ADVERTISEMENT

ചെന്നൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പുതിയ ചരിത്രമെഴുതി ഇരട്ടസെഞ്ചറിയുമായി ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഷഫാലിയുടെ തകർപ്പൻ ഇരട്ടസെഞ്ചറിയുടെ കരുത്തിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 525 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഷഫാലി 205 റൺസെടുത്ത് റണ്ണൗട്ടായി. 197 പന്തിൽ 23 ഫോറും എട്ടു സിക്സറും ഉൾപ്പെടുന്നതാണ് ഷഫാലിയുടെ ഇരട്ടസെഞ്ചറി. കളി നിർത്തുമ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (42), റിച്ച ഘോഷ് (43) എന്നിവരാണ് ക്രീസിൽ. ഏകദിന ശൈലിയിൽ ബാറ്റുവീശുന്ന ഇരുവരും പിരിയാത്ത അഞ്ചാം വിക്കറ്റിൽ 66 പന്തിൽ 75 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 

മറ്റൊരു ഓപ്പണർ സ്മൃതി മന്ഥനയും സെഞ്ചറി നേടി. 161 പന്തിൽ 27 ഫോറും ഒരു സിക്സും സഹിതം 149 റൺസാണ് സ്മൃതിയുടെ സംഭാവന. ഓപ്പണിങ് വിക്കറ്റിൽ 52 ഓവർ ക്രീസിൽനിന്ന ഇരുവരും അടിച്ചുകൂട്ടിയത് 292 റൺസാണ്. വനിതാ ക്രിക്കറ്റിലെ ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. എല്ലാ വിക്കറ്റിലുമായി ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടും. മുന്നിലുള്ളത് 1987ൽ ഓസീസ് താരങ്ങളായ ഡെനിസ് അനെറ്റ്സും ലിൻഡ്സേ റീലറും ചേർന്ന് പടുത്തുയർത്തിയ 309 റൺസിന്റെ കൂട്ടുകെട്ടു മാത്രം.

അർധസെഞ്ചറി നേടിയ ജമീമ റോഡ്രിഗസ് (94 പന്തിൽ 55), ശുഭ സതീഷ് (27 പന്തിൽ 15) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ദക്ഷിണാഫ്രിക്കയ്‌ക്കായി ഡെൽമി ടക്കർ 26 ഓവറിൽ 141 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാദിൻ ഡി ക്ലെർക് ഒരു വിക്കറ്റും സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ ഒറ്റ ദിവസം ഒരേ ഇന്നിങ്സിൽ ഒരു ടീം നേടുന്ന ഉയർന്ന സ്കോറെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. 1934–35 കാലഘട്ടത്തിൽ ക്രൈസ്റ്റ്ചർച്ചിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്ത 431 റൺസിന്റെ റെക്കോർഡാണ് ഇന്ത്യ സ്വന്തം പേരിലാക്കിയത്. ഇതിനു പുറമേ, വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും ഇന്ത്യയുടെ കയ്യെത്തും ദൂരത്താണ്. 2023ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ പെർത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 575 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഓസ്ട്രേലിയുടെ പേരിലാണ് നിലവിലെ റെക്കോർഡ്. 2002ൽ ഇംഗ്ലണ്ടിനെതിരെ 467 റൺസെടുത്തതാണ് ഇതിനു മുൻപ് ഇന്ത്യയുടെ ഉയർന്ന സ്കോർ.

രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഇരട്ടസെഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ഷഫാലി. സൂപ്പർതാരം മിതാലി രാജാണ് ആദ്യമായി ഇരട്ടസെഞ്ചറി നേടിയത്. 2002ൽ ഇംഗ്ലണ്ടിനെതിരെ 214 റൺസാണ് മിതാലി നേടിയത്. വനിതാ ക്രിക്കറ്റിൽ പിറക്കുന്ന പത്താമത്തെ ഇരട്ടസെഞ്ചറി കൂടിയാണിത്. 194 പന്തിൽ ഇരട്ടസെഞ്ചറിയിലെത്തിയ ഷഫാലി, അതിവേഗ ഇരട്ടസെഞ്ചറിയുടെ റെക്കോർഡും സ്വന്തം പേരിലാക്കി. 248 പന്തിൽ ഇരട്ടസെഞ്ചറി നേടിയ അന്നാബെൽ സതർലൻഡിന്റെ റെക്കോർഡ് പഴങ്കഥയായി.

ഇന്നിങ്സിൽ 104.06 ആണ് ഷഫാലിയുടെ സ്ട്രൈക്ക് റേറ്റ്. സെഞ്ചറി നേടുന്ന താരം 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്തുന്നത് വനിതാ ക്രിക്കറ്റിലെ ആദ്യ സംഭവമാണ്. വനിതാ ക്രിക്കറ്റിൽ ഒറ്റ ദിവസം ഒരു താരം നേടുന്ന ഉയർന്ന സ്കോറും ഷഫാലിക്കു സ്വന്തം. പിന്നിലാക്കിയത് 1934ൽ 189 റൺസടിച്ച കിവീസ് താരം എലിസബത്ത് സ്നോബോളിനെ. ഷഫാലിയുടെ 8 സിക്സും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സറുകൾ നേടുന്ന താരമായി ഷഫാലി. ഒരു ഇന്നിങ്സിലെ ആകെ ബൗണ്ടറികളുടെ എണ്ണത്തിൽ (23 ഫോർ, 8 സിക്സ് – ആകെ 31) പാക്കിസ്ഥാൻ താരം കിരൺ ബലൂച്ചിനു പിന്നിലാണ് ഷഫാലി. വെസ്റ്റിൻഡീസിനെതിരെ 2004ൽ കറാച്ചിയിൽ 38 ഫോറുകൾ നേടിയാണ് കിരൺ മുന്നിൽ നിൽക്കുന്നത്.

English Summary:

Shafali Verma's Double Century Sets New Records in Women's Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com