ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം പ്രവർത്തിക്കുന്ന സമയത്ത് ഋഷഭ് പന്തുമായി ഒത്തുപോകാൻ പ്രയാസപ്പെട്ടിരുന്നതായി വെളിപ്പെടുത്തി മുൻ ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധർ. തീരെ ചെറിയ പ്രായത്തിൽ ദേശീയ ടീമിലെത്തിയ പന്തിനൊപ്പം പ്രവർത്തിക്കുന്നത് അനായാസമായിരുന്നില്ലെന്നാണ് പരിശീലകന്റെ വെളിപ്പെടുത്തൽ. ഏഴു വർഷത്തോളം ഇന്ത്യൻ ഫീൽഡിങ് പരിശീലകനായിരുന്നു ശ്രീധർ. 2017 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിലൂടെ ഋഷഭ് പന്ത് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് ശ്രീധറും ടീമിനൊപ്പം ഉണ്ടായിരുന്നു.

‘‘പരിശീലക ജോലിയിലെ നയം വളരെ ലളിതമാണ്. നിങ്ങൾ പരിശീലിപ്പിക്കുന്നതിനൊപ്പം അവർ എത്തുന്നില്ലെങ്കിൽ, അവർ പോകുന്ന വഴിയേ പരിശീലിപ്പിക്കുക. ചിലപ്പോൾ ചില കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതോടെ നമ്മുടെ ജോലി കഴിഞ്ഞു എന്നാകും ചിന്തിക്കുക. എന്നാൽ, പറയുന്ന കാര്യം കളിക്കാർ ഗ്രഹിക്കുന്നില്ലെങ്കിൽ എന്തു ചെയ്യും? നമ്മുടെ ജോലി തീർന്നിട്ടില്ല എന്നു തന്നെയാണ് അർഥം. അങ്ങനെ വരുമ്പോൾ കളിക്കാരുടെ ശൈലിക്ക് അനുസരിച്ച് പരിശീലന ശൈലിയിൽ മാറ്റം വരുത്തേണ്ടി വരും’ – ശ്രീധർ പറഞ്ഞു.

‘ഋഷഭ് പന്തിന്റെ കാര്യത്തിൽ ഇത് ഒരു ഉദാഹരണമാണ്. ടീമിലെത്തുമ്പോൾ 20 വയസ് മാത്രം പ്രായമുള്ള കുട്ടിയായിരുന്നു പന്ത്. അണ്ടർ 19 ലോകകപ്പിനു തൊട്ടുപിന്നാലെയാണ് പന്ത് ടീമിലെത്തുന്നത്. തുടക്കത്തിൽ പന്തിനൊപ്പം ഒത്തുപോകുന്നത് എന്നെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. എന്തൊക്കെ പരിശീലിപ്പിക്കാൻ ശ്രമിച്ചാലും പന്തിന്റെ സ്വന്തമായ ഒരു ശൈലിയുണ്ടായിരുന്നു.

‘‘പരസ്പരം വിശ്വാസത്തിലെടുക്കാനും ഞങ്ങൾക്കിടയിൽ ഒരു ധാരണ രൂപപ്പെടുത്താനും കുറച്ചുനാളെടുത്തു എന്നതാണ് വാസ്തവം. അതിനായി ഞാൻ എന്റെ പരിശീലന രീതികളിൽ കുറച്ചു മാറ്റങ്ങൾ വരുത്തി. പന്തിന്റെ ശൈലി വ്യക്തമാക്കി മനസ്സിലാക്കിയാണ് ഞാൻ ചില മാറ്റങ്ങൾക്ക് തയാറായത്’ – ശ്രീധർ വെളിപ്പെടുത്തി. അതേസമയം, പരസ്പരം മനസ്സിലാക്കിയ ശേഷം പന്തിനൊപ്പമുള്ള പ്രവർത്തനം ഏറ്റവും സന്തോഷപ്രദമായിരുന്നുവെന്നും ശ്രീധർ വ്യക്തമാക്കി.

English Summary:

Rishabh Pant was difficult to connect with, took time to build trust: Ex-India fielding coach R Sridhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com