ADVERTISEMENT

ബെംഗളൂരു∙ ട്വന്‍റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു 125 കോടി രൂപയുടെ വമ്പൻ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ടീം നാട്ടിലെത്തിയ അന്നു തന്നെ തുക കൈമാറുകയും ചെയ്തു. 125 കോടി എങ്ങനെ വിഭജിക്കുമെന്ന് സംബന്ധിച്ച കണക്കുകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതനുസരിച്ച് 15 താരങ്ങൾക്കും മുഖ്യപരിശീലകനായിരുന്ന രാഹുൽ ദ്രാവിഡിനും അഞ്ച് കോടി വീതമാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഈ വിഭജനത്തിലെ അസമത്വത്തിൽ ‘അതൃപ്തി’ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ദ്രാവിഡ്.

മറ്റു സപ്പോർട്ടിങ് സ്റ്റാഫിനെപ്പോലെ തന്നെ പരിഗണിച്ചാല്‍ മതിയെന്നും അഞ്ച് കോടിക്ക് പകരം രണ്ടരക്കോടി രൂപ മതിയെന്നും ബിസിസിഐയോട് രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടെന്നാണ് വിവരം. ബോളിങ് കോച്ച് പരാസ് മാംബ്രെ, ഫിൽഡിങ് കോച്ച് ടി. ദിലിപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോർ എന്നിവർക്ക് നൽകുന്ന 2.50 കോടി രൂപ തന്നെ തനിക്കും മതിയെന്നാണ് ദ്രാവിഡിന്‍റെ നിലപാട്. 15 അംഗ ടീമിനും ദ്രാവിഡിനും 5 കോടി രൂപ വീതം, സപ്പോർട്ടിങ് സ്റ്റാഫിന് 2.50 കോടി രൂപ വീതം, സെലക്ടർമാർക്കും റിസർവ് താരങ്ങൾക്കും ഒരു കോടി രൂപ വീതം എന്നിങ്ങനെ തുക നൽകാനായിരുന്നു തീരുമാനം.

രാഹുലിന്റെ ഈ നിലപാടിന് 125 കോടി രൂപയേക്കാൾ മൂല്യമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. എന്നാൽ ഇതാദ്യമായല്ല പ്രതിഫലം തുല്യമായി വിതരണം ചെയ്യണമെന്ന നിലപാട് ദ്രാവിഡ് സ്വീകരിക്കുന്നത്. 2018ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനെന്ന നിലയിലും ദ്രാവിഡിന് ഉയർന്ന ബോണസ് പ്രഖ്യാപിച്ചിരുന്നു. രാഹുൽ ദ്രാവിഡിന് 50 ലക്ഷം രൂപയും മറ്റു സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് 20 ലക്ഷം രൂപ വീതവും കളിക്കാർക്ക് 30 ലക്ഷം രൂപ വീതവും നൽകുമെന്നായിരുന്നു ബിസിസിഐയുടെ പ്രഖ്യാപനം. എന്നാൽ സമ്മാനതുക തുല്യമായി വിതരണം ചെയ്യാനാണ് ദ്രാവിഡ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ദ്രാവിഡ് ഉൾപ്പെടെയുള്ള കോച്ചിങ് സ്റ്റാഫിലെ ഓരോ അംഗത്തിനും 25 ലക്ഷം രൂപ വീതമാണ് ബിസിസിഐ നൽകിയത്.

English Summary:

Rahul Dravid Reduces His T20 World Cup Bonus By Rs. 2.5 Crore, Wants Equal Reward: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com