ADVERTISEMENT

മുംബൈ∙ എൻജിനീയറിങ് കോളജിലെ ഫീസടയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സഹായം അഭ്യർഥിച്ച് ആരാധകൻ. കഴിഞ്ഞ ദിവസമാണ് 90,000 രൂപ ഫീസടയ്ക്കാൻ സഹായിക്കാമോ എന്ന അഭ്യര്‍ഥനയുമായി യുവാവ് എക്സ് പ്ലാറ്റ്ഫോമിൽ രംഗത്തെത്തിയത്. ‘‘സർ, എന്റെ എൻജിനീയറിങ് പഠനത്തിന് ആവശ്യമായ പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. നിങ്ങൾ എന്നെ പിന്തുണച്ചാൽ ജീവിതം തന്നെ മാറും. എന്നെ സഹായിക്കുന്നതു പരിഗണിക്കാമോ, അല്ലെങ്കിൽ എന്റെ ക്യാംപെയ്നെ പിന്തുണയ്ക്കൂ. നിങ്ങളുടെ ദയയാണ് എല്ലാം.’’– യുവാവ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

സാധാരണ ക്രിക്കറ്റ് താരങ്ങൾ ഇത്തരം അഭ്യർഥനകളോടു പ്രതികരിക്കാറില്ലെങ്കിലും ഇത്തവണ ഋഷഭ് പന്ത് യുവാവിനു മറുപടി നൽകി. സഹായം ചോദിച്ചയാൾക്ക് ഋഷഭ് പന്ത് പണം നൽകിയോ എന്നു വ്യക്തമല്ല. ‘‘നിങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരുന്നതു തുടരുക. ദൈവത്തിന് എപ്പോഴും മികച്ച പദ്ധതികളുണ്ടാകും. ടേക് കെയർ.’’– ഋഷഭ് പന്ത് മറുപടിയായി കുറിച്ചു. തനിക്ക് ആവശ്യമായ പണം സ്വരൂപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് യുവാവ് പിന്നീടു വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിൽ വരുന്ന ഇത്തരം അഭ്യര്‍ഥനകളോടു പ്രതികരിക്കരുതെന്ന് ചില ആരാധകർ ഋഷഭ് പന്തിനു മുന്നറിയിപ്പു നൽകി. പലപ്പോഴും സഹായം ചോദിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നാണ് പന്തിന് ചില ആരാധകർ നൽകുന്ന ഉപദേശം. 2022 ൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പന്ത് ഗംഭീര തിരിച്ചുവരവാണു പിന്നീടു നടത്തിയത്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ 400 ൽ അധികം റൺസ് താരം സ്കോർ ചെയ്തു.

ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി തിളങ്ങാനും ഋഷഭ് പന്തിനു സാധിച്ചു. സെപ്റ്റംബര്‍ അഞ്ചിനു തുടങ്ങുന്ന ദുലീപ് ട്രോഫി ക്രിക്കറ്റിൽ കളിക്കാനുള്ള ഒരുക്കത്തിലാണ് ഋഷഭ് പന്ത് ഇപ്പോൾ. യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, വാഷിങ്ടൻ സുന്ദർ എന്നിവർക്കൊപ്പം ഇന്ത്യ ബിയിലാണ് പന്ത് ഇറങ്ങുന്നത്.

English Summary:

Fan Requests Rishabh Pant To Fund His Engineering Degree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com