ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച മുൻ‌ താരങ്ങൾ അണിനിരന്ന ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ കളിച്ചതിന്റെ ക്ഷീണം പ്രകടിപ്പിക്കാൻ മുടന്തി അഭിനയിച്ചതിന് കടുത്ത വിമർശനം നേരിട്ടതിനു പിന്നാലെ, ഖേദപ്രകടനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. പാരാ ബാഡ്മിന്റൻ താരം മാനസി ജോഷി ഉൾപ്പെടെ കടുത്ത വിമർശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ഹർഭജൻ സിങ് പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ടൂർണമെന്റിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ ചാംപ്യൻമാരായിരുന്നു. ഇതിനു പിന്നാലെയാണ്, 15 ദിവസം നീണ്ടുനിന്ന ടൂർണമെന്റ് താരങ്ങളെ ക്ഷീണിതരാക്കിയെന്ന് കാണിക്കാൻ ഹർ‌ഭജൻ, യുവരാജ് സിങ്, സുരേഷ് റെയ്ന തുടങ്ങിയവർ മുടന്തി അഭിനയിച്ചത്.

ഇവരുടെ അഭിനയം ഭിന്നശേഷിയുള്ള ആളുകളെ പരിഹസിക്കുന്നതാണെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മാനസി ജോഷി ഉൾപ്പെടെയുള്ളവരും പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. ഇതിനിടെ, ചിലർ ഈ മൂന്നു താരങ്ങൾക്കുമെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു. ക്ഷീണം പ്രകടിപ്പിക്കാൻ ചെയ്ത വിഡിയോ ‘ക്ഷീണ’മാകുമെന്ന് വ്യക്തമായതോടെ, സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തിരുന്നു.

ഈ വിഡിയോ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചു ചെയ്തതല്ലെന്ന് ഹർഭജൻ സിങ് വിശദീകരിച്ചു. ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർത്തണമെന്നും ഹർഭജൻ അഭ്യർഥിച്ചു.

‘‘ഇംഗ്ലണ്ടിൽ നടന്ന ലെജൻസ് ലോക ചാംപ്യൻഷിപ്പിലെ കിരീട വിജയത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഞങ്ങൾ ചെയ്ത വിഡിയോ പരാതികൾക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകണമെന്ന് ആഗ്രഹിക്കുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. എല്ലാ വ്യക്തികളെയും വിഭാഗങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു.

‘‘ഈ പ്രായത്തിൽ 15 ദിവസം തുടർച്ചയായി ക്രിക്കറ്റ് കളിച്ചത് ഞങ്ങളുടെ ശരീരങ്ങൾക്ക് ക്ഷീണമുണ്ടാക്കിയെന്ന് കാണിക്കാനായാണ് അത്തരമൊരു വിഡിയോ ചെയ്തത്. അതല്ലാതെ ആരെയും വേദനിപ്പിക്കണമെന്ന് ചിന്തിച്ചിട്ടില്ല. ഞങ്ങൾ ചെയ്തത് തെറ്റായിപ്പോയെന്ന് ഇപ്പോഴും ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ, അവരോട് ക്ഷമ ചോദിക്കുക മാത്രമേ എനിക്കു ചെയ്യാനുള്ളൂ. എല്ലാവരും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർത്തണം. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കൂ. എല്ലാവർക്കും സ്നേഹം’’ – ഹർഭജൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഹർഭജന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ, കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ക്ഷീണം കാണിക്കാൻ ഹർഭജനും യുവരാജും റെയ്നയും ഒരു കൈ മുതുകിൽവച്ച് മുടന്തി നടക്കുന്നതായിരുന്നു വിഡിയോ.

2019ലെ ലോക ചാംപ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവായ പാരാ ഷട്ടിൽ താരം മാനസി ജോഷി, കടുത്ത വിമർശനമാണ് വിഡിയോയ്ക്കെതിരെ ഉയർത്തിയത്. ‘‘ഈ പ്രവർത്തിയും അതിന്റെ പേരിൽ ജനങ്ങളിൽനിന്ന് ലഭിക്കുന്ന അഭിനന്ദവും ഉണ്ടാക്കുന്ന അപകടം നിങ്ങൾക്ക് അറിയില്ല. ഇത് വേദനിപ്പിക്കുന്ന കാഴ്ചയാണ്’’ – മാനസി എഴുതി.

‘‘നിങ്ങളേപ്പോലുള്ള താരങ്ങളിൽനിന്ന് കൂടുതൽ ഉത്തരവാദിത്തം പ്രതീക്ഷിക്കുന്നുണ്ട്. ഭിന്നശേഷിയുള്ള ആളുകളെ ദയവു ചെയ്ത് പരിഹസിക്കരുത്. മറ്റുള്ളവരെ ചിരിപ്പിക്കാനായി ഭിന്നശേഷിക്കാരുടെ നടപ്പിന്റെ ശൈലിയെ അനുകരിക്കുന്നതിൽ തെറ്റില്ലെന്ന ഒരു ചിന്ത ആളുകളിലുണ്ടാക്കാൻ നിങ്ങളുടെ ഈ റീൽ കാരണമാകും. ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികൾ മറ്റുള്ളവർക്കു മുന്നിൽ പരിഹാസപാത്രങ്ങളാകുന്നതിനും ഈ വിഡിയോ ഇടയാക്കും.’’ – 2011ലുണ്ടായ അപകടത്തെ തുടർന്ന് കാലുകൾ നഷ്ടമായ മാനസി കുറിച്ചു.

English Summary:

Harbhajan Singh apologises after furore over 'Tauba Tauba' video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com