ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായേക്കും. മൂന്നാമതൊരു ടേം കൂടി തുടരാനില്ലെന്നു നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെ അറിയിച്ചതോടെയാണു പുതിയ തലവൻ ആരാകുമെന്ന സൂചനകൾ ശക്തമായത്.

ഏഷ്യൻ ക്രിക്കറ്റ് കൗൺസി‍ൽ (എസിസി) തലവൻ കൂടിയായ ജയ് ഷായ്ക്കായി എസിസി നോമിനേഷൻ സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി 27 ആണ്. ഇതിനകം മറ്റാരെങ്കിലുംകൂടി നോമിനേഷൻ നൽകിയാൽ മാത്രമേ ചെയർമാൻ സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് ഉണ്ടാകൂ. ഐസിസി ചെയർമാനാവുകയാണെങ്കി‍ൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും മുപ്പത്തിയഞ്ചുകാരനായ ജയ് ഷാ.

നിലവിൽ ഐസിസിയിൽ ഏറ്റവും മതിപ്പുള്ള അംഗങ്ങളിലൊരാളാണ് ജയ് ഷാ. ഐസിസി ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് ഉപസമിതി തലവൻ എന്ന നിലയ്ക്കു മികച്ച പ്രവർത്തനമാണു ജയ് ഷാ നടത്തിയിട്ടുള്ളത്. ഐസിസിയിൽ ചെയർമാൻ സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു വേണ്ടിവന്നാൽ ആകെ 16 വോട്ടുകളാണുണ്ടാവുക. ഇതിൽ ഭൂരിപക്ഷമായ 9 വോട്ട് ലഭിച്ചാൽ വിജയിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനവും ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.

കഴിഞ്ഞ ജനുവരിയിൽ ഇന്തൊനീഷ്യയിലെ ബാലിയിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗത്തിലായിരുന്നു ജയ് ഷായ്ക്കു വേണ്ടിയുള്ള ആദ്യ നീക്കം തുടങ്ങിയത്. ജനറൽ ബോഡി യോഗത്തിൽ ജയ് ഷായെ ഐസിസി തലപ്പത്തേക്കു നിർദേശിക്കാൻ ഏഷ്യൻ ടീമുകളുടെ പ്രതിനിധികൾ തീരുമാനമെടുത്തിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ, 2019ലാണ് ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്തേക്ക് എത്തുന്നത്. 2013ൽ ഗുജറാത്ത് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി. 2015 ൽ ബിസിസിഐയുടെ ഫിനാൻസ് ആൻഡ് മാർക്കറ്റിങ് കമ്മിറ്റി അംഗമായി. തുടർന്ന് ബിസിസിഐ സെക്രട്ടറിയായി.

2022ൽ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2021ൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തെത്തി. 2022 നവംബറിൽ ഐസിസിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ‌ അഫയേഴ്സ് തലവനായി ചുമതലയേറ്റു. 2028ലെ ഒളിംപിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാൻ ജയ് ഷായ്ക്കു സാധിച്ചു.

തിരഞ്ഞെടുക്കപ്പെട്ടാൽ ഐസിസി തലവനാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാകും ജയ് ഷാ. ജഗ്‍മോഹൻ ഡാൽമിയ (1997–2000), ശരത് പവാർ (2010–2012), എൻ. ശ്രീനിവാസൻ (2014–2015), ശശാങ്ക് മനോഹർ (2015– 2017) എന്നിവരാണ് മുൻപ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ നയിച്ചിട്ടുള്ള ഇന്ത്യക്കാർ.

English Summary:

Jay Shah Set to Become ICC Chairman After Greg Barclay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com