ADVERTISEMENT

മുംബൈ∙ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് മാറിനിൽക്കാനുള്ള തീരുമാനം പിൻവലിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രോഹിത് വിശ്രമം വേണ്ടെന്നു വച്ച് ഇന്ത്യൻ ടീമിനൊപ്പം ചേരാമെന്നു സമ്മതിച്ചത്. ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന രോഹിത്, നിലവിൽ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിന്റെ ഭാഗമായി യുഎസിലാണുള്ളത്. ഓഗസ്റ്റിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ കളിക്കാൻ രോഹിത് ശർമ സമ്മതം മൂളിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുൽ ശ്രീലങ്കയിൽ ഇന്ത്യൻ ടീമിനെ നയിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് തുടർന്നും ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം സൂപ്പർതാരം വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർ ശ്രീലങ്കൻ പര്യടനത്തിന് ഉണ്ടാകില്ലെന്നാണ് വിവരം. ഇരുവരും സെപ്റ്റംബറിൽ ആരംഭിക്കുന്ന ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലേ ഇനി കളിക്കൂവെന്നാണ് റിപ്പോർട്ട്.

അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി ഇന്ത്യയ്ക്കു മുന്നിൽ ആകെയുള്ളത് ആറ് ഏകദിനങ്ങൾ മാത്രമാണ്. അതിൽ മൂന്നും ശ്രീലങ്കൻ പര്യടനത്തിലും. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റനെന്ന നിലയിൽ രോഹിത് പരമ്പര ഒഴിവാക്കരുതെന്ന് ഗംഭീർ ആവശ്യപ്പെട്ടത്. ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി പരിശീലകനെന്ന നിലയിൽ രോഹിത്തിനൊപ്പം ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരമായിട്ടു കൂടിയാണ് ഗംഭീർ ശ്രീലങ്കൻ പരമ്പരയെ കാണുന്നത്.

മാത്രമല്ല, ടീമിന്റെ നായകന്റെ കാര്യത്തിൽ സ്ഥിരത വേണമെന്ന പക്ഷക്കാരാണ് ഗംഭീറും ചീഫ് സിലക്ടർ അജിത് അഗാർക്കറും. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഹാർദിക് പാണ്ഡ്യയ്ക്കു പകരം സൂര്യകുമാർ യാദവിനെ നായകനാക്കാനുള്ള നീക്കം ഇരുവരും നടത്തുന്നതും. പരിശീലകനെന്ന നിലയിൽ തന്റെ ആദ്യത്തെ പ്രധാന ടൂർണമെന്റായ ചാംപ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്, രോഹിത്തിനെ ഉൾപ്പെടെ തിരിച്ചുവിളിച്ച് ഗംഭീർ നടത്തുന്ന അണിയറ നീക്കങ്ങൾ.

English Summary:

Rohit Sharma back as India captain for Sri Lanka ODIs on Gambhir's request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com