ADVERTISEMENT

മുംബൈ∙ മാസങ്ങൾക്കു മുന്‍പ് മോശം പ്രകടനത്തിന്റെ പേരിൽ കൂകിവിളിച്ച വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെക്കൊണ്ട് കയ്യടിപ്പിച്ച് ഹാർദിക് പാണ്ഡ്യയുടെ ഹീറോയിസം. ഐപിഎല്‍ 2024 സീസണിൽ സ്വന്തം ആരാധകർ തന്നെ നാണംകെടുത്തി വിട്ട ഹാർദിക് പാണ്ഡ്യ, ട്വന്റി20 ലോകകപ്പിലെ ഹീറോ ആയാണ് വാങ്കഡെ സ്റ്റേഡിയത്തിലേക്കു ‘റീ എൻട്രി’ നടത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ നോക്കൗട്ടിൽ പോലുമെത്താതെ മുംബൈ ഇന്ത്യൻസ് പുറത്തായതിന്റെ പരാജയ ഭാരവുമായാണ് പാണ്ഡ്യ ലോകകപ്പ് കളിക്കാൻ യുഎസിലേക്കു വിമാനം കയറിയത്.

ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ പാണ്ഡ്യയെ ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതിൽ അന്ന് ബിസിസിഐയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു കണക്കുണ്ടായിരുന്നില്ല. എന്നാൽ ടീം അർപ്പിച്ച വിശ്വാസം കാത്ത പാണ്ഡ്യ ടൂർണമെന്റിലുടനീളം ഗംഭീര പ്രകടനമാണു നടത്തിയത്. ഫൈനലിൽ അവസാന ഓവർ എറിഞ്ഞ് ടീം ഇന്ത്യയെ വിജയ തീരത്തെത്തിക്കാനും പാണ്ഡ്യയ്ക്കു സാധിച്ചു. ആശിച്ച കിരീടം സ്വന്തമാക്കിയെത്തിയ ടീമിനെ ‘പാണ്ഡ്യ, പാണ്ഡ്യ’ ചാന്റുകളുമായാണ് വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകർ സ്വീകരിച്ചത്. ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഗാലറിയെ നോക്കി അഭിവാദ്യം ചെയ്ത് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന്‍ കൂടിയായ പാണ്ഡ്യ ആരാധകരെ കയ്യിലെടുത്തു.

ഇന്ത്യൻ താരങ്ങൾ വിക്ടറി പരേഡിൽ. Photo: PunitParanjpe/AFP
ഇന്ത്യൻ താരങ്ങൾ വിക്ടറി പരേഡിൽ. Photo: PunitParanjpe/AFP

ഐപിഎല്ലിൽ നാണം കെട്ടു

ഹാർദിക് പാണ്ഡ്യയുടെ കരിയറിൽ തിരിച്ചടികളുടെ ഘോഷയാത്രയായിരുന്നു ഇക്കഴിഞ്ഞ ഐപിഎൽ സീസൺ. മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്മെന്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ നീക്കി ഹാർദിക് പാണ്ഡ്യയെ ചുമതലയേൽപിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. ഈ തീരുമാനം രസിക്കാതിരുന്ന മുംബൈ ഇന്ത്യൻസ് ആരാധകർ രോഷം മുഴുവൻ തീർത്തത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയോടായിരുന്നു. ആദ്യ മത്സരം മുതൽ തന്നെ ആരാധകരുടെ പരിഹാസം താരത്തിനു നേരിടേണ്ടിവന്നു. ടീമിന്റെ പ്രകടനം മോശമായതോടെ കൂക്കിവിളികൾക്കു ശക്തി കൂടി. വിരാട് കോലി അടക്കം ഇടപെട്ടാണ് പലപ്പോഴും വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെ ശാന്തരാക്കി നിർത്തിയത്. 14 മത്സരങ്ങൾ കളിച്ച മുംബൈ ഇന്ത്യൻസ് നാലു വിജയങ്ങൾ മാത്രമാണു സ്വന്തമാക്കിയത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായാണ് അവർ സീസൺ അവസാനിപ്പിച്ചത്.

ലോകകപ്പിൽ ഹീറോ

ട്വന്റി20 ലോകകപ്പിൽ എട്ട് മത്സരങ്ങളിൽനിന്ന് പാണ്ഡ്യ എറിഞ്ഞിട്ടത് 11 വിക്കറ്റുകളാണ്. ഫൈനലിലെ കളി മാറ്റിയ പ്രകടനത്തോടെ പാണ്ഡ്യ വിമർശകരുടെ വായടപ്പിച്ചു. ഫൈനലിൽ 177 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ തകർത്തെറിയുന്നതില്‍ ഹാർദിക് പാണ്ഡ്യയുടെ മികവ് നിര്‍ണായകമായി. മൂന്നോവറുകള്‍ പന്തെറിഞ്ഞ പാണ്ഡ്യ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

അവസാന ആറു പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 16 റൺസായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ അവസാന ഓവർ ഏൽപിച്ചത് മുംബൈ ഇന്ത്യൻസിലെ തന്റെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയെ. ആദ്യ പന്തിൽ തന്നെ മില്ലറെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച് പാണ്ഡ്യ വിശ്വാസം കാത്തു. അടുത്ത പന്ത് ദക്ഷിണാഫ്രിക്കൻ ബാറ്റർ കഗിസോ റബാദ ബൗണ്ടറി നേടിയെങ്കിലും, അഞ്ചാം പന്തിൽ റബാദയെയും മടക്കി അയച്ച് പാണ്ഡ്യ ഇന്ത്യയുടെ വിജയമുറപ്പിച്ചു. അവസാന ഓവറിൽ ഏഴു റൺസ് മാത്രമാണ് ഹാർദിക് പാണ്ഡ്യ വഴങ്ങിയത്.

ഇന്ത്യൻ താരങ്ങൾ വിക്ടറി പരേഡിനിടെ. Photo: PunitParanjpe/AFP
ഇന്ത്യൻ താരങ്ങൾ വിക്ടറി പരേഡിനിടെ. Photo: PunitParanjpe/AFP
സൂര്യകുമാർ യാദവ് ആരാധകരെ അഭിവാദ്യം ചെയ്യുന്നു. Photo: PunitParanjpe/AFP
സൂര്യകുമാർ യാദവ് ആരാധകരെ അഭിവാദ്യം ചെയ്യുന്നു. Photo: PunitParanjpe/AFP
English Summary:

Hardik Pandya re entry to Wankhede stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com