ADVERTISEMENT

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനാകുമെന്ന് റിപ്പോർട്ട്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്തുനിന്ന് ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റ് കഴിഞ്ഞദിവസം നീക്കിയിരുന്നു . കഴിഞ്ഞ ഏഴു സീസണായി ഡൽഹി ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന പോണ്ടിങ്ങിനു കീഴിൽ ഒരു തവണ ടീം ഫൈനലിൽ എത്തിയെങ്കിലും ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല. പോണ്ടിങ്ങിനു പകരമാണ് നിലവിൽ ടീം ഡയറക്ടർ കൂടിയായ സൗരവ് ഗാംഗുലിയെ പരിശീലകനായി പരിഗണിക്കുന്നത്. ഒരു ബംഗാളി ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ ഗാംഗുലി ഇതു സംബന്ധിച്ച സൂചനയും നൽകി.

‘‘അടുത്ത വർഷത്തെ ഐപിഎൽ പ്ലാൻ ചെയ്യണം. ഒരിക്കൽ ഡൽഹി ക്യാപിറ്റൽസിനായി ഐപിഎൽ വിജയിക്കണം. മെഗാ ലേലം അടുത്ത വർഷമാണ്, അതിനാൽ ഞാൻ ഇപ്പോൾ മുതൽ പ്ലാൻ ചെയ്യാൻ തുടങ്ങി. കഴിഞ്ഞ 7 വർഷമായി ഫ്രാഞ്ചൈസിയെ മുന്നോട്ട് കൊണ്ടുപോകാൻ പോണ്ടിങ്ങിനു കഴിഞ്ഞില്ല. എനിക്ക് ഫ്രാഞ്ചൈസിയുമായി സംസാരിക്കണം, ഇന്ത്യൻ പരിശീലകരെ നോക്കാൻ അവരോട് ആവശ്യപ്പെടണം.’’– ഗാംഗുലി ബംഗാളി പത്രമായ ആജ്കലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പോണ്ടിങ്ങിനു പകരം ആരെയാണ് ഡൽഹി ക്യാപിറ്റൽസ് മുഖ്യപരിശീലകനായ നിയമിക്കുകയെന്ന ചോദ്യത്തിന്, പരിശീലക ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും സൂചന നൽകി. ‘‘ഞാൻ മുഖ്യ പരിശീലകനാകും. ഞാൻ എങ്ങനെ പ്രകടനം നടത്തുന്നുവെന്ന് നോക്കാം. കുറച്ച് പുതിയ കളിക്കാരെ റിക്രൂട്ട് ചെയ്യേണ്ടതുണ്ട്.’’– ഗാംഗുലി കൂട്ടിച്ചേർത്തു.

ടീമിന്റെ ഭാവി ചർച്ച ചെയ്യാൻ ഡൽഹിയുടെ സഹഉടമകളായ ജെഎസ്ഡബ്ല്യു, ജെഎംആർ ഗ്രൂപ്പുകൾ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഒരു യോഗം ചേരുമെന്നാണ് സൂചന. മെഗാ ലേലത്തിനു മുന്നോടിയായി ഏതൊക്കെ താരങ്ങളെ നിലനിർത്തണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകണം. ഒരു വിദേശതാരത്തെ മാത്രമേ നിലനിർത്താൻ സാധിക്കുകയുള്ളുവെങ്കിൽ ഓസ്‌ട്രേലിയയുടെ ജേക്ക്-ഫ്രേസർ മക്‌ഗുർക്കിനെയോ ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്‌സിനെയോ ഡിസിക്ക് വിടേണ്ടിവരും. ക്യാപ്റ്റൻ ഋഷഭ് പന്ത്, ഓൾറൗണ്ടർ അക്ഷർ പട്ടേൽ, സ്പിന്നർ കുൽദീപ് യാദവ് എന്നീ ഇന്ത്യൻ താരങ്ങളെ ഡിസി നിലനിർത്താനാണ് സാധ്യത.
 

English Summary:

Who Will Replace Ricky Ponting As Delhi Capitals Head Coach? Sourav Ganguly Drops Massive Hint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com