ പന്തിനെ മടക്കിയ സാം കറൻ ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി.

പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 46 എന്ന നിലയിലായിരുന്നു ഇന്ത്യ. പവർപ്ലേയ്ക്കു ശേഷം സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് രോഹിത് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. എന്നാൽ 8 ഓവറിൽ 2ന് 65 എന്ന സ്കോറിൽ നിൽക്കെ മഴ വീണ്ടും കളി മുടക്കി.
പിന്നീട് മത്സരം പുനരാരംഭിച്ചതോടെ രോഹിത്തും സൂര്യയും ആക്രമിച്ചു കളിക്കാൻ തുടങ്ങി.

മഴ വീണ്ടും കളിമുടക്കാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു ഇരുവരുടെയും പ്രത്യാക്രമണം. 13–ാം ഓവറിലെ മൂന്നാം പന്തിൽ സാം കറനെ സിക്സടിച്ച് അർധ സെഞ്ചറി തികച്ച രോഹിത്, പക്ഷേ തൊട്ടടുത്ത ഓവറിൽ ആദിൽ റഷീദിന്റെ ഗൂഗ്ലിയിൽ വീണു. അധികം വൈകാതെ സൂര്യയും മടങ്ങിയതോടെ ഇന്ത്യ 4ന് 124 എന്ന നിലയിലേക്ക് വീണു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യ (13 പന്തിൽ 23), രവീന്ദ്ര ജഡേജ (9 പന്തിൽ 17 നോട്ടൗട്ട്), അക്ഷർ പട്ടേൽ (6 പന്തിൽ 10) എന്നിവർ ചേർന്നാണ് സ്കോർ 171ൽ എത്തിച്ചത്.

English Summary:

Jos Buttler Admits To 'Blunder' That Cost England T20 World Cup 2024 Semifinal vs India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com