ADVERTISEMENT

എല്ലാവരും പറയുന്നപോലെ മലയാളി താരങ്ങൾ ഇന്ത്യൻ ടീമിന്റെ ഭാഗ്യമാണോ? കളിപ്പിച്ചാലും ഇല്ലെങ്കിലും ടീമിൽ മലയാളികൾ ഉണ്ടെങ്കിൽ ഇന്ത്യ ലോകകപ്പ് നേടുമെന്ന ‘ചിലരുടെയെങ്കിലും വിശ്വാസത്തിന്’ ഒരു തെളിവുകൂടിയായി ഈ കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ കിരീടം നേടിയപ്പോൾ ടീമിൽ ഒരു മലയാളിയുണ്ട്. ഒരു കളിയിലും പ്ലേയിങ് ഇലവനിൽ ഇടമില്ലാതിരുന്ന സഞ്ജു സാംസൺ. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ കളിക്കാനിറങ്ങിയ സഞ്ജുവിന് ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ ഒരു കളിയിലും പ്ലേയിങ് ഇലവനിൽ സ്ഥാനമില്ലായിരുന്നു. സുനിൽ വൽസനും എസ്. ശ്രീശാന്തിനും ശേഷം ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു സാംസൺ.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ പാതി മലയാളിയായ ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. പക്ഷേ ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റു. ഇന്ത്യ ആദ്യമായി ലോകകപ്പ് വിജയിച്ച 1983ൽ ടീമിനൊപ്പം ഒരു മലയാളി താരമുണ്ടായിരുന്നു. ഒരു കളിക്കു പോലും ഇറങ്ങാൻ സാധിക്കാതിരുന്ന സുനില്‍ വൽസൻ. 1983 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം മത്സരത്തിൽ താൻ കളിക്കേണ്ടതായിരുന്നെന്ന് സുനിൽ വൽസൻ ഒരിക്കൽ മനോരമയോടു പറഞ്ഞിരുന്നു.

‘‘വെസ്റ്റിൻഡീസിനെതിരായ  രണ്ടാമത്തെ മത്സരത്തലേന്നു കപിൽ എന്നോടു പറഞ്ഞു. ‘വോളീ (വൽസന്റെ ഓമനപ്പേര്), റോജറിനു (ബിന്നി) പരുക്കാണ്. കളിക്കേണ്ടിവരും എന്ന്. അന്നു കോച്ച്, ഫിസിയോ, ഡോക്ടർ തുടങ്ങിയവയൊന്നുമില്ല. കളിക്കാരന്റെ ഫിറ്റ്നസ് തെളിയിക്കേണ്ടതു കളിക്കാരൻതന്നെയാണ്. ബിന്നി കപിലിന്റെയും മാനേജരുടേയും മുന്നിൽ കുറച്ചു ജോഗ് ചെയ്തു ഓടി. ഫിറ്റ്നസ് തെളിയിച്ചു.’’– സുനിൽ വൽസന്റെ വാക്കുകൾ.

sunil-valsan-and-kapil-dev
സുനിൽ വൽസൻ കപിൽ ദേവിനൊപ്പം

ഫസ്റ്റ് ക്ലാസിൽ 75 ഉം ലിസ്റ്റ് എയിൽ 22 ഉം മത്സരങ്ങൾ കളിച്ചിട്ടുള്ള സുനിൽ വൽസൻ ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയുടേയും റെയിൽവേസിന്റേയും താരമായിരുന്നു. പാക്കിസ്ഥാനും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയിൽ കളിക്കാനെത്തിയപ്പോൾ ബോർഡ് പ്രസിഡന്റ്സ് ഇലവനും റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കുമെല്ലാമായി മികച്ച പ്രകടനം കാഴ്ച വച്ചു. പ്ലേയിങ് ഇലവനിൽ കളിച്ച് ലോകകപ്പ് വിജയിച്ച ഒരേയൊരു മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്താണ്. ഇന്ത്യ എം.എസ്. ധോണിക്കു കീഴിൽ 2007ൽ ട്വന്റി20 ലോകകപ്പും 2011 ൽ ഏകദിന ലോകകപ്പും നേടിയപ്പോൾ ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 

2007ലെ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലോവറുകൾ പന്തെറിഞ്ഞ ശ്രീ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. സെമി ഫൈനലില്‍ ഓസ്ട്രേലിയൻ ബാറ്റർമാരെ വിറപ്പിച്ച ശ്രീശാന്തിന്റെ പ്രകടനം ഇന്നും ക്രിക്കറ്റ് ആരാധകർ മറന്നിട്ടുണ്ടാകില്ല. നാലോവറുകൾ‍ പന്തെറിഞ്ഞ ശ്രീശാന്ത് ഒരു മെയ്ഡൻ ഓവർ അടക്കം എറിഞ്ഞ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ഫൈനലിൽ പാക്കിസ്ഥാൻ താരം മിസ്ബ ഉൾ ഹഖിന്റെ നിർണായക ക്യാച്ചെടുത്ത് ഇന്ത്യയുടെ വിജയമുറപ്പിച്ചതും ശ്രീശാന്തായിരുന്നു. ട്വന്റി20 ലോകകപ്പിൽ ആറു മത്സരങ്ങൾ കളിച്ച ശ്രീ ആറു വിക്കറ്റുകളാണു സ്വന്തമാക്കിയത്.

CRICKET-WC2011-IND-SRI-FINAL-MATCH 49
2011 ലെ ഏകദിന ലോകകപ്പ് വിജയം ഗൗതം ഗംഭീർ, സച്ചിന്‍ തെൻ‌ഡുൽക്കർ, ഹർഭജൻ സിങ്, സുരേഷ് റെയ്ന, പിയുഷ് ചൗള എന്നിവർക്കൊപ്പം ആഘോഷിക്കുന്ന ശ്രീശാന്ത്. Photo: INDRANIL MUKHERJEE / AFP

2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് ഉയർത്തിയപ്പോൾ, ഫൈനലടക്കം രണ്ടു മത്സരങ്ങള്‍ കളിച്ച് ശ്രീശാന്ത് ടീമിന്റെ ഭാഗമായി. ഉദ്ഘാടന മത്സരത്തിൽ ബംഗ്ലദേശിനെതിരെ അഞ്ച് ഓവറുകൾ പന്തെറിഞ്ഞ ശ്രീശാന്ത് 53 റൺസാണു വഴങ്ങിയത്. ഈ കളിക്കു ശേഷം ശ്രീക്ക് പ്ലേയിങ് ഇലവനിൽനിന്നു സ്ഥാനം നഷ്ടമായി. ഫൈനലിലായിരുന്നു തിരിച്ചുവരവ്. എട്ട് ഓവറുകൾ പന്തെറിഞ്ഞ ശ്രീശാന്ത് 52 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ശ്രീലങ്കയ്ക്കെതിരെ ആറു വിക്കറ്റു വിജയവുമായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടമുയർത്തി. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ കരിയറിലെ ഏക ലോകകപ്പ് വിജയവും ഇതായിരുന്നു.

English Summary:

Kerala Players in India's World Cup winning teams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com